തിരുവനന്തപുരം: 'ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തിന് അപകടമോ', സോഷ്യൽ മീഡിയയിൽ ഏറെ വിവാദം സൃഷ്ടിച്ച ഒരു സംവാദ പ്രഖ്യാപനമായിരുന്നു ഇത്. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് 23 നടക്കേണ്ടിയിരുന്ന ഈ സംവാദത്തിൽ, കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ സ്റ്റേറ്റ് കോർ ടീം അംഗമായ ഹാരിസ് അറബിയും, ബിജെപി വക്താവ് സന്ദീപ് വാചസ്പതിയുമാണ് പങ്കെടുക്കേണ്ടിയിരുന്നത്. ഒക്ടോബർ ഒന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ, വ്യക്തിപരമായ തിരക്കുകൾ കാരണം പങ്കെടുക്കാൻ കഴിയില്ല എന്ന് ഹാരിസ് അറബി അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഹാരിസിന്റെ സ്ഥാനത്ത്, പ്രശസ്ത സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രൻ പങ്കെടുക്കുമെന്ന് അറിയിച്ചത്. ഇതോടെ ഹിന്ദുത്വവാദികളും നാസ്തികരും നേരിട്ട് എറ്റുമുട്ടുന്ന ഒരു സംവാദമായി ഇത് മാറിയിരിക്കയാണ്.

ഹിന്ദുത്വയെ നോർമലൈസ് ചെയ്യുന്നോ?

ഈ സംവാദം പ്രഖ്യാപിച്ചപ്പോൾ തന്നെ അത് വൻ വിവാദമായി. 'ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തിന് അപകടമോ' എന്ന വിഷയത്തിന്റെ തലക്കെട്ട് എടുത്തിട്ടായിരുന്നു വിവാദം. ഇത് അപകടമാണെന്ന് ഇനിയും മനസ്സിലായില്ലേ എന്ന് ചോദിച്ച്, ഇടത് പ്രൊഫൈലുകളിൽ നിന്നാണ് ആദ്യം വിമർശനം തുടങ്ങിയത്. എസെൻസ് ഗ്ലോബൽ ഹിന്ദുത്വയെ നോർമലൈസ് ചെയ്യുകയാണെന്നും, സന്ദീപ് വാചസ്പതിക്ക് പേരെടുക്കാൻ ദൂർബലനായ എതിരാളിയെ കൊടുത്തു എന്നുവരെയായി പ്രചാരണങ്ങൾ.

എന്നാൽ ഇതിനെ എസെൻസ് നേരിട്ടത് തങ്ങളുടെ മൂൻകാലത്തെ സംവാദങ്ങളുടെ ടൈറ്റിലുകൾ മൊത്തം ചൂണ്ടിക്കാട്ടിയാണ്. 'ദൈവം ഉണ്ടോ? നല്ലവരാകാൻ ദൈവം വേണോ? വാസ്തു ശാസ്ത്രീയമാണോ? മനുഷ്യൻ ധാർമ്മിക ജീവിയോ? ഭഗവത് ഗീത ജാതിയെ പിന്തുണയ്ക്കുന്നുവോ? ജ്യോതിഷം ചൂഷണമോ? ജൈവകൃഷി ശാസ്ത്രീയമോ? ആത്മാവ് ഉണ്ടോ? സയൻസ് ഏറ്റവും മികച്ച ജ്ഞാനമാർഗ്ഗമോ?... ഇങ്ങനെയായിരന്നു നേരത്തെ എസെൻസ് സംഘടിപ്പിച്ച ചില സംവാദങ്ങളടെ ടൈറ്റിലുകൾ. ഇതാണ് ലോകമെമ്പാടും ഇതാണ് സംവാദങ്ങളുടെ പൊതു മാതൃക.

സംവാദം നടക്കണമെങ്കിൽ ഒരു ചോദ്യം വേണം, ഇരുവശത്തു നിന്നും എതിർക്കാനും അനുകൂലിക്കാനും സംവാദകർ വേണം. ഒത്തുതീർപ്പുകളും ഒഴിഞ്ഞുമാറ്റങ്ങളുമൊന്നും സംവാദത്തിൽ സാധ്യമല്ല. ഇരു സംവാദകർക്കും തുല്യ അവസരമാണ്. പ്രതിപക്ഷ ബഹുമാനത്തോടെ ആശയപരമായി സംവാദിക്കണം. കേട്ടുനിൽക്കുന്നവർക്ക് ഈ ആശയസംഘർഷത്തിൽ നിന്ന് കാര്യം തിരിയും. മികച്ച ആശയങ്ങൾ പ്രസരിക്കും, മോശം ആശയങ്ങൾ വെളിവാക്കപെടും. ഏകീകൃത സിവിൽ കോഡ് ആവശ്യമുണ്ടോ എന്ന ലിറ്റ്മസ് 23 ലെ മറ്റൊരു സംവാദം സംഘടിപ്പിച്ചത് എസെൻസിന് അക്കാര്യത്തിൽ സംശയമുണ്ടായിട്ടോ ആവശ്യമുണ്ടോ എന്നൊരു സന്ദേഹം സമൂഹത്തിൽ നോർമലൈസ് ചെയ്യാനോ ലക്ഷ്യമിട്ടല്ല.''- ഇങ്ങനെയാണ് എസെൻസ് ഭാരവാഹികൾ ഈ വിഷയത്തിൽ പ്രതികരിച്ചത്. നേരത്തെ ചിദാനന്ദപുരി, സന്ദീപാനന്ദഗിരി, രാഹുൽ ഈശ്വർ, ഡോ രജത്കുമാർ, തുടങ്ങിയവരുമായി വിവിധ വിഷയങ്ങളിൽ സി രവിചന്ദ്രൻ സംവാദം നടത്തിയിരുന്നു.