തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ റോഡിലെ പിരിവ് നിർത്തുമോ? എംജി റോഡിന്റെ ഒരു ഭാഗവും ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വാടകയ്ക്കു നൽകാനോ പാർക്കിങ് ഫീസ് പിരിക്കാനോ അനുമതി ഇല്ലെന്നു പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകുമ്പോൾ ചർച്ചയാകുന്നത് റോഡുകലിലെ അനധികൃത പരിവ്. പൊതുമരാമത്തിന്റെ ആസ്തിയാണ് ഈ റോഡ്. ഇതു 15 വർഷത്തെ പരിപാലനത്തിനായി കേരള റോഡ് ഫണ്ട് ബോർഡിനു നൽകിയതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഫലത്തിൽ റോഡിലെ പാർക്കിങ് ഫീസ് നിയമവിരുദ്ധമാണെന്ന് പറയുകയാണ് പൊതുമരാമത്ത് വകുപ്പ്. തിരുവനന്തപുരത്തുടനീളം ഇത്തരം പിരിവ് സജീവമാണ്.

നിയമങ്ങളെല്ലാം പാവപ്പെട്ടവന് മാത്രം, വമ്പന്മാർക്ക് മുന്നിൽ എല്ലാം മുട്ട് മടക്കും. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് തിരുവനന്തപുരം നഗരത്തിലേത്. എം.ജി റോഡിലെ അന്നഭവൻ എന്ന ഹോട്ടലിന് പാർക്കിംഗിനായി റോഡിന്റെ ഒരുവശം അക്ഷരാർത്ഥത്തിൽ പതിച്ച് കോർപറേഷൻ പതിച്ച് നൽകുകയായിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിയമങ്ങൾ കാറ്റിൽ പറത്തിയാണ് റോഡ് എഴുതി നൽകിയതെന്ന് വ്യക്തമാതോടെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും ഇടപ്പെട്ട് റോഡ് വിഭാഗം എൻജിനീയറോട് റിപ്പോർട്ട് തേടുകയായിരുന്നു. ഇതാണ് നിയമവിരുദ്ധത വെളിച്ചത്തു കൊണ്ടു വരുന്നത്.

പ്രതിമാസം 5000 രൂപ വാടകയ്ക്കു മുദ്രപ്പത്രത്തിൽ കരാർ എഴുതി സ്വകാര്യ ഹോട്ടലിന് എംജി റോഡിന്റെ ഭാഗം പാർക്കിങ്ങിനായി തിരുവനന്തപുരം കോർപറേഷൻ നൽകിയതു വിവാദമായിരുന്നു. ഇതേത്തുടർന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആവശ്യപ്പെട്ട പ്രകാരമാണു ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ റിപ്പോർട്ട് സമർപ്പിച്ചത്. അതിനിടെ, ഹോട്ടലിനു റോഡിൽ പാർക്കിങ് സ്ഥലം വിട്ടുകൊടുത്തുള്ള വിവാദ കരാർ കോർപറേഷൻ റദ്ദാക്കി. സിപിഎം അടുപ്പക്കാരനായ ചൈനാ സുനിലിന്റെ സ്ഥാപനമാണ് ഇതിൽ വിവാദമായത്. ചൈനാ സുനിലിന്റെ സഹോദരൻ പാപ്പച്ചനായിരുന്നു ഹോട്ടൽ നടത്തിപ്പ്.

വർഷങ്ങളായി എംജി റോഡിന്റെ ഇരുവശങ്ങളിലും പല ഭാഗത്തായി കോർപറേഷൻ നിയോഗിച്ച ട്രാഫിക് വാർഡന്മാർ ഫീസ് പിരിച്ചു പാർക്കിങ് അനുവദിക്കുന്നുണ്ട്. ഇതിനു പൊലീസിന്റെയും അനുവാദം ഉണ്ട്. മരാമത്ത് മന്ത്രിയായിരിക്കെ ജി.സുധാകരൻ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും കോർപറേഷൻ ഭരണം എൽഡിഎഫിന് ആയതിനാൽ വകുപ്പുതല നടപടികൾ ഉണ്ടായില്ല. ഇതാണ് വീണ്ടും ചർച്ചകളിൽ എത്തുന്നത്. നോ പാർക്കിങ് ബോർഡില്ലാത്തിടത്തെല്ലാം സാധാരണക്കാർക്ക് പാർക്ക് ചെയ്യാമെന്നതാണ് വസ്തു. അടിസ്ഥാന സൗകര്യമില്ലാതെ പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമ വിരുദ്ധവുമാണ്. എന്നാൽ ഇതെല്ലാം അട്ടിമറിച്ചാണ് കോർപ്പറേഷൻ തിരുവനന്തപുരത്ത് വ്യാപക പിരിവ് വർഷങ്ങളായി തുടരുന്നത്. ഇതാണ് പുതിയ റിപ്പോർട്ട് ചർച്ചയാക്കുന്നത്.

തങ്ങൾക്ക് അധികാരം ഇല്ലാത്ത റോഡിന്റെ ഭാഗം വാടകയ്ക്കു നൽകാൻ നിയമവിരുദ്ധ കരാർ ഉണ്ടാക്കിയ കോർപറേഷന്റെ നടപടിയിൽ തദ്ദേശ വകുപ്പോ നഗരകാര്യ വിഭാഗമോ നടപടി സ്വീകരിച്ചിട്ടില്ല. കരാർ ഉണ്ടാക്കിയ ശേഷം കോർപറേഷന്റെ 7 കൗൺസിൽ യോഗങ്ങൾ ചേർന്നെങ്കിലും ഇതു റിപ്പോർട്ട് ചെയ്തതുമില്ല. നഗരത്തിൽ എംജി റോഡ് ഉൾപ്പെടെ മരാമത്ത് വകുപ്പിന്റെ റോഡുകളിലും ദേശീയപാതയിലും സ്വകാര്യ ഹോട്ടലുകൾക്കു മുന്നിൽ സുരക്ഷാ ജീവനക്കാർ സന്ദർശകരുടെ വാഹനങ്ങൾ കടത്തിവിടാൻ ഗതാഗതം നിയന്ത്രിക്കുന്നതും നിയമവിരുദ്ധമാണ്. ദേശീയ പാതയും പൊതുമരാമത്ത് റോഡുകളും കൈയേറുന്നതിന് തുല്യമാണിത്. എന്നാൽ വൻകിട മുതലാളിമാർക്കായി നിയമം കാറ്റിൽ പറക്കുന്നു.

പാർട്ടിക്ക് വേണ്ടപ്പെ്ട്ടവർക്ക് വേണ്ടി മേയർ ആര്യാ രാജേന്ദ്രനും ചെയ്തുകൊടുത്ത സഹായം എങ്ങനയാണ് ഇനി തെറ്റായി മാറുന്നത്. അന്നഭവൻ ഹോട്ടലിന്റെ ഉടമസ്ഥർ ചൈനാ സുനിൽ എന്ന് അറിയപ്പെടുന്ന വി.സുനിൽകുമാറും സഹോദരൻ പാപ്പച്ചൻ എന്ന് അറിയപ്പെടുന്ന വി.സുനിൽ കുമാറുമാണ്. ബി സിക്സ്, വൈറ്റ് ഡാമർ എന്നീ പേരുകളിൽ നഗരത്തിൽ പലയിടങ്ങിൽ ബാറുകളും ഹോട്ടലുകളുമുള്ള ഈ മദ്യരാജാക്കന്മാർ സിപിഎമ്മിനും മന്ത്രി വി.ശിവൻകുട്ടിക്കുമെല്ലാം അത്രമേൽ വേണ്ടപ്പെട്ടവരാണ്. കോർപറേഷനിൽ ഇവർക്ക് വേണ്ട കാര്യങ്ങൾക്ക് എല്ലാ സഹായവുമായി സാക്ഷാൽ ഡി.ആർ അനിലുമുണ്ട്. പിന്നെ എം ജി റോഡിന്റെ ഒരു വശമല്ല, റോഡ് മുഴുവനായി തീറെഴുതിയാലു്ം അത്ഭുതപ്പെടാനില്ലെന്നാണ് പാർട്ടി പ്രവർത്തകർ പോലും പറയുന്നത്.

കേരള ഒളിമ്പിക്ക് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ സുനിലിനും വ്യാപാരി വ്യവസായി സമിതി സംസ്്ഥാന വൈസ് പ്രസിഡന്റായ സഹോദരൻ പാപ്പച്ചനും വേണ്ടി നിയമം മറികടന്ന് കരാറുണ്ടാക്കിയാണ് റോഡ് വാടകയ്ക്ക് നൽകിയത്.പ്രതിമാസം 5,000 രൂപ വാടക ഈടാക്കിയാണ് കോർപറേഷൻ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വാടകയ്ക്ക് നൽകിയത്.എം.ജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ടി.സി 81/254ാം ദേവസ്വം ബോർഡ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അടുത്തിടെയാണ് അന്ന ഭവൻ എന്ന ഹോട്ടൽ തുടങ്ങിയത്. റോഡിൽ ഫുട്പാത്തിനോട് ചേർന്നിരിക്കുന്ന ഹോട്ടലിൽ എത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗിന് സൗകര്യമില്ല. ഇത് പരിഹരിക്കാനാണ് കോർപറേഷൻ വിശാലമനസ് കാട്ടിയത്.

ഡി.ആർ അനിലിന്റെ സമ്മർദ്ദത്തിലായിരുന്നു നടപടി. കഴിഞ്ഞ ജൂൺ 13ന് ചേർന്ന ട്രാഫിക് ഉപദേശക സമിതിയാണ് പാർക്കിംഗിന് സ്വകാര്യ വ്യക്തിക്ക് റോഡിന്റെ ഒരിവശം വിട്ടു കൊടുക്കാൻ തീരുമാനിച്ചത്.യോഗത്തിൽ മേയർ,ഡെപ്പ്യൂട്ടി മേയർ,ഉദ്യോഗസ്ഥർ,പൊലീസ്,പാർട്ടി സംഘടന പ്രതിനിധകൾ അടക്കം 22 പേർ പങ്കെടുത്തു.ആ യോഗത്തിൽ ഭരണസമിതി സമ്മർദ്ദം ചെലുത്തിയാണ് ഈ കരാർ നൽകുന്ന കാര്യം തീരുമാനിച്ചത്. പിന്നാലെ ഹോട്ടലുടമയും കോർപറേഷൻ സെക്രട്ടറിയും 100 രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കി ഒപ്പും വച്ചു.എന്നാൽ ട്രാഫിക് ഉപദേശക സമിതിക്ക് പോലും ഇത്തരത്തിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്നിരിക്കെയാണ് കരാർ ഉണ്ടാക്കിയത്.

നിലിവൽ എം.ജി റോഡ് ഉൾപ്പെടുന്ന എൽ.എം.എസ് മുതൽ അടക്കുളങ്ങര വരെയുള്ള റോഡിന്റെ ചുമതല ട്രിവാൻഡ്രം റോഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ്.15 വർഷത്തേയ്ക്ക് ഈ റോഡിന്റെ ചുമതല ഇവർക്കാണ്.എന്നാൽ ഇത്തരത്തിൽ വാടകയ്ക്ക് നൽകുന്ന കാര്യം ഇവരെ കോർപറേഷൻ അറിയിച്ചില്ല. പാർക്കിംഗിന് സ്വാകാര്യ വ്യക്തിക്ക് റോഡ് നൽകാനുള്ള ചട്ടമില്ല. ഇങ്ങനെയൊരും വിഷയം വന്നാൽ കോർപറേഷൻ റോഡിന്റെ ചുമതലയുള്ള വിഭാഗത്തിന് കത്ത് നൽകണം.അവർ അത് കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറും. ഇരുകൂട്ടരും അത് പരിശോധിച്ചതിന് ശേഷം സർക്കാരിന് കൈമാറണം.പിന്നീട് സർക്കാരാണ് അത് ഉത്തരവായി ഇറക്കേണ്ടത്.

എന്നാൽ റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാർക്കിംഗിന് അനുവദിക്കാൻ സർക്കാരിന് പോലും പരിമിതിയുണ്ട്. മുൻപ് പൊതുജനങ്ങളിൽനിന്ന് 10 രൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലമാണ് ഹോട്ടലിന് കൈമാറിയത്. ഈ സ്ഥലത്ത് മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹോട്ടലുകാർ തടയാൻ തുടങ്ങിയത് വാക്കുതർക്കത്തിനു വഴിവച്ചിരുന്നു.എന്നൽ കരാറിൽ പൊതുജനങ്ങൾക്കും പാർക്കിങ് അനുവദിക്കണമെന്ന് കരാർ ഉണ്ടായിരുന്നുവെന്നാണ് കോർപറേഷൻ വിശദീകരിക്കുന്നത്. 2017 മുതൽ ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾ വാടകയ്ക്ക് റോഡരിക് നഗരസഭ നൽകാറുണ്ടെന്നും ആ കരാറുകളിൽ പൊതുജനങ്ങൾക്ക് എല്ലാം വാഹനം പാർക്ക് ചെയ്യാമെന്നുണ്ട്. കരാർ ലംഘനമുണ്ടായിൽ അത് റദ്ദാക്കുമെന്നുള്ള വ്യവസ്ഥയുണ്ടെന്നും മേയർ വിശദീകരിക്കുന്നു.