തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം, വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കെ നടൻ അലൻസിയർ വീണ്ടും വിവാദക്കുരുക്കിൽ. നിശാഗന്ധിയിലെ വിവാദ പരാമർശത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ നടൻ സംസാരിച്ചത് ലൈംഗിക ചുവയോടെയാണെന്ന് പറഞ്ഞ് റിപ്പോർട്ടർ ചാനൽ ലേഖിക പൊലീസിൽ പരാതി നൽകിയിരിക്കയാണ്. അതിനിടെ നടി ഉറങ്ങുന്ന ഫോട്ടോ ഷൂട്ടു ചെയ്തുവെന്ന്, മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ ശീതൾ ശ്യാം, അലൻസിയറിനെതിരെ ഫേസ്‌ബുക്കിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങളുടെ പ്രതികരണം ആരാഞ്ഞപ്പോഴാണ് നടൻ റിപ്പോർട്ടർ ചാനൽ ലേഖികയോട് മോശമായ രീതിയിൽൽ സംസാരിച്ചത്. ചലച്ചിത്ര അവാർഡിൽ പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറിന്റെ പരാമർശം വിവാദമായിരുന്നു. പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് അലൻസിയറിന്റെ നിലപാട്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തന്റെ സംസാരത്തിൽ അങ്ങനെ വന്നിട്ടുണ്ടാകാമെന്നും, ആൺ രൂപത്തിലുള്ള പ്രതിമ കിട്ടണമെന്ന് ആഗ്രഹിച്ച് പറഞ്ഞതാണെന്നും അലൻസിയർ പറഞ്ഞിട്ടുണ്ട്. അലൻസിയറിന്റെ പ്രതികരണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകയോട് അലൻസിയർ അപമര്യാദയായി പെരുമാറിയത്.

അലൻസിയറിന്റെ പരാമർശം പുരുഷാധിപത്യ ബോധത്തിന്റെ ബഹിർസ്ഫുരണമാണെന്നാണ് മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. പരാമർശം ശുദ്ധവിവരക്കേടെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചു. അലൻസിയറിന്റെ വൈകൃതമാണ് പുറത്ത് വന്നത്. അലൻസിയർ സ്ത്രീവിരുദ്ധത ആവർത്തിച്ചാൽ സ്ത്രീ സമൂഹം തെരുവിൽ ഇറങ്ങേണ്ടിവരുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അലൻസിയറിന്റെ പ്രസ്താവന അപലപനീയമെന്നായിരുന്നു വനിതാ കമ്മീഷന്റെ പ്രതികരണം. പരാമർശം സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതതാണ്. ചലച്ചിത്രമേഖലയ്ക്ക് അവഹേളനം ഉണ്ടാക്കുന്ന നടപടിയാണെന്നും വനിതാ കമ്മീഷൻ പ്രതികരിച്ചു.

നടിയറിയാതെ ഫോട്ടോ എടുത്തു

അതിനിടെയാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം അലസിയറിനെതിരെ രംഗത്ത് എത്തുന്നത്. ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്നയാളാണ് അലൻസിയറെന്ന് പറഞ്ഞാണ്, പഴയ സംഭവങ്ങൾ ശീതൾ ശ്യാം ഫേസ്‌ബുക്കിൽ കുറിച്ചത്.
ശീതൾ ശ്യാമിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്.- 'ആഭാസം സിനിമയിൽ ബാംഗ്ലൂർ വർക്ക് ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്താനം പറയുകയും ഞങ്ങൾ അയാളെ തിരുത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും മീ ടു ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് അപ്പൻ സിനിമയിൽ വർക്ക് ചെയുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമെന്റ് പറഞ്ഞു ഓ,... WCC ആളുകൾ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ. അതെ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ (ഇന്ന് അയാൾക്കൊപ്പം അവാർഡ് വാങ്ങിയ നടി )മൊബൈൽ ഫോൺ ഉപയോഗിച്ച് അവരുടെ ഉറക്കം ഷൂട്ട് ചെയ്യാൻ ശ്രമിച്ചു. ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയ്യുന്ന പെൺ കുട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു. അവർ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു അപ്പോ അയാൾ ഇളിച്ചു. തമാശ ചെയ്തത് ആണെന്നു പറഞ്ഞു. അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാൾ എന്തൊക്കയോ പറഞ്ഞ് റൂമിൽ നിന്നു പോയി. ടേക്ക് സമയം പോലും മദ്യ ലഹരിയിൽ ഉള്ള ഇയാൾ ഒരു ദിവസം അയാൾക്ക് പരിചയം ഉള്ള ട്രാൻസ് വുമൺ വ്യക്തിയുടെ നമ്പർ എന്റെ അടുത്ത് ചോദിക്കാൻ മടിയായി മേക്കപ്പ് ആർടിസ്റ്റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു. ഞാൻ മേക്കപ്പ് ആർടിസ്റ്റിനോട് ചോദിച്ചു അയാൾക്ക് എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ. ഇതിനുപോലും നാണം ആയി നിൽക്കുന്ന ഒരാളോണോ അയാൾ അതോ അഭിനയിക്കുകയാണോ. അയാൾ ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാർത്ഥ കലാകാരൻ ആർടിസ്റ്റ് ബേബി. അയാൾക്ക് കൊടുകേണ്ടത് ആൺ പ്രതിമ അല്ല, തങ്കൻ ചേട്ടന്റെ...പറഞ്ഞാൽ കൂടിപ്പോകും, ലരേ നിന്നെ കാണാതിരുന്നാൽ...''- ഇങ്ങനെയാണ് ശീതൾ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും അലൻസിയർ വിവാദം ആളിക്കത്തുകയാണ്. പുരോഗമനപക്ഷത്തുണ്ടെന്ന് പറയുന്ന ഈ നടൻ ഇത്തരം കാര്യങ്ങൾ ഒപ്പിക്കുമ്പോൾ, ഇടതുപക്ഷ ആക്റ്റീവിസ്റ്റുകൾ മിണ്ടാതെ നോക്കിയിരിക്കയാണെന്നും ആരോപണം ഉയരുന്നുണ്ട്.