കോഴിക്കോട്: കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, പൊന്നാനി ആസ്ഥാനമായി ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ നാമധേയത്തിൽ അറബി ഭാഷ സാംസ്‌കാരിക പഠനകേന്ദ്രം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദത്തിൽ. കേരള സർവകലാശാല അറബിക് വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ്, കേരളത്തെക്കുറിച്ചുള്ള ആധികാരിക ചരിത്രരചനക്ക് തുടക്കം കുറിച്ചെന്നും, അധിനിവേശ വിരുദ്ധ കൃതികൾ രചിക്കുകയും ചെയ്തുവെന്ന് പറഞ്ഞ്, സൈനുദ്ദീൻ മഖ്ദൂമിന് ആദരവ് നൽകാനുള്ള സർക്കാർ തീരുമാനം മന്ത്രി അറിയിച്ചത്. പക്ഷേ ഇതിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കയാണ് എക്സ് മുസ്ലിം സംഘടനകളും സ്വതന്ത്രചിന്തകരും. സെനുദ്ദീൻ മഖ്ദൂം എഴുതിയ കർമശാസ്ത്ര ഗ്രന്ഥമായ ഫതുഹ്ല് മുഹീൻ എന്ന് പുസ്തകം മതഭ്രാന്തിനെയാണ് പ്രോൽസാഹിപ്പിക്കുന്നത് എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്ന്.

ഇസ്ലാം വിട്ടവനെ വെട്ടിക്കൊല്ലണം എന്ന് പച്ചക്ക് എഴുതിവെച്ച പുസ്തകമാണിതെന്ന് സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നു. പുസ്തകത്തിന്റെ കട്ടിങ്ങ്സ് വച്ചാണ് ഇവർ ഈ വാദം ഉയർത്തുന്നത്. മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തപക്ഷം താമസംവിനാ അവനെ വധിക്കണം; ഇമാമോ പ്രതിനിധിയോ കഴുത്തfവെട്ടിയാണ് വധിക്കേണ്ടത്' എന്ന് ഫതുഹ്ല് മുഹീൻ എന്ന പുസ്തകത്തിൽ മഖ്തും എഴുതിത്ത്ത് അങ്ങനെയാണ്.

എക്സമുസ്ലീമും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഖലീൽ ഇബ്രാഹീം ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. -'മതം വിട്ടവനെ തല വെട്ടികൊല്ലണം എന്നും, അടിമ സ്ത്രീകളെ സ്തനങ്ങളുടെ വലിപ്പം നോക്കി തിരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്നുവരെ പച്ചക്ക് പറയുന്ന മനുഷ്യത്വ വിരുദ്ധവും, സ്ത്രീവിരുദ്ധവും, സാമൂഹ്യ വിരുദ്ധവും ആയ പുസ്തകമാണ് 'ഫത്ഹുൽ മുഹീൻ'. കേരളത്തിൽ ദർസുകളിൽ ഇപ്പോഴും പഠിപ്പിക്കുന്നതും കൂടാതെ കർമ്മ ശാസ്ത്രഗ്രന്ഥമായി കരുതുന്നതും ഈ പുസ്തകമാണ്.

ഈ പുസ്തകത്തിന്റെ കവറിൽ 'ഈ പുസ്തകം, കേരള സാഹിത്യ അക്കാദമി ഉത്തമഗ്രന്ഥമായി അംഗീകരിച്ചു പാരിതോഷികം നൽകി ബഹുമാനിച്ചു' എന്ന് കൊത്തി വെച്ചത് ചോദ്യം ചെയ്തു ഞാൻ അഞ്ചു കൊല്ലം മുമ്പ് പോസ്റ്റ് ഇട്ടപ്പോൾ, അത് വ്യാജ പ്രചാരണം ആണെന്ന് പറഞ്ഞു കേരള സാഹിത്യ അക്കാദമി പോസ്റ്റ് ഇട്ടു. ആ പോസ്റ്റിൽ ഇങ്ങനെ വ്യാജം പുസ്തക കവറിൽ എഴുതിയവർക്ക് എതിരെ നടപടി എടുക്കാൻ പറഞ്ഞപ്പോൾ അവിടെ ഇരട്ട ചങ്കുള്ള ഒരൊറ്റ ആളും ഇല്ലായിരുന്നു''- ഖലീൽ ഇബ്രാഹീം ചൂണ്ടിക്കാട്ടി. ഇതുപോലുള്ള മതവിദ്വേഷങ്ങൾ എഴുതിയവരെ പത്തുവോട്ടിനുവേണ്ടി പ്രോൽസാഹിപ്പിക്കരുത് എന്നാണ് സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നത്.

മഹാനായ പണ്ഡിതന്നെന്ന് ഇസ്ലാമിസ്റ്റുകൾ

പതിനാറാം നൂറ്റാണ്ടിൽ പൊന്നാനിയിൽ ജീവിച്ച പഗൽഭനായ ഒരു മുസ്ലിം പണ്ഡിതനും, സാമൂഹിക പരിഷ്‌കർത്താവും, ഗ്രന്ഥകാരനുമാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ എന്ന സൈനുദ്ദീൻ മഖ്ദൂം അൽ സ്വഗീർ എന്നാണ് ഇസ്ലാമിസ്റ്റുകൾ പറയുന്നത്. കേരളത്തിലെ ആദ്യകാല ചരിത്രഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ'(പോരാളികൾക്കുള്ള പാരിതോഷികം) എന്ന ഗ്രന്ഥത്തിന്റെ രചന ഇദ്ദേഹമാണ് നിർവ്വഹിച്ചത്. അക്രമികളായ പോർച്ചുഗീസുകാർക്കെതിരെ മുസ്ലിങ്ങളോട് ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്. അദ്ദേഹം രചിച്ച പുസ്തകങ്ങൾ വിദേശ സർവകലാശാലകളിലടക്കം പഠന വിഷയമാണ്.

മഖ്ദൂമിന് സ്മാരകം നിർമ്മിക്കാൻ കഴിഞ്ഞ സർക്കാറിന്റെ അവസാന ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ, ഇത് കടലാസിൽ ഒതുങ്ങി. മഖ്ദൂമിയ ട്രസ്റ്റിന് കീഴിൽ പൊനാനിയിലുള്ള ദാഇറ കെട്ടിടം സ്മാരകം നിർമ്മിക്കാൻ വിട്ടുകൊടുക്കാമെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നത്.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാറിന് സമർപ്പിക്കുന്നതിൽ ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് നിർമ്മാണം നീണ്ടത്. സൈനുദ്ദീൻ മഖ്ദൂമിന്റെ വീട് പൊളിച്ചാണ് ദാഇറ നിർമ്മിച്ചിരുന്നത്. സൈനുദ്ദീൻ മഖ്ദും താമസിച്ച പഴയ വീടിന്റെ അടുക്കളയുടെ ചുമര് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. മുൻ പൊന്നാനി എംഎ‍ൽഎയും സ്പീക്കറുമായിരുന്ന പി. ശ്രീരാമകൃഷ്ണന്റെ താൽപര്യപ്രകാരമാണ് സ്മാരക മന്ദിരത്തിനുള്ള നീക്കങ്ങൾ പുരോഗമിച്ചത്. മഖ്ദൂമിന്റെ ചരിത്രഗ്രന്ഥങ്ങൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം, ചരിത്ര ഗവേഷണ മന്ദിരം എന്നിവ ഉൾക്കൊള്ളിച്ചുള്ള സ്മാരക മന്ദിരത്തിനാണ് രൂപകൽപന തയാറാക്കിയിരുന്നത്.

എന്നാൽ മഖ്ദുഗിന്റെ വിഷയം തീർത്തും മതം ആയിരുന്നെന്നും പോർട്ട്ഗീസുകാരോടുള്ള വിദ്വേഷമെല്ലാം മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവെന്നുമാണ് സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ആളുകളുടെ പേരിൽ സ്മാരകങ്ങളും മറ്റും വരുന്നത്, സമൂഹത്തിലേക്ക് മതഭ്രാന്ത് കടത്തിവിടുന്നതിന് തുല്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.