തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്‌ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്‌കോ മുഖാവരണം കൊണ്ടോ വായും മൂക്കും മുടണമെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഉപഭോക്താക്കൾക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നൽകണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു. നേരത്തെ ചൈനയിലു ജപ്പാനിലും അടക്കം കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പ്രത്യേക നിർദ്ദേശം സംസ്ഥാനങ്ങൾക്കായി പുറപ്പെടുവിച്ചിരുന്നു.

മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കുക, ആൾകൂട്ടങ്ങൾ നിയന്ത്രിക്കുക, സാമൂഹിക അകലം പാലിക്കുക, പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ നിരീക്ഷിക്കുക, പരിശോധന വേഗത്തിലാക്കുക തുടങ്ങിയവ മാർഗ നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ബൂസ്റ്റർ ഡോസ് നൽകുന്നത് വർധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരുച്ചുള്ള നടടപടികളാണ് കേരളം കൈക്കൊണ്ടതും.

എന്നാൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രിമാരുടെ കോവിഡ് അവലോകനത്തിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം 35 ദിവസം കൊണ്ട് 60,000ത്തിലേറെ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചതായി ചൈന കണക്കുകൾ അടുത്തിടെ പുറത്തുവിട്ടിരുന്നു.

ഡിസംബർ എട്ടിനും ജനുവരി 12നുമിടെ രാജ്യത്ത് 60,000ത്തിലേറെ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചതായാണ് ചൈന വെളിപ്പെടുത്തിയത്. രാജ്യത്ത് കോവിഡ് ബാധിതരുടെ നിരക്ക് ഏറ്റവും ഉയർന്ന നിലയിലാണ്. സീറോ കോവിഡ് നയം എടുത്തുകളഞ്ഞതിനു ശേഷം ആദ്യമായാണ് ചൈന കോവിഡ് മരണനിരക്ക് പുറത്തുവിടുന്നത്. മരിച്ചവരുടെ ശരാശരി പ്രായം 80 വയസ് ആണ്.കോവിഡ് ബാധിച്ചവരിൽ 90 ശതമാനം ആളുകളും 65 വയസിനു മുകളിൽ ഉള്ളവരാണ്.

5503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ചാണെന്ന് നാഷനൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്‌മിനിസ്‌ട്രേഷൻ ബ്യൂറോ മേധാവി ജിയാവോ യഹുയി പറഞ്ഞു. അർബുദം, ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ എന്നിവ മൂലമാണ് 54,435 പേർ മരിച്ചത്. കൃത്യമായ കോവിഡ് കണക്കുകൾ പുറത്തുവിടാത്ത ചൈനയെ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന രൂക്ഷമായി വിമർശിച്ചിരുന്നു. ലോകരാജ്യങ്ങളിൽ കോവിഡ് വർധിക്കുമ്പോൾ ഇന്ത്യയും മുൻകരുതൽ എടുക്കുന്നു എന്നുവേണം കരുതാൻ.