ബേൺ: 2000ത്തിന്റെ തുടക്കത്തിൽ ഇസ്ലാമിക ലോകത്തെ റോക്കിങ്ങ് സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിന്റെ സ്ഥാപകനായ ഹസൻ അൽ ബന്നയുടെ ചെറുമകനായ, ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ താരിഖ് റമദാൻ. പതിനായിരക്കണക്കിന് ആളുകളാണ് താരിഖ് റമാദാന്റെ പ്രസംഗങ്ങൾ കേൾക്കാൻ എത്തിയിരുന്നത്. കേരളത്തിലടക്കം ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകർ ഉണ്ടായി. റിച്ചാർഡ് ഡോക്കിൻസ് അടക്കമുള്ള നവനാസ്തികർക്ക് മറുപടി പറഞ്ഞുകൊണ്ടുള്ള പ്രാഫസറുടെ പ്രസംഗവും വൈറൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ വാക്ചാതുരിയിൽ ആകൃഷ്ടരായി നിരവധിപേർ ഇസ്ലാം മതം സ്വീകരിച്ചതിന്റെ വാർത്തകളും പുറത്തുവന്നിരുന്നു.

അങ്ങനെ തിളങ്ങി നിൽക്കുന്നതിടെ ഇടീത്തീയെന്നോണമാണ് താരിഖ് റമാദാൻ സത്രീപീഡനക്കേസിൽ പെടുന്നത്. 2008ൽ ജനീവയിലെ ഒരു ഹോട്ടലിൽ വെച്ച് റമദാൻ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ഒരു സ്വിസ് യുവതി അദ്ദേഹത്തിനെതിരെ പീഡനകേസ് കൊടുത്തതോടെ എല്ലാം തകിടം മറിഞ്ഞു. താൻ ക്രൂരമായ ലൈംഗികാതിക്രമത്തിനും മർദനത്തിനും അപമാനത്തിനും വിധേയയായി എന്നാണ് ഇസ്ലാം മതം സ്വീകരിക്കുകയും റമദാന്റെ കടുത്ത ആരാധികയുമായിരുന്ന സ്വിസ് യുവതി ആരോപിച്ചത്.ഈ വാർത്ത പുറത്തവന്നതോടെ, റമദാനെതിരെ തുടരെ തുടരെ പപരാതികൾ വന്നു. അദ്ദേഹം എതാനും മാസങ്ങൾ അദ്ദേഹം ഫ്രാൻസിൽ ജയിലുമായി. അതോടെ റമാദാന്റെ ഉയർച്ച അവസാനിച്ചു. പക്ഷേ ഇപ്പോഴിതാ അദ്ദേഹത്തിന് താൽക്കാലിക ആശാസമായിരിക്കയാണ്. ഒരു റേപ്പ് കേസിൽ സ്വിസ് കോടതി റമാദാനെ കുറ്റവിമുക്തനാക്കിയിരിക്കയാണ്.

പിന്തുണയുമായി ചോംസ്‌ക്കി അടക്കമുള്ളവർ

2008ൽ ജനീവയിലെ ഒരു ഹോട്ടലിൽ വെച്ച് റമദാൻ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ഒരു സ്വിസ് യുവതിയാണ് അദ്ദേഹത്തിനെതിരെ ആദ്യം പീഡനകേസ് കൊടുത്തത്. ഓക്‌സ്ഫഡ് അക്കാദമിയിലെ ഒരു കോൺഫറൻസിന് ശേഷം കോഫി കുടിക്കാൻ ക്ഷണിക്കുകയും തുടർന്ന് തന്നെ പീഡിപ്പിക്കുകയും ആയിരുന്നു എന്ന് യുവതി മൊഴി നൽകി. ഈ കേസിലാണ്, ഡോ താരിഖ് റമാദാനെ കുറ്റവിമുക്തനാക്കിയത്. ആരോപിച്ചിട്ടുള്ള ഈ കുറ്റം തെളിഞ്ഞാൽ, അറുപതുകാരനായ താരിഖ് മൂന്ന് വർഷം വരെ തടവ് അനുഭവിക്കേണ്ടിയിരുന്നു. എന്നാൽ എല്ലാ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. അതേസമയം ഈ സ്ത്രീയെ കണ്ടിരുന്നു എന്ന കാര്യം അദ്ദേഹം സമ്മതിച്ചിരുന്നു.

ജനീവ കോടതി മുറിയിലെ അന്തരീക്ഷം അങ്ങേയറ്റം സംഘർഷഭരിതമായിരുന്നു. തന്റെ വ്യക്തിത്വം സംരക്ഷിക്കാൻ ബ്രിജിറ്റ് എന്ന വ്യാജ പേര് ഉപയോഗിച്ചുകൊണ്ടാണ് യുവതി വിചാരണ നേരിട്ടത്. കോടതിമുറിയിൽ ഒരു വലിയ സ്‌ക്രീൻ സ്ഥാപിക്കാൻ അഭ്യർത്ഥിച്ചിരുന്നതുകൊണ്ട് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ആളിന്റെ മുഖത്തേ്ക്ക് പരാതിക്കാരിക്കും നോക്കേണ്ടി വന്നില്ല. തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ആക്രമണത്തെക്കുറിച്ച് സ്ത്രീ കോടതിയിൽ വിവരിച്ചത്.

സ്ത്രീയെ തന്റെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചതായി റമദാൻ സമ്മതിച്ചു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള അക്രമം നടന്നു എന്നത് അദ്ദേഹം ആവർത്തിച്ച് നിഷേധിച്ചു. തനിക്കെതിരായ എല്ലാ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ കരുതിക്കൂട്ടി രൂപകൽപ്പന ചെയ്തതാണെന്നും ഡോ താരിഖ് റമദാൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫ്രഞ്ച്, സ്വിസ് അഭിഭാഷകരും ആരോപണമുന്നയിച്ചവരുടെ സത്യസന്ധതയെ ചോദ്യം ചെയ്തു. ആരോപണത്തിന് നിദാനമായ ആക്രമണങ്ങൾ നടന്നു എന്ന് പറയപ്പെടുന്ന തീയതികളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ ഇക്കാര്യം വാദിച്ചത്.

ഈ കേസിൽ റമദാനെ അദ്ദേഹത്തിന്റെ കുടുംബവും പിന്തുണച്ചു. തന്റെ പിതാവിനെതിരായ കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഉറപ്പാണ് എന്നായിരുന്നു 2019ൽ അദ്ദേഹത്തിന്റെ മകൻ സാമി പറഞ്ഞത്. മാത്രമല്ല അമേരിക്കൻ തത്ത്വചിന്തകനായ നോം ചോംസ്‌കി, ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവ് കെൻ ലോച്ച് എന്നിവരുൾപ്പെടെയുള്ള പ്രശസ്ത വ്യക്തിത്വങ്ങൾ റമാദാനെ പിന്തുണച്ചിരുന്നു. ഒരാഴ്ചത്തെ ആലോചനയ്ക്ക് ശേഷം മൂന്ന് സ്വിസ് ജഡ്ജിമാർ അടങ്ങിയ ബെഞ്ച് അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തി.

ഇനിയും അഞ്ച് കേസുകൾ

സ്വിറ്റ്‌സർലൻഡിലെ കേസിൽ രക്ഷപ്പെട്ടെങ്കിലും റമാദാനെ കാത്തിരിക്കുന്നത് മറ്റ് അഞ്ച് കേസുകൾ കൂടിയാണ്. എന്നാൽ 2017-ൽ ഒരു ഫ്രഞ്ച് വനിത തന്നെ റമദാൻ ബലാത്സംഗം ചെയ്തതായി ആരോപിച്ചു. ആ കേസ് പരസ്യമായപ്പോൾ കൂടുതൽ സ്ത്രീകൾ സമാന ആരോപണവുമായി രംഗത്തെത്തി. 2020-ഓടെ അദ്ദേഹം അഞ്ച് ബലാത്സംഗ ആരോപണങ്ങൾ നേരിട്ടു. നാലെണ്ണം ഫ്രാൻസിലും, ഒന്ന് സ്വിറ്റ്സർലൻഡിലും. ഫ്രാൻസിൽ ഒമ്പത് മാസം ജയിലിലുമായി. അപ്പോഴും തനിക്കെതിരായ എല്ലാ ആരോപണങ്ങളും അദ്ദേഹം നിരന്തരം നിഷേധിച്ചു കൊണ്ടേയിരുന്നു.ഫ്രാൻസിൽ, റമദാനെതിരെ ചുമത്തിയ കുറ്റങ്ങൾ കോടതിയിൽ എത്തിക്കണമോ എന്ന് പ്രോസിക്യൂട്ടർമാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷെ എല്ലാ കേസുകളിലും തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് റമദാൻ വ്യക്തമാക്കി.

ജനീവ സർവകലാശാലയിൽ നിന്നാണ് താരിഖ് റമദാൻ ഡോക്ടറേറ്റ് നേടിയത്. 2017 നവംബർ വരെ ഓക്‌സ്ഫഡിൽ സമകാലിക ഇസ്ലാമിക പഠനത്തിന്റെ പ്രൊഫസറായിരുന്ന അദ്ദേഹം ഖത്തറിലെയും മൊറോക്കോയിലെയും സർവകലാശാലകളിൽ വിസിറ്റിങ് റോളുകൾ വഹിച്ചു. യൂറോപ്പിലാകെ ഭീകരാക്രമണങ്ങൾ കാരണം മുസ്ലിം വിരുദ്ധ വികാരം ആളിപ്പടരുന്ന കാലത്ത് തീവ്രവാദത്തെ ശക്തമായി അപലപിക്കുകയും വധശിക്ഷയെ എതിർക്കുകയും ചെയ്യുന്ന യുക്തിയുടെ ശബ്ദമാകാൻ റമദാന് കഴിഞ്ഞിരുന്നു. ടുണീഷ്യ, ഈജിപ്ത്, സൗദി അറേബ്യ, ലിബിയ, സിറിയ എന്നീ രാജ്യങ്ങളിലെ ജനാധിപത്യമില്ലായ്മയെ വിമർശിച്ചതിന്റെ പേരിൽ ആ രാജ്യങ്ങളിൽ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചു.

2004-ൽ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2007-ൽ സെന്റ് ആന്റണീസ് കോളേജിലെ ഓക്‌സ്ഫഡിൽ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസറായി. അദ്ദേഹത്തിന് ധാരാളം വിമർശകരും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഫ്രാൻസിൽ. നിരവധി പ്രമുഖ അക്കാദമിക് വിദഗ്ദ്ധർ അദ്ദേഹത്തിനുമേൽ യഹൂദ വിരുദ്ധത ആരോപിച്ചിരുന്നു. എന്നാൽ ഇസ്ലാമിനകത്തെ തീവ്രവാദികളും, പാശ്ചാത്യ മീഡിയയും ചേർന്ന് ഒരു റമദാനോഫോബിയ വളർത്തിയെടുക്കുകയും, അദ്ദേഹത്തെ ബോധപൂർവം കുടുക്കുകയും ആയിരുന്നെന്നാണ് അൽജസീറയെപ്പോലുള്ള മാധ്യമങ്ങൾ പറയുന്നത്.