തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ പൊലീസിന് കീഴിലെ ഒരു മലയോര സ്റ്റേഷനിലാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് എത്തിയത്. ഒരു സ്വകാര്യ കമ്പനിയിൽ പ്ലംബറായി ജോലി ചെയ്യുന്ന യുവാവ് ഒരാഴ്ച മുൻപ് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ഭാര്യ ഇല്ല. മകളെയും അമ്മയേയും കൂട്ടിയാണ് പോയിരിക്കുന്നത്.

ഡ്രസും മറ്റ് സാധനങ്ങളും എല്ലാം കൊണ്ടു പോയിട്ടുണ്ട്. വീട്ടിൽ ഒരു കത്തെഴുതി വെച്ചിരുന്നു. തന്നെ ഇനി അന്വേഷിക്കണ്ടായെന്നും കത്തിൽ പറയുന്നു. കത്തുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് ഭാര്യയെ കാണാനില്ലന്ന പരാതി നൽകി. ഈ കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ ഭാര്യ കർണാടകയിലെ കൂർഗിൽ ഉണ്ടെന്ന് വിവരം കിട്ടി. ഇവരുടെ മൊബൈൽ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് മണിക്കുറുകൾ പരസ്പരം സംസാരിക്കുന്ന ഒരാളെ കുറിച്ച് വിവരം കിട്ടിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയും 15 വയസുള്ള മകളും യുവതിയുടെ അമ്മയും കർണാടകയിൽ ഉണ്ടെന്ന് മനസിലായത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർണാടകയിൽ എത്തി. കർണാടകയിലെ കൂർഗിൽ താമസിക്കുന്ന മലയാളിയായ ചെറുപ്പക്കാരന്റെ വസതിയിൽ നിന്നും യുവതിയെ കണ്ടെത്തി. കർണാടകയിൽ ഒരു റിസോർട്ടിൽ മാനേജരായി ജോലിചെയ്യുന്ന ഈ യുവാവുമായി ഫെയ്‌സ് ബുക്ക് വഴിയാണ് യുവതി സൗഹൃദത്തിലായത്.

നേരത്തെ പരിചയം ഉണ്ടായിരുന്ന ഇവർ വീണ്ടും ഫെയ്‌സ് ബുക്ക് വഴി അടുക്കുകയായിരുന്നു. ഇരുവരുടെയും വീടുകളും തമ്മിൽ വലിയ ദൂരം ഉണ്ടായിരുന്നില്ല. സൗഹൃദം പ്രണയമായി വളർന്നതോടെയാണ് യുവാവിനൊപ്പം കർണാടകയിലേക്ക് പോകാൻ യുവതി തീരുമാനിച്ചത്. അങ്ങനെ മകളെയും അമ്മയേയും കൂട്ടി കർണാടകയിൽ എത്തുകയായിരുന്നു. കൂർഗിൽ എത്തിയ പൊലീസ് സംഘം യുവാവിനെയും യുവതിയേയും നാട്ടിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി. അപ്പോഴാണ് യുവതി തന്റെ നിലപാട് കോടതിയോട് പറഞ്ഞത്. താൻ കാമുകനോടൊപ്പമേ പോകൂ. ഭർത്താവിനൊപ്പം ജീവിക്കാനില്ല. ഒടുവിൽ കോടതി യുവതിയോടും ഭർത്താവിനോടും സംസാരിച്ച ശേഷം ഒടുവിൽ കാമുകനോട് ഒപ്പം പോകാൻ അനുവദിക്കുകയായിരുന്നു.