പാലക്കാട്: കളിചിരികളും സന്തോഷങ്ങളും ദുഃഖത്തിലേക്ക് മാറാൻ ഒരു നിമിഷാർധം മതി. അതിന്റെ നേർസാക്ഷ്യമാവുകയായിരുന്നു ജവാൻ വൈശാഖിന്റെ പൊതുദർശനച്ചടങ്ങ്. സിക്കിമിൽ അപകടത്തിൽ മരിച്ചസൈനികൻ വൈശാഖിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ ഒന്നുമറിയാതെ കളിചിരികളിൽ മുഴുകിയിരിക്കുകയായിരുന്നു മകൻ തൻവിക്. ആൾക്കൂട്ടം എന്തിനെന്നോ അമ്മ കരയുന്നതെന്തിനെന്നോ മനസിലാകാതെ കുസൃതി കാണിച്ചിരിക്കുന്ന ഒരു വയസുകാരൻ കണ്ടുനിന്നവരിൽ കണ്ണീർ നനവ് പടർത്തി.

വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു തൻവികിന്റെ ഒന്നാം പിറന്നാൾ നന്നായി ആഘോഷിക്കണമെന്ന്. അടുത്ത പിറന്നാളാകുമ്പോഴേക്കും നിറയെ സമ്മാനങ്ങളുമായി മടങ്ങിയെത്താമെന്ന് മകന് ഉറപ്പ് നൽകിയാണ് വൈശാഖ് ഒടുവിൽ വീട് വിട്ടിറങ്ങിയത്. പക്ഷേ എല്ലാം വിഫലമായി.മകന്റെ പിറന്നാൾ ആഘോഷമാക്കണമെന്ന് വൈശാഖ് നാട്ടിൽ വിളിക്കുമ്പോഴൊക്കെ കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ പറയും. അങ്ങനെ കഴിഞ്ഞ ജൂലൈ 25ന് ആഘോഷമായി തൻവികിന്റെ ആദ്യ പിറന്നാൾ കൊണ്ടാടി.

ഓണവും കുടുംബത്തോടൊപ്പം ആഘോഷിച്ചാണ് അന്ന് മടങ്ങിയത്. കുഞ്ഞിന് നിറയെ സമ്മാനങ്ങളുമായി ഉടൻ മടങ്ങി വരുമെന്ന് ഉറപ്പ് നൽകിയാണ് തിരികെപ്പോയത്.ഈ ഉറപ്പാണ് ഇപ്പോൾ വിഫലമാകുന്നത്.എ്ന്നാൽ പൊതുദർശനം അവസാനിപ്പിച്ച് സംസ്‌ക്കാരച്ചടങ്ങിലേക്ക് കടക്കും മുൻപ് അവസാനമായി വൈശാഖിന് യാത്രയയപ്പ് നൽകാനെത്തുമ്പോൾ തൻവികും അലറിക്കരഞ്ഞു.ആൾക്കൂട്ടത്തെ കണ്ടിട്ടോ.. അതോ ഇനി അച്ഛൻ മടങ്ങി വരില്ലെന്ന് ആ കുഞ്ഞ് മനസ്സ് തിരിച്ചറിഞ്ഞോ എന്നും അറിയില്ല.

ഭർത്താവിന്റെ ചേതനയറ്റ ശരീരം നോക്കിക്കരയുന്ന ഭാര്യയെയും മകനെയും മാതാപിതാക്കളെയും ആശ്വപ്പിക്കാനാകാതെ സ്ഥലത്ത് തടിച്ചുകൂടിയവരും നിർവികാരാധീനരായി.വടക്കൻ സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം ജന്മനാടായ മാത്തൂരിൽ എത്തിച്ചു. ഇന്ന് രാവിലെ മാത്തൂർ എ യു പി സ്‌കൂളിൽ പൊതു ദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽപെട്ട നൂറുകണക്കിന് പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.

പതിനൊന്നുമണിയോടെ തിരുവില്വാമല ഐവർ മഠത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായി.ഇന്നലെ കോയമ്പത്തൂർ വിമാനത്താവളം വഴി എത്തിച്ച മൃതദേഹം വാളയാർ അതിർത്തിയിലൂടെ റോഡുമാർഗമാണ് വീട്ടിലെത്തിച്ചത്.വാളയാറിൽ മന്ത്രി എം ബി രാജേഷ്, വി കെ ശ്രീകണ്ഠൻ എം പി, ഷാഫി പറമ്പിൽ എം എൽ എ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.രാത്രിമുഴുവൻ വീട്ടിൽ പൊതുദർശനത്തിന് സൂക്ഷിക്കുകയായിരുന്നു. നാടിന്റെ പ്രിയസൈനികനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി പേരാണ് വീട്ടിൽ എത്തിച്ചേർന്നത്.

വടക്കൻ സിക്കിമിലെ സേമയിൽ ആർമി ട്രക്ക് മറിഞ്ഞ് വൈശാഖ് (28) ഉൾപ്പെടെ 16 സൈനികരാണ് മരണമടഞ്ഞത്. 221 കരസേന റെജിമെന്റിൽ നായിക്ക് ആണ് വൈശാഖ്. 2015 ലാണ് വൈശാഖ് സേനയുടെ ഭാഗമാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ സഹദേവനും അമ്മ വിജിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്. ജൂലായ് 24 ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ: ഗീതു. മകൻ: ഒന്നര വയസുള്ള തൻവിക്. സഹോദരി: ശ്രുതി.

പരിക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഇരുപത് സൈനികരാണ് ഇതിൽ ഉണ്ടായിരുന്നത്.

കുത്തനെയുള്ള ഇറക്കത്തിൽ കൊടും വളവ് തിരിയുമ്പോൾ ട്രക്ക് റോഡിൽ നിന്ന് തെന്നി മലയിടുക്കിൽ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രക്ക് പൂർണമായി തകർന്നു. അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ഗാങ്ടോക്കിലെ എസ്.ടി.എൻ.എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.