തിരുവനന്തപുരം: വനംവകുപ്പ് പരാജയമെന്ന് സമ്മതിക്കുന്ന ആദ്യ വനംവകുപ്പ് മന്ത്രിയായി എകെ ശശീന്ദ്രന്‍. താന്‍ പറഞ്ഞാലും വനംവകുപ്പില്‍ ഒന്നും നടക്കില്ലെന്ന തിരിച്ചറിവ് മന്ത്രിക്കുണ്ടായി കഴിഞ്ഞു. ഇതിന് വേണ്ടി മുന്നോട്ട് വയ്ക്കുന്നത് വനംമേധാവിയെ മാറ്റണമെന്ന ആവശ്യമാണ്. പക്ഷേ പകരം നിയമിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ കണ്‍സര്‍വേറ്റര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരില്ലെന്നതാണ് പ്രശ്‌നം. ഇതു പോലും അറിയാതെയാണ് വനംമന്ത്രിയുടെ കത്ത്. അതായത് വനം വകുപ്പിനെ കുറിച്ചൊന്നും മന്ത്രിക്ക് അറിയില്ലെന്ന് സാരം.

വകുപ്പിലെ ഏകോപനത്തിലും കാര്യക്ഷമമായ ഇടപടെലിലും പരാജയപ്പെട്ട ഗംഗാസിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് വനംമന്ത്രി കത്ത് നല്‍കിയത്. വകുപ്പ് മേധാവിയെ മാറ്റിയാല്‍ പകരം നിയമിക്കാന്‍ ആളില്ലാത്തതിനാല്‍ തീരുമാനമെടുക്കാവാതെ മാറ്റിവച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഏതായാലും ആദ്യമായാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം വനം മന്ത്രി ഉന്നയിക്കുന്നത്. വനംവകുപ്പിലെ വീഴ്ചകളുടെ എല്ലാ ഉത്തരവാദിത്തവും വനം മന്ത്രി കിട്ടിവയ്ക്കുന്നത് വനം വകുപ്പ് മേധാവിയിലാണ്.

വന്യജീവി ആക്രമണമുണ്ടായാല്‍ വെടിവയ്ക്കാന്‍ പോലും നിര്‍ദ്ദേശം നല്‍കാന്‍ വൈകുന്നു. പുതിയ പദ്ധതികള്‍ നല്‍കി കേന്ദ്രത്തിനുള്ള ധനസഹായം വാങ്ങിയെടുക്കുന്നില്ല. തെറ്റായ വിവരങ്ങള്‍ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫീസിലേക്ക് നല്‍കുന്നു. വകുപ്പിലാണെങ്കില്‍ ഏകോപനമില്ലെന്നും വനംമന്ത്രി സമ്മതിക്കുന്നു. കേരളത്തിലെ പ്രതിപക്ഷവും ഈ വിഷയം പലവട്ടം ആരോപിച്ചതാണ്. വന്യ ജീവി ആക്രമണത്തില്‍ പൊറുതി മുട്ടുന്നവരും ഏകോപനക്കുറവ് തിരിച്ചറിഞ്ഞു. എന്നാല്‍ ജനങ്ങളുടെ രോഷം മന്ത്രിക്കെതിരെയാണ്. ഇതു മനസ്സിലാക്കിയാണ് വകുപ്പ് മേധാവിയെ മന്ത്രി കുറ്റം പറയുന്നതെന്ന വാദം ശജീവമാണ്.

പല വട്ടം വീഴ്ചകളില്‍ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടി വനംവകുപ്പ് മേധാവി നല്‍കുന്നില്ല. വകുപ്പ്തല വീഴ്ചകള്‍ അക്കമിട്ട നിരത്തിയാണ് മന്ത്രി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരിക്കുന്നത്. പുതുതായി രൂപീകരിക്കുന്ന ഇക്കോ-ടൂറിസം അതോററ്റിയിലെ, കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലേക്കോ മാറ്റി നിയമിച്ച്, പകരം ആളെ കണ്ടെത്തണമെന്നായിരുന്നു ആവശ്യം.

പിസിസിഎഫായിരുന്ന അമിത് മല്ലിക്കിന്റെ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാര്‍ശ. പക്ഷെ കാലാവധിനീട്ടി നല്‍കുന്നതിനോട് മുഖ്യമന്ത്രി താല്‍പര്യം കാണിച്ചില്ല. അദ്ദേഹം കഴിഞ്ഞമാസം വിരമിച്ചു. ഇനി പിസിസിഎഫായുള്ളത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദാണ്. അദ്ദേഹം ഈ മാസം 30ന് വിരമിക്കും. ഗംഗാസിംഗിനെ മാറ്റിയാല്‍ അതേ റാങ്കില്‍ നിയമിക്കാന്‍ ഉദ്യോഗസ്ഥരില്ല.

എപിസിസി റാങ്കിലുള്ളവര്‍ക്ക് സ്ഥാനകയറ്റം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും കഴിയണം. അഡീഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍മാര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. 7 എപിസിസിഎഫുമാരാണുള്ളത്. പക്ഷേ എപിസിസിഫുമാര്‍ക്കിടയില്‍ പലവിധ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് തന്നെ തീരുമാനം എടുത്താല്‍ അത് വിവാദമായി മാറുകയും ചെയ്യും. അമിത് മാലിക്കിന് വേണ്ടി നടത്തിയ ഗൂഡനീക്കമാണ് മന്ത്രിയുടേതെന്ന വിലയിരുത്തലും ഇതിനിടെ ഉയരുന്നുണ്ട്.

കേരളത്തിന്റെ പുതിയ വൈല്‍ഡ് ലൈഫ് വാര്‍ഡനായി ഗംഗാ സിങ് ചുമതലയേറ്റത് 2022 ജൂണിലാണ്. ഉത്തരാഖണ്ഡ് സ്വദേശിയായ ഇദ്ദേഹം കേരള കേഡറിലെ 1988 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. തീര്‍ത്തും സത്യസന്ധനായ ഉദ്യോഗസ്ഥനായാണ് വിലയിരുത്തുന്നത്. നോര്‍ത്ത് വയനാട് അസി. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി 1991 ല്‍ ജോലിയില്‍ പ്രവേശിച്ച ഗംഗാസിങ് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡിസിഎഫ് കോഴിക്കോട്, തിരുവനന്തപുരം ,സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഡിസിഎഫ്, ഡിസിഎഫ് സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്,സിസിഎഫ് (എസ്എഫ്) എപിസിസിഎഫ് ( എഫ്എംഐഎസ്) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തെന്മല തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഡിഎഫ്ഒ ആയിരുന്നു.

കേന്ദ്ര ഡപ്യൂട്ടേഷനിലും അദ്ദേഹം പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി നാഷനല്‍ സുവോളജിക്കല്‍ പാര്‍ക്ക്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോജക്ട് ടൈഗര്‍ എന്നിവിടങ്ങളില്‍ ജോയന്റ് ഡയറക്ടര്‍, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഐസിഎഫ്ആര്‍ഐ ഡെറാഡൂണ്‍), ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമിയില്‍ പ്രൊഫസര്‍ എന്നീ ചുമതലകളാണ് അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്. ഇത്തരമൊരു ഉദ്യോഗസ്ഥനെതിരെയാണ് വനംമന്ത്രിയുടെ കത്തെഴുതല്‍.