സോഷ്യൽ മീഡിയയിൽ ഇടത്-വലതു ചേരിയായി തിരിഞ്ഞ് ഇപ്പോഴും പോരാട്ടം നടക്കുന്ന ഒരു കാര്യമാണ്, ഇന്ത്യയുടെ സാമ്പത്തിക വളർച്ച. വേൾഡ് ഹംഗർ ഇൻഡക്സ് എന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ താഴോട്ട് പോയത് ചൂണ്ടിക്കാട്ടി ലെഫ്റ്റ് പ്രൊഫൈലുകൾ, ഇന്ത്യ സാമ്പത്തികമായി പിന്നോട്ടടിക്കയാണെന്ന് ചൂണ്ടിക്കാട്ടുകയാണ്. എന്നാൽ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ശക്തിയായി വളരുന്നുവെന്നാണ് സംഘപരിവാർ അനുകൂലികൾ പറയുന്നത്. ഈ തർക്കം നിലനിൽക്കുന്നതിനിടെയാണ്, ന്യൂയോർക്ക് ആസ്ഥാനമായ അമേരിക്കൻ ബഹുരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കും ധനകാര്യ സേവന ദാതാവുമായ ഗോൾഡ്മാൻ സാക്സിന്റെ ഒരു റിപ്പോർട്ട് പുറത്തുവരുന്നത്.

മാനവ വിഭവശേഷിയും മികച്ച ജിഡിപിയും ഇന്ത്യയെ ലോകത്തെ മികച്ച രണ്ടാമത്തെ സാമ്പത്തിക ശക്തിയാക്കി ഭാവിയിൽ മാറ്റുമെന്ന് ഗോൾഡ്മാൻ സാക്സിന്റെ റിപ്പോർട്ട്. 2075 ഓടെ യുഎസിനെ കടത്തിവെട്ടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. ചൈനയാകും ഒന്നാമത്. 52.02 ട്രില്യൺ ഡോളറിന്റെ ഇക്കോണമിയായി ഇന്ത്യ 2075 ൽ മാറുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

പ്രാദേശിക സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് അടുത്ത രണ്ട് ദശാബ്ദക്കാലത്തേക്ക് ഇന്ത്യയുടെ ആശ്രയത്വ അനുപാതം വളരെ കുറഞ്ഞ നിരക്കിലേക്ക് എത്തുമെന്നാണ് ഗോൾഡ്മാൻ സാക്സ് റിസർചിന്റെ ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ശാന്തനു സെൻഗുപ്ത പറയുന്നത്. ഇന്ത്യയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണവും കുട്ടികളുടെയും മുതിർന്നവരുടെയും എണ്ണവും സംബന്ധിച്ച അനുപാതം ഏറ്റവും മെച്ചപ്പെട്ട നിലയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതി ഉൽപാദന ക്ഷമത, സേവന രംഗത്തെ വളർച്ച ,അടിസ്ഥാന സൗകര്യ വളർച്ച എന്നിവ നിലനിർത്തുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കൃത്യമായി ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവീനമായ കണ്ടുപിടിത്തങ്ങളിലും സാങ്കേതിക വിദ്യയിലും ഇന്ത്യ മികച്ച പുരോഗതിയാണ് നേടുന്നതെന്നും തൊഴിൽ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങൾ ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. അതുപോലെ തന്നെ മൂലധ നിക്ഷേപം ഇന്ത്യൻ വളർച്ചയിൽ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്നും വരുമാന വർധനവും ധനകാര്യ മേഖലയിലെ വളർച്ചയും ഇതിൽ പ്രധാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം തൊഴിലാളികളുടെ പങ്കാളിത്തം കുറഞ്ഞാൽ 2075 ൽ ഈ നേട്ടം കൈവരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 15 വർഷമായി ഇന്ത്യയിലെ തൊഴിൽ ശക്തി കുറയുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് ഇ

ന്ത്യയിൽ സ്ത്രീകളുടെ തൊഴിൽ രംഗത്തെ സാന്നിധ്യം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ കുതിപ്പ് അതിവേഗത്തിലോ?

ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച റെക്കോർഡ് വേഗതയിലാണെന്ന് ഗോൾഡ്മാൻ സാക്‌സ് റിപ്പോർട്ട് . കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വമ്പിച്ച കുതിച്ചുചാട്ടം രേഖപ്പെടുത്തിയിട്ടുണ്ട് . അതുമൂലം റാങ്കിംഗിലും പുരോഗതി ഉണ്ടായിട്ടുണ്ട്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.2 ശതമാനം ആണ്, ഇത് ഈ കാലയളവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റേറ്റിംഗാണ് . ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത് . ഇന്ത്യയുടെ ജിഡിപി 2023ൽ 3.75 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത് .

ഇന്ത്യയുടെ കഴിവും തൊഴിൽ ശക്തിയും ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയും സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ ശക്തി പകരുമെന്ന് ഗോൾഡ്മാൻ സാക്‌സ് റിപ്പോർട്ട് പറഞ്ഞു. ജിഡിപി ചാർട്ടിൽ ഇന്ത്യക്ക് വൻ കുതിച്ചു കയറ്റമുണ്ടാകും.2075-ഓടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 52.5 ട്രില്യൺ ഡോളറിലെത്തുമെന്നും ഇത് യുഎസ് ജിഡിപിയെ പിന്നിലാക്കുമെന്നും കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ ചൈനയുടെ സമ്പദ്വ്യവസ്ഥ 57 ട്രില്യൺ ഡോളർ വരും. അതേസമയം അമേരിക്കയുടെ ജിഡിപി 51.5 ട്രില്യൺ ഡോളറായിരിക്കും.

ജനസംഖ്യ അവസരമാവുമ്പോൾ

ഇന്ത്യയിലെ ജനസംഖ്യാ വളർച്ചയുടെ അനുപാതം മികച്ചതാണ്. സാങ്കേതികവിദ്യയിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പുരോഗതി കൈവരിച്ചു. ജനസംഖ്യാ വളർച്ച മാത്രം ജിഡിപിയുടെ വികസനത്തിന് കാരണമാകില്ല. നവീകരണവും തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കലും പ്രധാനമാണ്. മൂലധന നിക്ഷേപം മുന്നോട്ടുള്ള വളർച്ചയുടെ ഒരു പ്രധാന പ്രേരകമാണെന്നും ആനുപാതികമായ ജനസംഖ്യാ വളർച്ച ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യാ കണക്കിൽ ജോലി ചെയ്യാൻ സാധിക്കുന്ന പ്രായമുള്ളവരുടെ വളർച്ചയാണ് ഇന്ത്യക്ക് ഏറ്റവും അനുകൂലമായ ഘടകം.

ഇന്ത്യയിലെ സ്വകാര്യ കോർപ്പറേറ്റുകളുടെയും ബാങ്കുകളുടെയും ബാലൻസ് ഷീറ്റുകൾ പരിശോധിക്കുമ്പോൾ സ്വകാര്യ മേഖലയിൽ വലിയ മൂലധന ചെലവുകൾക്ക് അനുയോജ്യമായ സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ വലിയ ജനസംഖ്യ അവസരമാണ്. എന്നിരുന്നാലും തൊഴിൽ മേഖലയിലെ പങ്കാളിത്ത നിരക്ക് വർധിപ്പിച്ചുകൊണ്ട് ജനസംഖ്യയെ ഉൽപ്പാദനപരമായി ഉപയോഗിക്കുന്നത് വെല്ലുവിളിയാണെന്നും പറയുന്നു. ഇന്ത്യയിൽ ജനസംഖ്യാപരമായ മാറ്റം ഏഷ്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമായി സംഭവിക്കുന്നു.

ഇന്ത്യയിൽ മരണനിരക്കിലും ജനനനിരക്കിലും ക്രമാനുഗതമായ കുറവുണ്ടായതാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം, തൊഴിൽ പങ്കാളിത്തം വർധിപ്പിച്ചില്ലെങ്കിൽ ഇന്ത്യയുടെ വലിയ അവസരം നഷ്ടമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 15 വർഷമായി ഇന്ത്യയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് കുറഞ്ഞെന്നും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർത്തുന്നതിലൂടെ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് തന്നെയാണ് പറായാൻ കഴിയുക. ഇന്ത്യ പട്ടിണിയിൽനിന്ന് പിട്ടിണിയേലേക്ക് പോവുകയാണ് എന്നതൊക്കെ വെറും കപട വാദങ്ങൾ മാത്രമാണ്.