തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി നൽകാതെ സർക്കാരിനെ വെള്ളംകുടിപ്പിച്ച നികുതിവകുപ്പിന്റെ ബില്ലിൽ ഒപ്പിട്ട് ഗവർണർ. ഇന്ന് രാവിലെ 11ന് കണ്ണൂരിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപാണ് വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുമുള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടത്. സർക്കാരിന് വരുമാനമുണ്ടാകുന്ന കാര്യത്തിൽ ഉടക്കിടാൻ താനില്ലെന്ന കമന്റോടെയാണ് ബില്ലിൽ ഗവർണർ ഒപ്പുവച്ചത്. ഇന്നലെയാണ് ഈ ബിൽ സർക്കാർ രാജ്ഭവനിലെത്തിച്ചത്.

തന്റെ പ്രീതി നഷ്ടമായ ധനമന്ത്രി ബാലഗോപാലിന്റെ ബില്ലിന് നിയമസഭയിൽ അവതരണ അനുമതി നൽകാതെ സർക്കാരിനെ ത്രിശങ്കുവിലാക്കിയിരുന്നു ഗവർണർ. വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുമുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത്. എന്നാൽ ഇതിനൊപ്പം ആഭ്യന്തര വകുപ്പ് അവതരണാനുമതി തേടിയ ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആക്കാനുള്ള ബില്ല് അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകുകയും ചെയ്തു. ഒടുവിൽ നികുതി വകുപ്പ് സെക്രട്ടറി അപേക്ഷിച്ച ശേഷമാണ് ബിൽ സഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകിയത്.

1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് ഈമാസം ഒന്നിനുചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികളിൽ നിന്നീടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്‌സ് ഒഴിവാക്കുമ്പോളുണ്ടാവുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് നാല് ശതമാനം വർദ്ധിപ്പിക്കാനായിരുന്നു നിയമഭേദഗതി. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ബില്ലുകളായതിനാലാണ് ഗവർണറുടെ അനുമതി വേണ്ടത്.

ഇരുബില്ലുകളും തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ളതാണെന്നറിയിച്ച് ദൂതൻ വഴി സർക്കാർ രാജ്ഭവനിലെത്തിക്കുകയായിരുന്നു. കൊച്ചിയിലായിരുന്ന ഗവർണറുടെ അനുമതി തേടി ബില്ലുകൾ ഓൺലൈനിൽ അയച്ചുകൊടുക്കുകയായിരുന്നു. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻപ്രായമുയർത്താനുള്ള ബില്ലിൽ ഒപ്പിട്ടു. നികുതിവകുപ്പിന്റേത് മാറ്റിവച്ചു. ഭരണഘടനയുടെ 207(3) അനുച്ഛേദമനുസരിച്ചാണ് ഇത്തരം ബില്ലുകൾക്ക് ഗവർണറുടെ അനുമതി വേണ്ടത്.

ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മേലുള്ള തന്റെ പ്രീതി നഷ്ടമായെന്നും അദ്ദേഹത്തിനെതിരെ ഉചിതനടപടിയെടുക്കണമെന്നും ഗവർണർ ഒക്ടോബറിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എന്നാൽ രാജി വേണ്ടെന്നും ബാലഗോപാലിൽ തനിക്ക് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി തിരിച്ചും കത്തു നൽകി. ഒരു മന്ത്രിക്ക് മേൽ പ്രീതി നഷ്ടമായെന്ന് വ്യക്തമാക്കി നടപടിയാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത് അപൂർവ്വ നീക്കമായിരിക്കെ തുടർചലനങ്ങളിൽ അന്നേ ആകാംക്ഷയുണ്ടായിരുന്നു.