കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഐജി ലക്ഷ്മണയുടെ ആരോപണത്തിൽ പ്രതികരണവുമായി കെ.മുരളീധരൻ എംപി രംഗത്ത്. മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങി. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ തിരിച്ചടിയാണിത്. ശിവശങ്കരൻ രണ്ടുമാസം കൂടി ജയിലിൽ കിടന്നാൽ ഇതിലപ്പുറവും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം പ്രതിപക്ഷം ഏറ്റെടുക്കുന്നതിന്റെ സൂചനയാണ്. അതിനിടെ ഐജി ലക്ഷ്മണയെ വീണ്ടും സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്യാനും നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയുള്ള വെളിപ്പെടുത്തലിന്റെ പ്രതികാരമെന്നോണം അതിവേഗ തീരുമാനം ഉണ്ടാകും. അങ്ങനെ ലക്ഷ്മണ നിയമ പോരാട്ടത്തിന് തയ്യാറാകുമെന്നാണ് സൂചന.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലായിരുന്നു ഐജി ഗുരുതര ആരോപണം ഉന്നയിച്ചത്.സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നിൽക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ആരോപണം. നേരത്തെ സസ്‌പെൻഷനിലായിരുന്ന ഐജിയെ സർക്കാർ തിരിച്ചെടുത്തിരുന്നു. തെറ്റ് ചെയ്തില്ലെന്ന വിലയിരുത്തലിലായിരുന്നു അത്. അതിന് ശേഷമാണ് കേസിൽ പ്രതിയാക്കിയത്.

കേസിൽ ഐജിയെ ഉടൻ ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റു ചെയ്യാൻ സാധ്യത ഏറെയാണ്. അതുണ്ടായ ശേഷം വീണ്ടും സർവ്വീസിൽ നിന്നും മാറ്റി നിർത്തി. ഐജിക്കെതിരെ പുതിയ തെളിവ് കിട്ടിയെന്ന വിലയിരുത്തലിലാകും അത്. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസിൽ കുറ്റാരോപിതനായ ഐ.ജി. ലക്ഷ്മണ തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ രാവിലെ 11 മണിക്ക് ഹാജരാകണം. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകേസിൽ നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇദ്ദേഹത്തിനെതിരേ അന്വേഷണം നടത്തിയിരുന്നു.

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ ഇടനിലക്കാരൻ എന്ന നിലയിലുള്ള ഇടപെടലായിരുന്നു ഐ.ജി. ലക്ഷ്മണയുടേതെന്നാണ് അന്വേഷണസംഘം ആരോപിക്കുന്നത്. ഐ.ജി. ലക്ഷ്മണയോട് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. കൊച്ചിമേഖലാ ഓഫീസിൽനിന്ന് 2022 മേയിൽ കത്ത് നൽകിയിരുന്നു. എന്നാൽ, ഇതിനുശേഷം കാര്യമായ നടപടികളൊന്നുമുണ്ടായില്ല. കേസിൽ കുറ്റാരോപിതനായ മുൻ ഡി.ഐ.ജി. എസ്. സുരേന്ദ്രനെ ശനിയാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യംചെയ്തു. കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐജി ലക്ഷ്മണ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നതായിട്ടാണ് പൊലീസ് ഐജി ജി ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നത്. മോൻസൻ മാവുങ്കൽ നടത്തിയ വ്യാജപുരാവസ്തു തട്ടിപ്പുകേസിൽ തന്നെ മൂന്നാംപ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഈ 'അധികാരകേന്ദ്രം' സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും ഒത്തുതീർപ്പിനു നേതൃത്വം നൽകുകയും ചെയ്യുന്നു.

ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കങ്ങൾ പോലും തീർപ്പാക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് ഈ അധികാരകേന്ദ്രം നിർദ്ദേശം നൽകുന്നതായും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയായവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തന്റെ പേരില്ലായിരുന്നുവെന്ന് എജി ലക്ഷ്മൺ ഹർജിയിൽ പറയുന്നു. 2021 സെപ്റ്റംബർ 23ലെ എഫ്ഐആറിലും പേരില്ല. വകുപ്പുതല അന്വേഷണത്തിലും തനിക്ക് ക്ലീൻ ചിറ്റ് നൽകി. എന്നാൽ, ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് നൽകിയ റിപ്പോർട്ടിൽ തന്നെ കേസിൽ മൂന്നാം പ്രതിയാക്കിയെന്ന് ലക്ഷ്മണ പറയുന്നു.

പൊലീസ് ട്രെയിനിങ്ങിന്റെ ചുമതലയുള്ള ഐജിയാണ് ലക്ഷ്മൺ. കഴിഞ്ഞദിവസം ഹർജി പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവൻ, സർക്കാരിന്റെ നിലപാടു തേടി 17ന് പരിഗണിക്കാനായി മാറ്റി.