കോഴിക്കോട്: സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് സുന്നി പ്രഭാഷകനായ റഹ്‌മത്തുള്ള ഖാസിമി മൂത്തേടം. നേരത്തെ ജ്യൂസ് ഉണ്ടാക്കിയത് യഹൂദന്മാരാണെന്ന പ്രസംഗത്തിന്റെ പേരിലും, മെസ്സിയും, നെയ്മറും വ്യഭിചാരികളാണെന്ന് പറഞ്ഞതിന്റെ പേരിലും റഹ്‌മത്തുള്ളാ ഖാസിമിയെ സോഷ്യൽ മീഡിയ എയറിൽ ആക്കിയിരുന്നു.

എന്നാൽ എന്നും തീവ്രവാദത്തിനെതിരെ ഉറച്ച ശബ്ദത്തിൽ സംസാരിക്കാറുള്ള വ്യക്തിത്വം കൂടിയാണ്, അദ്ദേഹം. ലോകത്തുള്ള നൂറോളം ഇസ്ലാമിക തീവ്രാദി സംഘടനകളുടെ പേര് എടുത്തുപറഞ്ഞുകൊണ്ട് സലഫിസമാണ് ഇതിന് കാരണം എന്ന് പറയുന്ന, ഖാസിമിയുടെ ഒരു പ്രസംഗം വൈറൽ ആയിരുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകളെ പലരും ന്യായീകരിക്കുമ്പോഴാണ്, സുന്നി പണ്ഡിതനായ ഖാസിമി തീവ്ര ഇസ്ലാമികധാരക്കെതിരെ രംഗത്ത് എത്തിയത്. ഇപ്പോഴിതാ കേരളാ സ്റ്റോറി സിനിമയെ ന്യായീകരിച്ചും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടുമുള്ള ഖാസിമിയുടെ പ്രസംഗവും സോഷ്യൽ മീഡിയ ഏറ്റെടുക്കുയാണ്.

'കേരളാ സ്റ്റോറി ഒരു പ്രശ്നവും സൃഷ്ടിക്കില്ല'

റഹ്‌മത്തുള്ള ഖാസിമി മൂത്തേടത്തിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'അതിരില്ലാതെ സ്വാതന്ത്രമുള്ള രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ ഭാരതം. കേരള സ്റ്റോറിയെന്ന ഈ സിനിമ നമ്മുടെ രാജ്യത്ത്, ഒരു ക്രമസമാധാന തകർച്ചയും ഉണ്ടാക്കാനേ പോകുന്നില്ല. അതിനെ ഒരു കലയായും ആവിഷ്‌ക്കാരമായും മാത്രമേ ജനങ്ങൾ കാണുകയുള്ളൂ. ചോദ്യം, ഇവിടെ നിന്ന് സിറിയയിലേക്ക് പോയിട്ടുണ്ടോ എന്ന്, മറുപടി ഉണ്ട്. സിറിയയിലേക്ക് അഫ്ഗാനിലേക്ക് കേരളത്തിൽനിന്ന് പുരുഷന്മാരും സ്ത്രീകളും, പോയിട്ടുണ്ട്. അത് സത്യമാണ്. അത് യാർഥാത്ഥ്യമാണ്. അതിന്റെ പിന്നിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടോ ടീം വർക്ക് നടന്നിട്ടുണ്ടോ എന്ന് അറിയില്ല.

അത് പറയേണ്ടത്, പൊലീസാണ്, ഭരണകുടമാണ്. പക്ഷേ സിറിയലിലേക്കും അഫ്ഗാനിലേക്കും പോയി എന്നത് വസ്തുതയാണ്, യാഥാർത്ഥ്യമാണ്. കലയുടെ പേരിൽ ആവിഷ്‌ക്കാരത്തിന്റെ പേരിൽ, കോലാഹലമുണ്ടാക്കുന്നവർ ഈ ഒരു ചോദ്യത്തിനാണ് മറുപടി പറയേണ്ടത്. എന്തുകൊണ്ട് ഇവിടെനിന്ന് ആളുകൾ പോയി. അങ്ങനെ പോവുക എന്നത് രാജ്യദ്രോഹമാണ്. ഒരു ഇന്ത്യക്കാരന് അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അവൻ ഹിന്ദുവായാലും, മുസൽമാൻ ആയാലും, ക്രിസ്ത്യാനി ആയാലും. ഒരിക്കലും ബുദ്ധി െേനര നിൽക്കുന്ന ഒരു ഇന്ത്യൻ പൗരന്, ഇന്ത്യാ രാജ്യത്തെ ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേക്ക്, ഒരു തീവ്രവാദ ഗ്രൂപ്പിന്റെ ഫൈറ്റർ ആവാൻ വേണ്ടി, പോയി എന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. അങ്ങനെ പോയ ആളുകൾ തിരിച്ചുവന്നാൽ ഇന്ത്യയിലെ ജനങ്ങൾ അംഗീകരിക്കുന്ന പ്രശ്നവുമില്ല. അവർ എത്രതന്നെ അപേക്ഷിച്ചാലും അവരോട് കനിയേണ്ട ബാധ്യതയും ഇന്ത്യൻ സർക്കാറിന് ഇല്ല എന്നും ഞാൻ ഓർമ്മപ്പെടുത്തുകയാണ്.

ഇന്ത്യാ രാജ്യത്തെ 140 കോടി ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിച്ചത് സാക്ഷാൽ സാക്കിർ നായിക്ക് ആയിരുന്നു. അയാൾ ഇപ്പോൾ ഇന്ത്യ വിട്ടുപോയി. അന്യ സമുദായക്കാരുടെയും അവരുടെ വേദ ഗ്രന്ഥങ്ങളെയും പൊതുമധ്യത്തിൽ പരിഹസിച്ച്, ചിലരെ കൊണ്ടുനടന്നു. അത് ഇസ്ലാമിനെ പ്രബോധന രീതിയാണെന്ന് സാധുക്കളായ അന്യ സമുദായക്കാർ തെറ്റിദ്ധരിച്ചുപോയി. എന്നാൽ, ഇസ്ലാമിന് അങ്ങനെ ഒരു പരിചയം ഇല്ല. എല്ലാ സമുദായത്തെയും നിങ്ങൾ ബഹുമാനിക്കണം എന്ന് പഠിപ്പിച്ച ഒരു പുണ്യ തിരുനബിയുടെ, അനുയായികൾ ആണ് മുസ്ലീങ്ങൾ എന്ന ബോധം, എല്ലാവർക്കും ഉണ്ടാവുക. നാം, ഒന്നായി നിലകൊള്ളുക, ഒന്നായി പ്രവർത്തിക്കുക. അവരവർ അവരവരുടെ മതത്തിന്റെ പരിധിയിൽ നിലനിൽക്കുകയും, മറ്റുള്ളവരെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക ബോധം, ഉണ്ടാക്കാനുള്ള വ്യവസ്ഥിതിക്ക് വേണ്ടി എല്ലാവരും അധ്വാനിക്കുക. സിനിമ സിനിമായി അതിന്റെ വഴിക്ക് പോവട്ടെ. നമ്മുടെ രാജ്യം ഒരു ജനത ഒന്നിച്ച് ജീവിച്ച് ഒന്നിച്ച് പ്രവർത്തിച്ച്, ഒന്നായി മുന്നോട്ടുപോവും. അള്ളാഹു അനുഗ്രഹിക്കട്ടെ.''- ഇങ്ങനെയാണ് ഖാസിമി തന്റെ പ്രസംഗം അവകസാനിപ്പിക്കുന്നത്.

ഈ പ്രസംഗം കേട്ട നിരവധിപേർ ഖാസിമിയെ അഭിനന്ദിച്ച് കമന്റ് ഇടുന്നുണ്ട്. ഇങ്ങനെ ചിലർ സത്യസന്ധമായി സംസാരിച്ചാൽ, തീവ്രാവാദം എന്ന സാധനത്തെ ഇല്ലാതാക്കാം എന്ന് അവർ ചൂണ്ടിക്കാട്ടുന്നു

.https://www.facebook.com/watch?v=5588470897921411