ന്യൂഡൽഹി: ആത്മീയത്തട്ടിപ്പുകാരുടെ സ്വന്തം നാടുകൂടിയാവുകയാണ് ഇന്ത്യ. ബലാത്സംഗവും, തട്ടിപ്പും അടക്കം നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടും, സ്വന്തമായി കറൻസിയും കൊടിയുമുള്ള രാജ്യം ഉണ്ടാക്കി വാഴുന്ന സ്വാമി നിത്യാനന്ദയെ ഇന്റർപോളിനുപോലും പിടിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ സമാനമായ രീതിയിൽ വളർന്നുവന്ന ഒരു സെക്സ് ഗുരുവിന് കഴിഞ്ഞ ദിവസം കോടതി വിധിച്ചത് 14 വർഷത്തെ കഠിന തടവ് ആയിരുന്നു. അതായിരുന്നു ഹരിയാനയിലെ വിവാദ ആൾദൈവം അമർപുരിനാഗയെന്ന ജിലേബി ബാബ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസിൽ 14 വർഷം തടവാണ് അമർപുരിക്ക് വിധിച്ച ശിക്ഷ. രണ്ട് ബലാത്സംഗക്കേസുകളിൽ ഏഴുവർഷം വീതവും ശിക്ഷിച്ചു. ഐടി ആക്ട് പ്രകാരമുള്ള കുറ്റത്തിന് അഞ്ചുവർഷം തടവും വിധിച്ചു. അതേസമയം, ആയുധ നിയമപ്രകാരമുള്ള കേസിൽ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും അതിനാൽ 14 വർഷം ബാബ ജയിലിൽ കഴിയണമെന്നും പരാതിക്കാരുടെ അഭിഭാഷകനായ സഞ്ജയ് വർമ മാധ്യമങ്ങളോട് പറഞ്ഞു. ബാബയുടെ അതിക്രമത്തിനിരയായ ആറുപേരാണ് കോടതിയിൽ ഹാജരായിരുന്നത്. ഇതിൽ മൂന്നുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

ജിലേബിക്കച്ചവടത്തിൽ തുടക്കം

ഏത് ഒരു ആൾദൈവത്തിനുമെന്നപോലെ ഒരു കറുത്ത ഭൂതകാലമുണ്ട് ജിലേബി ബാബക്കും. ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ തൊഹാന ടൗണിലാണ് 63 കാരനായ ആൾദൈവത്തിന്റെ ആശ്രമം. പഞ്ചാബിലെ മാൻസ ജില്ലയിൽ നിന്നുള്ളയാളാണ് ജലേബി ബാബ. നാട്ടിൽ പട്ടിണിയും പരിവട്ടവും ആയതോടെ 18ാം വയസ്സിൽ അദ്ദേഹം ഫത്തേഹാബാദിൽ എത്തി. തുടർന്നാണ് ജിലേബി കച്ചവടം തുടങ്ങിയത്. ആദ്യം ഹോൾ സെയിലായി ജിലേബി വാങ്ങി വീടുകളിൽ എത്തിച്ച് കച്ചവടം ചെയ്യുകയും, പിന്നീട് ജിലേബി നിർമ്മാണത്തിലേക്കും ഇയാൾ കടന്നു. അതിനിടയിലാണ് ഒരു പ്രാദേശിക മന്ത്രവാദിയുടെ സഹായിയായി കൂടിയത്. കുറേവർഷങ്ങൾ അങ്ങനെ പോയി. പിന്നീട് ഇയാൾ മരിച്ചതോടെ അമർപുരിനാഗ സ്വയം മന്ത്രവാദിയാവാൻ തുടങ്ങി.

പതുക്കെ പതുക്കെ അയാൾ അറിയപ്പെട്ടു തുടങ്ങി. കാലക്രമേണ ഒരു താന്ത്രികൻ നിലയിൽ ജനപ്രീതി നേടി. പ്രേതബാധ ഒഴിപ്പിക്കുന്നതിൽ ആയിരുന്നു ഇദ്ദേഹം പേരുകേട്ടത്. അദ്ദേഹത്തെ കാണാൻ ദൂരദിക്കിൽനിന്ന് പോലും ആളുകൾ വരാൻ തുടങ്ങി. അതോടെ തൊഹാന ടൗണിൽ ഒരു ആശ്രമവും തുടങ്ങി. പക്ഷേ അപ്പോഴും പൂർവാശ്രമത്തിലെ പേര് പോയില്ല. ജിലേബി ബാബ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. സ്ത്രീകൾ ആയിരുന്നു അദ്ദേഹത്തിന്റെ അനുയായികളിൽ ഏറെയും. പ്രശ്‌നപരിഹാരങ്ങൾക്കും മറ്റുമായി തന്നെ സമീപിക്കുന്ന സ്ത്രീകളെ ചായയിൽ കറുപ്പ് നൽകിയാണ് ബാബ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഈ ദൃശ്യങ്ങളെല്ലാം ഇയാൾ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് തുടർ ചൂഷണവും പണം തട്ടലും നടന്നിരുന്നു. ഫോണിൽ നിന്നും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ 150 വീഡിയോകളാണ് പൊലീസ് കണ്ടെടുത്തിരുന്നു.

പൂജാമുറി റേപ്പ് മുറിയാവുന്നു

താനുമായി ബന്ധപ്പെടുന്നവർക്ക് കന്യകാത്വം നഷ്ടമാവില്ലെന്ന് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാവാത്ത കൂട്ടികളെയും ഇയാൾ ചൂഷണം ചെയ്തിരുന്നു. തൊഹാനയിലെ ജനവാസ മേഖലയിലുള്ള തന്റെ 150 ചതുരശ്രയടി ആശ്രമത്തിലായിരുന്നു ബാബയുടെ കാമകേളികൾ എന്ന് അന്വേഷണ സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ട്രിബ്യൂണിനോട് പറഞ്ഞു. ബേസ്‌മെന്റിൽ രണ്ട് മുറികളടക്കം നാല് മുറികളാണ് ആശ്രമത്തിൽ ഉണ്ടായിരുന്നത്. മിക്ക കേസുകളിലും ചായയിൽ കറുപ്പ് കലർത്തിയ മയക്കിയ ശേഷമാണ് ബാബ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നും ഓഫീസർ കൂട്ടിച്ചേർത്തു. ദർശനം വേണ്ടവരോട് രണ്ടാമത്തെ മുറിയിൽ ഒറ്റക്ക് ഇരിക്കാൻ പറയും. ഈ സമയത്താണ് ചായ കൊടുക്കുക. അർധബോധത്തിലായ ഇവരെ പൂജാമുറി എന്ന് പറയുന്ന റേപ്പ് റൂമിൽ കുട്ടിക്കൊണ്ടുപോയാണ് സാമി കാര്യം സാധിക്കുക. റേപ്പിനുശേഷം ഗർഭനിരോധന ഗുളികളും ബാബ നൽകും. ഇതും പ്രസാദമാണെന്നാണ് വിശ്വസിപ്പിച്ചിരുന്നത്.

2018 ജൂലായിലാണ് ബാബയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ബാബയുടെ ഒരു വീഡിയോയും പൊലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് തൊഹാന ഇൻസ്‌പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അമർപുരിയെ അറസ്റ്റ് ചെയ്തത്.
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ജലേബി ബാബയ്‌ക്കെതിരെയുള്ള ആദ്യത്തെ പരാതി കൊടുത്തത് അദ്ദേഹത്തിന്റെ അനുയായിയുടെ ഭാര്യ തന്നെയാണ്. തന്റെ വീടിനുള്ളിലെ നാലമത്തെ മുറിയെ ക്ഷേത്രം എന്നാണ് ബാബ വിശേഷിപ്പിച്ചത്. ഇവിടെവെച്ച് ബലാത്സംഗം ചെയ്തുവെന്ന് ഈ സത്രീ ആരോപിക്കയും പരാതിയിൽ ഉറച്ചു നിൽക്കയും ചെയ്താണ് ബാബക്ക് കൊണിയായത്.

2018 ൽ അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു, ഒടുവിൽ കേസിൽ ശിക്ഷിക്കപ്പെട്ടു. 35,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലര വർഷമായി ബാ ജയിലിലാണ്, ഇത് മൊത്തം ജയിൽ ശിക്ഷയിൽ നിന്ന് കുറയ്ക്കും. പക്ഷേ ബാബയുടെ ശിക്ഷ കുറഞ്ഞുപോയി എന്നാണ് ഹരിയാനയിലെ മാധ്യമങ്ങളും മനുഷ്യവകാശ പ്രവർത്തകരും പറയുന്നത്.