കണ്ണൂർ: വീണ്ടും കണ്ണൂർ പൊലീസിന്റെ നടപടികളിലേക്ക് ഏവരുടേയും ശ്രദ്ധ. 2019 ഡിസംബർ 28നു സർവകലാശാലയിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിലുണ്ടായ സംഭവങ്ങളെപ്പറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.വി.മനോജ് കുമാറാണു പരാതി നൽകിയത്. ഈ പരാതിയിൽ കേസെടുത്തില്ലെങ്കിൽ പരാതിക്കാരൻ കോടതിയെ സമീപിക്കാനാണ് നീക്കം.

ഗവർണറെ ഉപദ്രവിക്കാനും അപായപ്പെടുത്താനും ശ്രമിച്ചതിനു പിന്നിൽ വൈസ് ചാൻസലർക്കു പങ്കുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഗവർണർ ഉന്നയിച്ച ആരോപണം ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചു സത്യം പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നാണ് കോൺഗ്രസിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസിനെ കണ്ണൂർ പൊലീസ് പ്രതിക്കൂട്ടിലാക്കിയിരുന്നു. പ്രതിഷേധം നടത്തിയ ഫർസീനെതിരെ കാപ്പ ചുമത്താനുള്ള നീക്കങ്ങളും നടത്തി. ഇതിനിടെയാണ് വിസിയ്‌ക്കെതിരെ പരാതിയും കണ്ണൂർ പൊലീസിന് കിട്ടുന്നത്.

കണ്ണൂർ വിസിയുടെ നേതൃത്വത്തിൽ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേരള ഗവർണറുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണംമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ സിപിഎം ഇതിനെ അട്ടിമറിയായി കാണുന്നു. ഗവർണർ എല്ലാ സീമകളും ലംഘിക്കുകയാണ്. പദവിയിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല. 2019ലെ സംഭവത്തെപ്പറ്റി ഇപ്പോൾ പറയുന്നതു ദുരുദ്ദേശ്യപരമാണ്. അന്നു സംഘപരിവാറിന്റെ ശബ്ദത്തിലാണു ഗവർണർ സംസാരിച്ചത്. വിസിക്കെതിരെ ഗവർണർ നടത്തിയ വ്യക്തിഹത്യ പിൻവലിക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആവശ്യപ്പെട്ടു.

മൂന്നുവർഷം മുൻപ് കണ്ണൂരിൽ ദേശീയ ചരിത്ര കോൺഗ്രസിൽ ഉയർന്ന പ്രതിഷേധം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. 2019 ഡിസംബർ 28-ലെ സംഭവം മനസ്സിൽനിന്ന് വിട്ടുകളഞ്ഞിട്ടില്ലെന്നാണ് ഡൽഹിയിൽ വി സി.ക്കുനേരേ ഗവർണർ ഞായറാഴ്ച നടത്തിയ പ്രതികരണം വ്യക്തമാക്കുന്നത്. വി സിയോടുള്ള നീരസം മാറിയിട്ടില്ലെന്നും കണ്ണൂർ വി സി. എന്നെ കൈയേറ്റംചെയ്യാൻ ഒത്താശചെയ്തു, അദ്ദേഹം ക്രിമിനലാണ് എന്നൊക്കെ ഗവർണർ ആക്ഷേപമുന്നയിക്കുന്നത് അന്നത്തെ സംഭവം അടിസ്ഥാനമാക്കിയാണ്. ചരിത്ര കോൺഗ്രസ് സംഘാടകസമിതി ചെയർമാൻ കൂടിയായിരുന്നു വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. ഇതോടെയാണ് കോൺഗ്രസ് നേതൃത്വം പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഈ പ്രതിഷേധത്തിൽ പൊലീസ് നടപടികളൊന്നും ഉ്ണ്ടായിരുന്നില്ല. ഗവർണ്ണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ട് റിപ്പോർട്ട് പോലും നൽകിയില്ലെന്നും സൂചനകൾ പുറത്തു വരുന്നു. കണ്ണൂർ സർവകലാശാല ആതിഥ്യംവഹിച്ച ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടനവേദിയിൽ ഗവർണർക്കെതിരേ വലിയ പ്രതിഷേധമാണ് ഉയർന്നത്. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് ഗവർണറും എതിർത്ത് ചരിത്രകാരന്മാരും വിദ്യാർത്ഥി സംഘടനകളും നേർക്കുനേർ വന്നു. പ്രസംഗം വിവാദങ്ങളിലേക്ക് കടന്നതോടെയായിരുന്നു വേദിയിലും സദസ്സിലും ഗവർണർക്കുനേരേ പ്രതിഷേധം ഉയർന്നത്. ചിലർ പ്ലക്കാർഡുയർത്തി. ഗവർണറും സദസ്സിൽ ഉള്ളവരും തമ്മിൽ വാക്‌പോരുണ്ടായി.

വേദിയിലുണ്ടായിരുന്ന ചരിത്രകാരനും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ആക്ടിങ് പ്രസിഡന്റുമായിരുന്ന പ്രൊഫ. ഇർഫാൻ ഹബീബ് ഗവർണർക്കടുത്തെത്തി ശബ്ദമുയർത്തി സംസാരിച്ചു. ഇർഫാൻ ഹബീബ് പിന്നീട് വേദിയിൽനിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചു. വി സി.യും എംപി.യായിരുന്ന കെ.കെ.രാഗേഷുമാണ് ഇർഫാൻ ഹബീബിനെ അനുനയിപ്പിച്ച് സീറ്റിൽ ഇരുത്തിയത്. തുടർന്ന് ഗവർണർ പ്രസംഗം ചുരുക്കി ചരിത്ര കോൺഗ്രസ് ഉദ്ഘാടനംചെയ്തതായി പ്രഖ്യാപിച്ച് മടങ്ങുകയായിരുന്നു. അന്നുതന്നെ വി സി.യായ ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി ഗവർണർ നീരസം പ്രകടിപ്പിച്ചിരുന്നു.

കൂടാതെ, ചടങ്ങിന്റെ മുഴുവൻ ദൃശ്യങ്ങളും വരുത്തി പരിശോധിച്ചു. ഇർഫാൻ ഹബീബ് തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു, ചരിത്ര കോൺഗ്രസ് തികഞ്ഞ സഹിഷ്ണുതയാണ് കാണിച്ചത് എന്നൊക്കെ ഗവർണർ പിന്നീട് പ്രതികരിക്കുകയുംചെയ്തു. ഇതെല്ലാം വലിയ സുരക്ഷാ വീഴ്ചയാണ്. ഇതാണ് ഇപ്പോൾ ഗവർണ്ണർ ചർച്ചയാക്കുന്നത്.