ലണ്ടന്‍: കാന്‍സര്‍ ചികിത്സയിലാണ് ബ്രിട്ടീഷ് രാജകുമാരി കെയറ്റ്. അതേസമയം ദൂരെ വിംബിള്‍ഡണില്‍ നടന്ന പുരുഷ വിഭാഗം ഫൈനല്‍ കാണാന്‍ കെയ്റ്റ് രാജകുമാരി എത്തിയത് ലോകം ശ്രദ്ധിച്ചു. കാന്‍സര്‍ പരിശോധനാഫലം പ്രസിദ്ധപ്പെടുത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് രാജകുമാരി പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. നൊവാക്ക് ജോക്കോവിക്കിനെ പരാജയപ്പെടുത്തിയ കാര്‍ലോസ് ആല്‍കരാസിന് കിരീടം നല്‍കിയതും രാജകുമാരി ആയിരുന്നു.

ഒരു അമേച്ചര്‍ ടെന്നീസ് കളിക്കാരികൂടിയായ കെയ്റ്റ് രാജകുമാരി തന്നെയായിരുന്നു 2023 ലും സമ്മാനദാനം നിര്‍വഹിച്ചത്. സെന്റര്‍ കോര്‍ട്ടിലെ റോയല്‍ ബോക്സിലേക്ക് കെയ്റ്റ് രാജകുമാരി നടന്നെത്തിയപ്പോള്‍, കാണികള്‍ മുഴുവനും തന്നെ എഴുന്നേറ്റ് നിന്ന് അവര്‍ക്ക് ആദരവ് രേഖപ്പെടുത്തി. മകള്‍ ഷാര്‍ലറ്റ് രാജകുമാരിക്കും സഹോദരി പിപ്പയ്ക്കും ഒപ്പമായിരുന്നു രാജകുമാരി എത്തിയത്.

അതേസമയം നാലാം തവണയും കിരീടം നേടി സ്പെയിന്‍ റെക്കോര്‍ഡിട്ട യൂറോ വേദിയില്‍ കളിക്കാര്‍ക്ക് ആവേശം പകരാന്‍ ബ്രിട്ടീഷ് കിരീടാവകാശിയായ വില്യം രാജകുമാരന്‍ എത്തിയിരുന്നു. 1966-ലെ ലോക കപ്പ് വിജയത്തിനു ശേഷം മറ്റൊരു പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കാമെന്ന പ്രതീക്ഷയോടെ എത്തിയ ഇംഗ്ലീഷ് കളിക്കാര്‍ക്ക് രാജകുമാരന്റെ സാന്നിദ്ധ്യം ഏറെ ഉന്മേഷം നല്‍കിയെങ്കിലും, മത്സരഫലം നിരാശാ ജനകമായിരുന്നു.

തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലിലെത്തി പരാജയം. സ്പെയിനിലെ ഫെലിപ് രാജാവ് ഉള്‍പ്പടെ പ്രമുഖരുടെ ഒരു നിര തന്നെ മത്സരം കാണുവാന്‍ എത്തിയിരുന്നു. അതിനിടയിലും താരമായത് ബ്രിട്ടീഷ് കിരീടാവകാശി തന്നെയായിരുന്നു.