കണ്ണൂര്‍: സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ജോലിസമയത്ത് ഔദ്യോഗിക കംപ്യൂട്ടറില്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തിയ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന നേതാവിനുള്ള നടപടി താക്കീതില്‍ ഒതുക്കും. എന്നാല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ അസഭ്യവര്‍ഷം സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അറിയാതെ കഴിഞ്ഞ ദിവസം സ്വകാര്യമായി നടത്തിയ യൂണിയന്‍ യോഗം വിവാദമായിട്ടുണ്ട്. പോലീസിന് യൂണിയന്‍ പ്രവര്‍ത്തനം പാടില്ല. അതുകൊണ്ട് അസോസിയേഷന്റെ പേരിലായിരുന്നു യോഗം.

പോലീസിന്റെ ടെലിക്കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥര്‍ അധികമായതിനെ തുടര്‍ന്ന് ടെക്ക്‌നിക്കലായി ജോലിചെയ്യുന്ന എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെട 250 പേരെ സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. സൈബര്‍ പോലീസില്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതില്‍ അമര്‍ഷമുള്ള പോലീസുകാര്‍ യൂണിയന്‍ അഥവാ അസോസിയേഷന്‍ പ്രവര്‍ത്തനവുമായി സഹകരിക്കാറില്ല. ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് യോഗം ചേര്‍ന്നത്.

പോലീസ് അസോസിയേഷന്‍ സംസ്ഥാന നേതാവിന്റെ അധ്യക്ഷതയിലായിരുന്നു ഒണ്‍ലൈന്‍ മീറ്റിങ്്. ഓഫീസിലെ കംപ്യൂട്ടറാണ് ഇതിന് ഉപയോഗിച്ചത്. ഈ യോഗത്തിലാണ് നേതാക്കള്‍ക്കെതിരേ പ്രതിഷേധത്തിന്റെ ഭാഗമായി മോശം വാക്കുകള്‍ ഉപയോഗിച്ച് പ്രതികരിച്ചത്. പോലീസ് സേനയുമായി യാതൊരു ബന്ധവുമില്ലാത്ത യോഗത്തില്‍ നടന്ന സംഭവത്തിന്റെ ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ സൈബര്‍ പോലീസിന്റെ പേരില്‍ പലരും പ്രചരിപ്പിക്കുകയും ചെയ്തു. ഇതെല്ലാം വൈറലായി.

കേരള പോലീസ് അസോസിയേഷന്‍ സംഘടനയുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്ന സമയത്ത് എസ്.ഐ.മാരായ പ്രജിഷ്, സജി ഫിലിപ്പ് എന്നിവര്‍ നേതാവിനെ ചീത്തവിളിക്കുന്ന വീഡിയോയാണ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. ഇതില്‍ പോലീസിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയതിനെയും നേതാവിനെ ഓണ്‍ലൈനില്‍ ചീത്തവിളിക്കുന്നതിനെയും കുറ്റപ്പെടുത്തുന്നുണ്ട്. ഇതെല്ലാം ഗുരുതര അച്ചടക്ക ലംഘനമായി സര്‍ക്കാര്‍ കാണുന്നുണ്ട്.

വീഡിയോ ചോര്‍ത്തി നല്‍കിയവരെ കണ്ടെത്താനും നീക്കമുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ഔദ്യോഗിക സംവിധാനത്തില്‍ യോഗം നടത്തിയവര്‍ക്കെതിരെ വലിയ നടപടികളുണ്ടാകുകയുമില്ല.