തിരുവനന്തപുരം: കേരളസർവകലാശാലയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ: അനിൽകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. പരാതിയിൽ കേരള വിസി യോട് ഗവർണർ അടിയന്തിര വിശദീകരണം ആവശ്യപ്പെട്ടു. രജിസ്ട്രാർ അനധികൃതമായി ശമ്പളം പറ്റുന്നതായും ആക്ഷേപമുണ്ട്.

കേരള യൂണിവേഴ്സിറ്റി സ്റ്റാറ്റിയൂട്ട് വകുപ്പ് 12(4) പ്രകാരം സംസ്ഥാന സർവീസിലോ കേന്ദ്ര സർവീസിലോ ഉള്ള ഉദ്യോഗസ്ഥന്മാരെ മാത്രമേ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ രജിസ്ട്രാർ ആയി നിയമിക്കുവാൻ പാടുള്ളൂ. എന്നാൽ ഇപ്പോൾ രജിസ്ട്രാർ ആയി നിയമിച്ചിരിക്കുന്ന ഡോ:അനിൽ കുമാർ ഒരു സ്വകാര്യ കോളേജ് അദ്ധ്യാപകനാണ്. അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ നിയമനം ഡെപ്യൂറ്റേഷൻ അടിസ്ഥാനത്തിലാണെന്നത് ബോധപൂർവം മറച്ചുവച്ചാണ് കേരള യൂണിവേഴ്സിറ്റി ഉത്തരവിക്കിയത്. എന്നാൽ രജിസ്ട്രാർക്ക് ഡെപ്യൂറ്റേഷൻ അനുവദിച്ചിട്ടുള്ളതായി സർക്കാർ ഉത്തരവിൽ പറയുന്നു.

യൂണിവേഴ്സിറ്റി നൽകിയ വിവരാവകാശ രേഖയിലും നിയമനം ഡെപ്യൂറ്റേഷൻ അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ സ്വകാര്യ കോളേജ് ആയ തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ഡെപ്യൂട്ടേഷനിൽ കാലിക്കറ്റ് സർവകലാശാലയിൽ രജിസ്ട്രാർ ആയി നിയമിച്ച അദ്ധ്യാപകന് ഹൈക്കോടതി ഉത്തരവിലൂടെ പിരിഞ്ഞു പോകേണ്ടതായി വന്നു

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹത്തിന് രജിസ്ട്രാർ ആയി നിയമനം നൽകിയത്. രജിസ്ട്രാർ ആയി നിയമനത്തിൽ തുടരുമ്പോഴും പ്രിൻസിപ്പാലിന്റെ ശമ്പളത്തോടൊപ്പമുള്ള 6750 രൂപ അലവൻസ് നിയമവിരുദ്ധമായി ശമ്പളത്തോടൊപ്പം മാസംതോറും കൈപ്പറ്റുന്നതായും പരാതിപ്പെട്ടിട്ടുണ്ട്.

ചട്ടവിരുദ്ധമായി രജിസ്ട്രാർ ആയി കേരള യിൽ നിയമിച്ചിട്ടുള്ള ഡോ: അനിൽകുമാറിനെ അടിയന്തരമായി പിരിച്ചുവിടാൻ വിസിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയത്.