തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം സ്പീക്കറുടെ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചപ്പോൾ ഉണ്ടായ സംഘർഷത്തിൽ കെ.കെ.രമ എംഎൽഎയുടെ വലതുകയ്യിലെ പരിക്ക് ഇനിയും ഭേദമായില്ല. വലതു കൈയിലെ ലിഗമെന്റിൽ രണ്ടിടത്തു ക്ഷതമേറ്റെന്നു കണ്ടെത്തൽ. ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടി വരും. വിശദ പരിശോധനയ്ക്ക് ശേഷമാണ് ഈ നിഗമനത്തിൽ എത്തുന്നത്. സർക്കാർ ആശുപത്രിയിലാണ് ചികിൽസ. അതുകൊണ്ട് തന്നെ രമയുടെ പ്ലാസ്റ്റർ നാടകമാണെന്ന വാദങ്ങൾ പൊളിയുകയാണ്.

ഇന്നലെ എംആർഐ സ്‌കാൻ എടുത്തപ്പോഴാണ് ഇതു വ്യക്തമായത്. സ്‌കാൻ റിപ്പോർട്ട് പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ പ്ലാസ്റ്റർ നീക്കം ചെയ്തു. നീരും വേദനയും ഉള്ളതിനാൽ വീണ്ടും പ്ലാസ്റ്റർ ഇട്ടു. പ്ലാസ്റ്റർ 8 ആഴ്ച തുടരണം. അപ്പോഴും നീരും വേദനയും ഉണ്ടെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം ഇന്നലെ രമ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജനെയും കണ്ടു. ഇതോടെ വാച്ച് ആൻഡ് വാർഡുകൾ രമയുടെ കൈ പിടിച്ച് തിരിച്ചുവെന്ന് വ്യക്തമാകുകയാണ്.

പരിക്ക് വ്യാജമാണെന്ന രീതിയിൽ രമക്കെതിരെ വ്യാജ എക്‌സ് റേ ദൃശ്യങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് സൈബർ ആക്രമണം നടന്നിരുന്നു. ഈ വിഷയത്തിൽ സച്ചിൻ ദേവ് എംഎ‍ൽഎക്കെതിരെ പരാതി നൽകിയിട്ടും സൈബർ പൊലീസ് ഒന്നും ചെയ്തിരുന്നില്ല. പുതിയ സാഹചര്യത്തിൽ സച്ചിൻ അടക്കം സൈബർ പ്രചാരണം നടത്തിയവർക്കെതിരെ അപകീർത്തി കേസ് കൊടുക്കാനാണ് രമയുടെ നീക്കം.

സംഘർഷമുണ്ടായ അനന് രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ വ്യാജ പ്രചാരണം നടത്തിയതിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ.കെ. രമ സ്പീക്കർക്കും സൈബർ പൊലീസിനും പരാതി നൽകി. സച്ചിൻ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരായ സൈബർ ആക്രമണിത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി. എന്നാൽ ഇതുവരെ പൊലീസ് നടപടികളൊന്നും എടുത്തില്ല.

പല സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചേർത്ത് വ്യാജവാർത്ത നിർമ്മിച്ച് അപമാനിക്കാൻ സച്ചിൻ ശ്രമിച്ചെന്നാണ് പരാതി. നിയമസഭാ ക്ലിനിക്കിലെ ഡോക്‌റാണ് ആദ്യം രമയെ പരിശോധിച്ചത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.