കോഴിക്കോട്: വേഷ്യാവൃത്തി ഒരു ചൂഷണമാണ് എന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞപ്പോൾ അതിനെ എതിർത്തുകൊണ്ട് പ്രേക്ഷകരിലൊരാൾ എഴുന്നേറ്റു. ടീച്ചർ പറഞ്ഞത് തെറ്റാണെന്നും വേശ്യാവൃത്തി ഒരു തൊഴിലാണ് എന്നും പറഞ്ഞും കൊണ്ടായിരുന്നു ഇയാൾ മുന്നോട്ടുവന്നത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികത എന്ന വിഷയത്തിലുള്ള ചർച്ചക്കിടയിലായിരുന്നു ഈ സംഭവങ്ങൾ.

ചർച്ചയിൽ ആമുഖം എന്ന നിലയിലായിരുന്നു ടീച്ചർ സംസാരിച്ചു തുടങ്ങിയത്. കടന്നുവന്ന ഓരോ സമൂഹത്തിലും കാലയളവിലും ലൈംഗികത ഒരു പ്രധാന വിഷയമാണ് എന്നവർ പറഞ്ഞു. ലൈംഗികതയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു വസ്തുവല്ല സ്ത്രീ. ഞാനും നീയും തുല്യരാണ് എന്ന ചിന്തയിൽ നിന്നും വരുന്ന ലൈംഗികത ആരോഗ്യകരമായിരിക്കും എന്നും ടീച്ചർ പറഞ്ഞു. ഇതിനിടയിലായിരുന്നു വേശ്യാവൃത്തി ഒരു ചൂഷണമാണ് എന്ന ശൈലജ ടീച്ചറുടെ പരാമർശം.

ലൈംഗിക വിദ്യാഭ്യാസം പാഠാവലിയിൽ കൊണ്ടുവരുന്നതിനെപ്പറ്റി ചർച്ചയിൽ മോഡരേറ്ററായ സിന്ധു കെ ബി ചോദിച്ചപ്പോൾ ശൈലജ ടീച്ചർ പൂർണ്ണമായും അതിനോട് യോജിച്ചു. പ്രകൃതിയിലുള്ള നല്ല ഇടപെടലിനെ കുറിച്ചുള്ള പഠനമാണ് ലൈംഗിക വിദ്യാഭ്യാസം, ' സത്രീകളും പുരുഷന്മാരും തുല്യരാണ് ' അത് നടപ്പിലാവാത്ത കാലത്തോളം ജനാധിപത്യം പൂർണമാവുന്നില്ല. ശാസ്ത്രീയ ലൈംഗിക വിദ്യഭ്യാസം പുതുതലമുറയ്ക്ക് നിർബന്ധമാണെന്നും അവർ അഭിപ്രായപ്പെട്ടു.

എല്ലാ രാജ്യത്തും ലൈംഗികസദാചാരം ഒരുപോലെയല്ലെന്ന് ചർച്ചയിൽ പങ്കെടുത്ത മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. എല്ലാ ആളുകളിലും ഹോമോ സെക്ഷ്വാലിറ്റിയും ഹെഡ്രോ സെക്ഷ്വാലിറ്റിയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെപ്പറ്റിയുള്ള അറിവില്ലായ്മയാണ് നമ്മുടെ പ്രശ്‌നമെന്ന് ഡോ. സൗമ്യ സരിൻ വ്യക്തമാക്കി. നീരജ ജാനകിയും ചർച്ചയിൽ പങ്കെടുത്തു.