തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം ജാതിവിവേചനം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിടുന്ന, ശങ്കർ മോഹൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ നടത്തുന്ന സമരം 50 ദിവസം കടന്ന പശ്ചാത്തലത്തിലായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രിയുമായി ചർച്ച നടന്നത്.

വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവ്വം തീരുമാനമെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്ക് പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തും. അക്കാദമിക വിഷയങ്ങളിലെ പരാതി പരിശോധിക്കാൻ വിദഗ്ധ സമിതിക്ക് രൂപം നൽകും. കോഴ്സിന്റെ ദൈർഘ്യം സംബന്ധിച്ചുള്ള കാര്യങ്ങളും സമിതി പഠിക്കും.ഡിപ്ലോമകൾ സമയബന്ധിതമായി നൽകാനുള്ള നടപടികൾ സ്വീകരിക്കും. ഇതുവരെ പഠനം പൂർത്തിയാക്കിയ എല്ലാവർക്കും മാർച്ച് 31നകം സർട്ടിഫിക്കറ്റ് നൽകും. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തും. പ്രധാന അധികാര സമിതികളിൽ വിദ്യാർത്ഥി പ്രാതിനിധ്യം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.


വിദ്യാർത്ഥികളുമായി ചർച്ചയിൽ ഉരുത്തിരിഞ്ഞ ധാരണകളിങ്ങനെ:

ഡയറക്ടറെ നിയമിക്കുന്നതിന് സേർച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. നിയമനനടപടികൾ ത്വരിതപ്പെടുത്തും. ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ നികത്താൻ നടപടിയെടുക്കും. അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുമ്പു തന്നെ സംവരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ പ്രോസ്‌പെക്ടസിൽ വ്യക്തമാക്കും.

ഡയറക്ടറുടെ വസതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീർത്തും ശരിയല്ല. അത്തരം പ്രവണതകൾ ആവർത്തിക്കില്ല എന്ന് ഉറപ്പാക്കും. വിദ്യാർത്ഥികൾക്കിടയിൽ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ വിദ്യാർത്ഥി ക്ഷേമസമിതി രൂപവൽകരിക്കും. ഈ സമിതിയുടെ ചെയർമാൻ സ്വീകാര്യതയുള്ള ഒരു സീനിയർ ഫാക്കൽറ്റി അംഗമായിരിക്കും.

പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിലും മറ്റ് അരികുവത്കൃത വിഭാഗങ്ങളിലും പെട്ട വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ യഥാസമയം പരിശോധിച്ച് പരിഹരിക്കാനും, ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും, സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി രൂപവൽകരിക്കും.അക്കാദമിക് പരാതികൾ പഠിക്കാൻ വിദഗ്ധസമിതി രൂപവൽകരിക്കും കോഴ്‌സിന്റെ ദൈർഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അക്കാദമിക് വിഷയങ്ങളിൽ വിദഗ്ധരായവരുടെ സമിതി വരും.

കോഴ്‌സ് ഫീസ് സംബന്ധിച്ച വിഷയവും, വർക് ഷോപ്പുകൾ, പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയിൽ ഏർപ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ചു വിദ്യാർത്ഥികൾക്കുള്ള പരാതികളും കമ്മിറ്റി പരിശോധിക്കും. ഡിപ്ലോമകൾ സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കും; ഇതിനകം പഠനം പൂർത്തിയാക്കിയവർക്കെല്ലാം മാർച്ച് 31 ന് മുമ്പ് ഡിപ്ലോമകൾ നൽകും. പ്രധാന അധികാരസമിതികളിൽ വിദ്യാർത്ഥിപ്രാതിനിധ്യം കൊണ്ടുവരും.

വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളിൽ കേസുകൾ രമ്യമായി പരിഹരിക്കാൻ സംവിധാനമൊരുക്കും. നിർവാഹകസമിതി യോഗങ്ങൾ കൃത്യമായി ചേരുന്നുണ്ടെന്ന് ഉറപ്പാക്കും. കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും ബൈലോയിലെയും ബോണ്ടിലെയും വിദ്യാർത്ഥികൾ പ്രശ്‌നങ്ങൾ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കും.

സമരം അവസാനിപ്പിച്ചതായി വിദ്യാർത്ഥികളും അറിയിച്ചു.എന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.ചെയർമാന്റെ ഭാഗത്ത് നിന്ന് ഉണ്ടായ കാര്യങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ശങ്കർ മോഹനെ ശക്തമായി പിന്തുണച്ച് അടൂർ ഗോപാലകൃഷ്ണൻ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.

ഡയറക്ടറെ മാറ്റുന്നതടക്കം 15 ആവശ്യങ്ങളാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് ആവശ്യവും വിദ്യാർത്ഥികൾ ഉന്നയിച്ചിരുന്നു.ശങ്കർ മോഹനും കൂട്ടരും ജാതി വിവേചനം നടന്നിട്ടില്ല എന്ന് വാദിക്കുന്ന സാഹചര്യത്തിലായിരുന്നു ആവശ്യം.തങ്ങളുടെ ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കപ്പെട്ടതായി വിദ്യാർത്ഥികൾ അറിയിച്ചു. ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കും വരെ സമരം തുടരുമെന്നായിരുന്നു നേരത്തെ വിദ്യാർത്ഥികൾ അറിയിച്ചിരുന്നത്.