യുനൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭയ്ക്കുള്ള ഇന്ത്യയുടെ സമ്മാനം, മഹാത്മ ഗാന്ധിയുടെ പ്രതിമ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ (യു.എൻ) ആസ്ഥാനത്ത് സ്ഥാപിച്ചു. ഐക്യരാഷ്ട്രസഭയുടെ നോർത്ത് ലോണിൽ നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യു.എൻ. സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഭജൻ 'വൈഷ്ണവ് ജൻ തോ' ചൊല്ലുകയും 'രാഷ്ട്രപിതാവിന്' പുഷ്പാർച്ചന നടത്തുകയും ചെയ്തു.

പ്രതിമ അനാച്ഛാദനത്തിന് ശേഷം ഭീകരതയെ കുറിച്ച് എസ് ജയശങ്കർ വലിയ പ്രസ്താവന നടത്തി.അക്രമം, സായുധ സംഘട്ടനങ്ങൾ, മാനുഷിക അടിയന്തരാവസ്ഥകൾ എന്നിവയുമായി ലോകം പൊരുതുമ്പോൾ മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ ലോകമെമ്പാടും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ നയിക്കുന്നത് തുടരുമെന്ന് എസ്. ജയ്ശങ്കർ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ പ്രതിമ യു.എന്നിൽ അനാച്ഛാദനം ചെയ്യുന്നത് ഈ ആശയങ്ങൾ നന്നായി പിന്തുടരാനും ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ലക്ഷ്യമായ സമാധാനപരമായ ലോകം സൃഷ്ടിക്കാനുമുള്ള ഓർമപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.പ്രസംഗത്തിനിടെ പാക്കിസ്ഥാന്റെയും ചൈനയുടെയും പേരുകൾ പരാമർശിക്കാതെ, ചില രാജ്യങ്ങൾ ഭീകരരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് വിദേശകാര്യമന്ത്രിക്ക് വേണ്ടി ഊന്നിപ്പറഞ്ഞു. കുറ്റവാളികളെ രക്ഷിക്കാൻ ചില രാജ്യങ്ങൾ ബഹുമുഖ ഫോറങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഹാത്മാഗാന്ധിയെപ്പോലെ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളോടും മൂല്യങ്ങളോടും യോജിച്ചുപോകുന്ന ചുരുക്കം ചിലർ ചരിത്രത്തിലുണ്ടെന്ന് തന്റെ ഈ വർഷത്തെ ഇന്ത്യാ സന്ദർശനം ഓർമിപ്പിച്ചുവെന്ന് യു.എൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് പറഞ്ഞു.യു.എൻ പൊതുസഭയുടെ 77-ാമത് സെഷൻ പ്രസിഡന്റ് സിസാബ കൊറോസിയും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജും ചടങ്ങിൽ പങ്കെടുത്തു.

പത്മശ്രീ അവാർഡ് ജേതാവ് രാം സുതാർ ആണ് പ്രതിമയുടെ ശിൽപി. സ്റ്റാച്യൂ ഓഫ് യൂണിറ്റി രൂപകൽപ്പന ചെയ്തതും രാം സുതാർ ആണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ അധ്യക്ഷത ഡിസംബർ മാസത്തിൽ ഇന്ത്യയ്ക്കാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ മഹാത്മാഗാന്ധിയുടെ ഈ പ്രതിമ യുഎന്നിന് സമ്മാനമായി നൽകിയത്.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ശിൽപങ്ങളും മറ്റും യു.എൻ ആസ്ഥാനത്ത് സ്ഥാപിക്കാറുണ്ട്. എന്നാൽ യു.എന്നിന്റെ ആസ്ഥാനത്ത് ആദ്യമായാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്.