ചേർത്തല:പെൻഷൻ തുകയിൽ നിന്നും മിച്ചം പിടിച്ച പൈസകൊണ്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഭൂമി നൽകിയ ദമ്പതിമാരോട് സർക്കാരിന്റെ അനാസ്ഥ.മുഖ്യമന്ത്രിയുടെ 'മനസ്സോടിത്തിരി മണ്ണ്' ആഹ്വാനം സ്വീകരിച്ചുകൊണ്ട് പാവങ്ങൾക്ക് നൽകാൻ സ്ഥലം വാങ്ങിയ ഭാസ്‌കരൻനായരും ഭാര്യ ഗിരിജാമണിയും സ്ഥലം ഏറ്റെടുക്കുന്നതിനായി സർക്കാരിനെ സമീപിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.

'ഇനി വയ്യ, ഈ സ്ഥലമൊന്ന് ഏറ്റെടുക്കുമോ...? സർക്കാരിനോട് ഭാസ്‌കരൻനായരുടെയും ഭാര്യ ഗിരിജാമണിയുടെയും ഇപ്പോഴത്തെ അപേക്ഷയാണിത്. പാവങ്ങൾക്കു നൽകാനായി തുറവൂർ നെടുംപുറത്ത് ഭാസ്‌കരൻനായരും (78) ഭാര്യയും വാങ്ങിയത്.അർഹരായവർക്കു വീടുവെച്ചുനൽകാൻ സർക്കാരിന് ഇതു കൈമാറാനാണ് ഇവരുടെ പെടാപ്പാട്.

സഹകരണവകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഭാസ്‌കരൻനായർ.ഗിരിജാമണി അദ്ധ്യാപികയായിരുന്നു.തുറവൂർ വളമംഗലത്താണു ഇവർ ലക്ഷങ്ങൾ മുടക്കി സ്ഥലം വാങ്ങിയത്. മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണ് സ്ഥലം വാങ്ങിയതെന്നുകാട്ടി നാലുമാസം മുമ്പുതന്നെ സഹകരണവകുപ്പു മന്ത്രിക്കും തുടർന്നു കളക്ടർക്കും സാമൂഹികക്ഷേമവകുപ്പിനും കത്തു നൽകിയിരുന്നു. എന്നാൽ, സ്ഥലമേറ്റെടുക്കുന്നതിനോ അതു പാവപ്പെട്ടവന്റെ കൈകളിലേക്കെത്തുന്നതിനോ നടപടിയുണ്ടായിട്ടില്ല. 'പണമുണ്ടായിട്ടല്ല, ഉള്ളതിൽനിന്നു മിച്ചംപിടിച്ചാണു സ്ഥലം വാങ്ങിയത്. മരിക്കുംമുമ്പ് ഇവിടെ ഒരു വീടുയർന്ന് അർഹരായ ഒരാൾക്കു ലഭിക്കുന്നതു കാണാനുള്ള ആഗ്രഹം മാത്രമാണുള്ളത്.ആവശ്യമായല്ല, അപേക്ഷയായാണു സർക്കാരിനെ സമീപിക്കുന്നതെന്നും ഇവർ പറയുന്നു.

പാവങ്ങളെ സഹായിക്കാൻ 11 പേർക്കു പ്രതിമാസ പെൻഷൻ ഉൾപ്പെടെ ഈ ദമ്പതിമാർ സ്വന്തംനിലയിൽ നൽകുന്നുണ്ട്.വിവിധ സംഘടനകളുെട പേരിലാണ് ഇവരുടെ പെൻഷൻ വിതരണം.തങ്ങളുടെ പ്രവർത്തനങ്ങൾ മറ്റാർക്കെങ്കിലും പ്രചോദനമാകുമെങ്കിൽ അതിലൂടെ കൂടുതൽപേർക്കു സഹായം ലഭിക്കുമെന്നാണിവരുടെ പ്രതീക്ഷ.കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്‌പി.യു.) കുത്തിയതോട് യൂണിറ്റ് പ്രസിഡന്റാണ് ഭാസ്‌കരൻ നായർ.അദ്ധ്യാപകരായ ജയശ്രീ, വിജയലക്ഷ്മി എന്നിവരാണ് മക്കൾ.