തിരുവനന്തപുരം: സമഗ്ര സിനിമാ നയം രൂപവൽകരിക്കാൻ ചർച്ച നടത്താതെ സർക്കാർ കരട് സമിതി രൂപീകരിച്ചത് ചർച്ചയാകുന്നു. കൂടിയാലോചനയില്ലാതെ സമിതിയിൽ പലരെയും ഉൾപ്പെടുത്തിയകും, സിനിമാ സംഘടനകളെ അവഗണിച്ചതും ഒക്കെയാണ് വിവാദത്തിന് ഇടയാക്കിയത്.
സമിതിയിൽ നിന്ന് സംവിധായകൻ രാജീവ് രവിയും നടി മഞ്ജു വാരിയരും പിന്മാറി. അംഗങ്ങളാകാൻ അസൗകര്യമുണ്ടെന്ന് ഇവർ സർക്കാരിനെ അറിയിച്ചു. ചർച്ച നടത്താതെ സമിതിയെ നിയോഗിച്ചതിൽ ഡബ്ലിയുസിസിയും ഫിലിം ചേംബറും വിമർശനവുമായി എത്തിയിരുന്നു.

ചർച്ച നടത്താതെ കമ്മിറ്റി ഉണ്ടാക്കിയതിൽ ഡബ്ല്യുസിസിക്ക് പിന്നാലെ ഫിലിം ചേംബറും പരസ്യമായി വിമർശനവുമായി രംഗത്ത് വന്നിരുന്നു. തന്നോട് ആലോചിക്കാതെയാണ് കമ്മിറ്റി അംഗമാക്കിയതെന്നും ഇത് ശരിയല്ലെന്നും സംവിധായകൻ രാജീവ് രവി പറഞ്ഞിരുന്നു. പത്മപ്രിയയോട് പോലും ആലോചിക്കാതെയാണ് പേര് ചേർത്തതെന്നാണ് ഡബ്‌ള്യുസിസി പരാതിപ്പെടുന്നു. സിനിമാ സംഘടനകളെ പൂർണ്ണമായും അവഗണിച്ചതിൽ ചേംബറിനും എതിർപ്പാണ്. ഹേമ കമ്മിറ്റി ശുപാർശ കൂടി പഠിക്കാൻ പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതിനെയും പലരും ചോദ്യം ചെയ്യുന്നു.

അതേസമയം, സിനിമാ നയം രൂപീകരിക്കാനായുള്ള കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. സമിതി സിനിമയിലെ എല്ലാവരുമായും ചർച്ച ചെയ്യും. അന്തിമ തീരുമാനം മെഗാ കോൺക്ലേവിന് ശേഷമായിരിക്കും. ലൈറ്റ് ബോയ് മുതൽ മെഗാ സ്റ്റാർ വരെ കോൺക്ലേവിൽ പങ്കെടുക്കും. മൂന്ന് മാസത്തിനുള്ളിൽ കോൺക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ബൃഹത്തായ ഒന്നാണ്. നിർദ്ദേശങ്ങൾ പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ല. കമ്മീഷൻ റിപ്പോർട്ടിൽ വിശദമായ ചർച്ച ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ അധ്യക്ഷനായാണ് സിനിമാ നയത്തിന്റെ കരട് തയ്യാറാക്കാനായി കഴിഞ്ഞദിവസം സമിതി ഉണ്ടാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ കൂടി പരിഗണിച്ച് 2 മാസത്തിനുള്ളിൽ നയം തയ്യാറാക്കുമെന്നാണ് പ്രഖ്യാപനം.

കൊട്ടിഘോഷിച്ച് നൽകിയ ഹേമക്കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള സർക്കാറിന്റെ മെല്ലെപ്പോക്കിൽ ഡബ്‌ള്യൂസിസിക്ക് കടുത്ത അതൃപ്തിയാണുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സർക്കാർ വീണ്ടുമൊരു ഉദ്യോഗസ്ഥ തല സമിതി വെച്ചിരുന്നു. അതിനും പിന്നാലെയാണ് നയരൂപീകരണസമിതിയും റിപ്പോർട്ടിന്മേൽ വീണ്ടും ചർച്ച നടത്തുന്നത്. സംഘടനകൾ സർക്കാറിന്റെ ആത്മാർത്ഥതയാണ് പലരീതിയിൽ ചോദ്യം ചെയ്യുന്നത്. അതേ സമയം, സിനിമാ മേഖലയിലെ എല്ലാവരുമായി വിശദമായ ചർച്ച നടത്തുമെന്നാണ് കെഎസ്എഫ്എഡ് സി വിശദീകരണം

കരട് തയ്യാറാക്കാൻ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ ചെയർമാനും ചലച്ചിത്രമേഖലയിലെ പ്രമുഖരെയും ഉൾപ്പെടുത്തിയാണ് പത്തംഗസമിതിയെ സർക്കാർ നിയമിച്ചത്. സിനിമാനയം സംബന്ധിച്ച ചർച്ച കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ തുടങ്ങിയിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. ചലച്ചിത്രമേഖയിലെ പ്രശ്‌നങ്ങളും സ്ത്രീസുരക്ഷയും സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ ശുപാർശകൾകൂടി നയത്തിൽ ഉൾപ്പെടുത്തും. സിനിമയിലെ പ്രീ-പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ്-പ്രൊഡക്ഷൻ, വിതരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായംകൂടി നയത്തിൽ ചേർക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് സമിതി കൺവീനർ. എംഎ‍ൽഎ.യും നടനുമായ എം. മുകേഷ്, നടി മഞ്ജുവാര്യർ, സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, നടി പത്മപ്രിയ, ഛായാഗ്രാഹകൻ രാജീവ് രവി, നടി നിഖിലാ വിമൽ, നിർമ്മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരാണ് അംഗങ്ങൾ.

സിനിമാനയം, സിനിമയ്ക്ക് പ്രത്യേകം അഥോറിറ്റി എന്നിവ കഴിഞ്ഞ സർക്കാരിന്റെകാലത്തെ പ്രഖ്യാപനങ്ങളാണ്. എന്നാൽ അഥോറിറ്റിയോട് സിനിമാ മേഖലയിലെ സംഘടനകൾക്ക് യോജിപ്പില്ല. ഹേമാ കമ്മിറ്റിയുടെ ചില ശുപാർശകളിൽ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും റിപ്പോർട്ട് പൂർണമായി സർക്കാർ പുറത്തുവിട്ടിട്ടില്ല. ജസ്റ്റിസ് ഹേമ അധ്യക്ഷയും നടി ശാരദ, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അംഗങ്ങളുമായിരുന്നു.

വിവിധതലങ്ങളിൽനടന്ന ചർച്ചയെത്തുടർന്ന് സിനിമാസംബന്ധമായ ജോലി നടക്കുന്ന കേന്ദ്രങ്ങളിൽ ആഭ്യന്തര പരിഹാരസമിതി നിലവിൽവന്നു എന്നതു മാത്രമാണ് ഇതുവരെയുണ്ടായ പ്രധാന മാറ്റം. സമഗ്ര സിനിമാനയം വേണമെന്ന് ഹേമാകമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. വർഷങ്ങൾക്ക്ുമുമ്പ് അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി നൽകിയ സമിതിയുടെ റിപ്പോർട്ടും സർക്കാരിന് മുന്നിലുണ്ട്.