കൊച്ചി: ഏറ്റുവാങ്ങാൻ ആരും എത്താതിരുന്നതിനെ തുടർന്ന് ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി മതാചാര പ്രകാരം സംസ്‌കരിച്ച മുനമ്പം പൊലീസിന് ബിഗ് സല്യൂട്ട്. എറണാകുളത്തും സോഷ്യൽ മീഡിയയിലും മുനമ്പം പൊലീസിന്റെ നടപടി പ്രശംസയ്ക്ക് പാത്രമായിരിക്കയാണ്. തുടക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെന്നു കരുതിയ പരേതൻ മറ്റൊരു രാാജ്യക്കാരനെന്ന്വ്യക്തമായതോടെ നടപടികൾ പൂർത്തിയാക്കാൻ വേണ്ടി മാത്രം 21 ദിവസം വേണ്ടി വന്നു.

കഴിഞ്ഞ മാസം 20ന് ചെറായി രക്തേശ്വരി ഭാഗത്ത് മതിൽ നിർമ്മാണത്തിനെത്തിയ സഹിദുൾ ഇസ്ലാമാണ് (41) കുഴഞ്ഞു വീണു മരിച്ചത്. സഹിദുൾ താമസസ്ഥലത്ത് കുഴഞ്ഞു വീഴുമ്പോൾ പരിക്ക് പറ്റിയിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് ഇയാളെ ജോലിക്കായി വിളിച്ച വീട്ടുകാർ പറഞ്ഞതെങ്കിലും മേൽവിലാസം വ്യക്തമാവുന്നകൃത്യമായരേഖകൾ കിട്ടാതെ വന്നതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സഹിദുൾ രാജ്യത്തിനു പുറത്തു നിന്ന് നുഴഞ്ഞുകയറി കേരളത്തിൽ ജോലിക്കെത്തിയ ആളാണെന്ന് വ്യക്തമായി. അതോടെ പൊലീസ് എംബസിയുമായി ബന്ധപ്പെട്ടു. എംബസി അധികൃതർ നടത്തിയ അന്വേഷണത്തിൽ ആൾ ബംഗ്ലാദേശുകാരനാണെന്ന് ഉറപ്പായി.
എന്നാൽ പിന്നീട് എംബസിയിൽ നിന്നും മറുപടി കിട്ടാതായതോടെ മുനമ്പം പൊലീസ് ചെകുത്താനും കടലിനും നടുക്കായി.

ഇതിനിടെ മുനമ്പം ഡിവൈഎസ്‌പി എം.കെ.മുരളി പ്രത്യേക താൽപര്യം എടുത്ത് സഹിദുള്ളിന്റെ ബംഗ്ലാദേശിലെ വീട്ടു വിലാസത്തിലേക്ക് കാര്യങ്ങൾ വിവരിച്ച് കത്തയച്ചു. എന്നാൽ കത്തിന് ലഭിച്ച മറുപടി പൊലീസിന്റെ കണ്ണ് നനയിച്ചു. സഹദുള്ളിന്റെ കുടുംബം നാട്ടിലെ ഒരു പൊതു പ്രവർത്തകന്റെ സഹായത്താലാണ് മുനമ്പം പൊലീസിന്റെ കത്തിന് മറുപടി അയച്ചത്.

പ്രിയപ്പെട്ടവനെ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പണം ഇല്ലന്നും മുസ്ലിം മതാചാര പ്രകാരം സംസ്‌ക്കരിക്കണമെന്നുമായിരുന്നു ക ത്തിലെ ഉള്ളടക്കം . ഇക്കാര്യം ഡിവൈഎസ്‌പി എം.കെ മുരളി തന്നെ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. പ്രത്യേക സാഹചര്യത്തിൽ കുടുംബത്തിന്റെ ആഗ്രഹം നടത്തി കൊടുക്കാൻ റൂറൽ എസ്‌പി അനുമതി നൽകി.

ഒടുവിൽ കഴിഞ്ഞ ദിവസം പൊലീസ് തന്നെ മുൻകൈയെടുത്ത് മതാചാര പ്രകാരം മൃതദേഹം കബറടക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പള്ളിയിൽ നിന്ന് പുരോഹിതരെയും ഏർപ്പാടാക്കി. മുനമ്പം ഡിവൈഎസ്‌പി എം.കെ മുരളി, ഇൻസ്‌പെക്ടർ എ.എൽ.യേശുദാസ്, എസ്ഐ പി.റെജി, ലിജിൽ ജോസ്, ജിനുപ്രകാശ് എന്നിവരാണ് അന്വേഷണങ്ങൾക്കും കബറടക്കത്തിനും നേതൃത്വം നൽകിയത്.