തിരുവനന്തപുരം: ഓൾ ഇന്ത്യ പെർമ്മിറ്റിന്റെ പിന്തുണയിൽ റോബിൻ ബസ് ഉടമ നാളെ മുതൽ സർവീസ് പുനരാരംഭിക്കാനിരിക്കെ, കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം. റോബിൻ ബസ് ഇന്ന് മുതലാണ് സർവീസ് നടത്താൻ തീരുമാനിച്ചതെങ്കിലും വൃശ്ചികം ഒന്നിന് തുടക്കമിടാൻ പിന്നീട് തീരുമാനിച്ചെന്ന് ഉടമ ഫേസ്‌ബുക്ക് പോസ്റ്റിലും വ്യക്തമാക്കിയിരുന്നു. കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ നാഷണൽ പെർമിറ്റ് വ്യവസ്ഥകൾ ലഘൂകരിച്ചതിലൂടെയാണ് റോബിൻ ബസ് അടക്കം പെർമിറ്റ് നേടി അന്തർസംസ്ഥാന സർവീസുകൾ നടത്തിയത്.

'നാളെ തുടങ്ങാനിരുന്ന സർവീസ് വൃശ്ചികം ഒന്നാം തീയതിയിലേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു.നല്ല കാര്യങ്ങൾക്ക് തുടക്കം നല്ലൊരു ദിവസമാകട്ടെ. അയ്യപ്പന്റെ മണ്ണിൽ നിന്ന് തുടങ്ങമ്പോൾ വൃശ്ചികം ഒന്ന് തന്നെ ഏറ്റവും അനുയോജ്യമായ ദിവസം. വൈകി അറിയിച്ചതിൽ ഖേദം രേഖപ്പെടുത്തുന്നു'- റോബിൻ മോട്ടോഴ്സ് ഫേസ്‌ബുക്കിൽ കുറിച്ചു. മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് കോടതി ഉത്തരവിലൂടെയാണ് ഉടമ ഗിരീഷ് തിരിച്ചെടുത്തത്. ഓൾ ഇന്ത്യ പെർമിറ്റിന്റെ പിന്തുണയോടെ പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിലാണ് റോബിൻ ബസ് സർവീസ് നടത്തിയത്.

അതേസമയം, അഖിലേന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് പെർമിറ്റ് റൂൾസ് ദുർവ്യാഖ്യാനിച്ച് കോൺട്രാക്ട് ക്യാരിയേജ് ബസുകൾ സ്റ്റേജ് ക്യാരിയേജായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. ടൂറിസം വികസനത്തിനായി നൽകുന്ന അഖിലേന്ത്യാ പെർമിറ്റിന്റെ മറവിൽ നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നൽകി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു.

വിവിധ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയും സർവീസ് നടത്തുവാൻ കോൺട്രാക്ട് വാഹനങ്ങൾക്ക് അനുവാദമില്ല. റീജിയണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളിൽ സർക്കാർ നിശ്ചയിക്കുന്ന ബസ് ചാർജ് ഈടാക്കി സർവീസ് നടത്തുവാൻ സ്റ്റേജ് കാരിയേജ് പെർമിറ്റുള്ള വാഹനങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂ. ഒരു സ്ഥലത്തുനിന്ന് യാത്ര ആരംഭിച്ച് നിശ്ചിത സ്ഥലത്ത് യാത്ര അവസാനിപ്പിക്കുന്നതിനാണ് കോൺട്രാക്ട് കാരിയോജ്യുകൾക്ക് പെർമിറ്റ് നൽകുന്നത്.

ടൂറിസം വികസനം ലക്ഷ്യമാക്കി നൽകുന്ന അഖിലേന്ത്യാ പെർമിറ്റിന്റെ മറവിൽ യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കയറ്റിയും ഇറക്കിയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനാണ് തീരുമാനം. കെ.എസ്.ആർ.ടി.സിയേയും ആയിരക്കണക്കിന് സ്വകാര്യ ബസുകളെയും അവയിലെ ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ ചില കോൺട്രാക്ട് കാരിയേജുകൾ സ്റ്റേജ് ക്യാരിയേജുകളായി സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കുവാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകിയത്.

സവാരിക്കിടയിൽ വാഹനം പിടിച്ചെടുത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ യാത്ര തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും പരിശോധന നടത്തി നിയമപ്രകാരം സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുവാനാണ് നിർദ്ദേശം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുൾപ്പെടെയുള്ള ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുന്നവർക്കെതിരെ ഐ.പി.സി. പ്രകാരം കേസെടുക്കുവാൻ പൊലീസിൽ പരാതി നൽകുവാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വ്യക്തമായ നിലപാടും ശക്തമായ നടപടിയും ഇക്കാര്യത്തിൽ എടുക്കണമെന്നും നിയമാനുസൃത നടപടികൾ കർശനമായി സ്വീകരിച്ച് സർക്കാർ നയം നടപ്പിലാക്കുവാൻ എല്ലാ ഉദ്യോഗസ്ഥർക്കും ബാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

അതേസമയം, മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച റോബിൻ ബസിന് പത്തനംതിട്ട - കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്. അതേസമയം ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം തുടർന്നാൽ പിടിച്ചെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പും വ്യക്തമാക്കിയതോടെ വീണ്ടും റോഡിൽ എന്തും സംഭവിക്കാമെന്ന അവസ്ഥയുണ്ട്.

നേരത്തെ ഓടിയത് പോലെ ബോർഡ് വെച്ച്, സ്റ്റാൻഡിൽ കയറി ആളുകളെ എടുത്ത് തന്നെ സർവീസ് നടത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് റോബിൻ ബസിന്റെ ഉടമ. 'ഇവരുടെ മണ്ടത്തരത്തിന് കൂട്ടുനിക്കുന്നതല്ല എന്റെ ജോലി, തെറ്റ് ചെയ്യാത്തതുകൊണ്ട് പിഴയടക്കില്ലെന്നായിരുന്നു ബസ് പിടിച്ചെടുത്തതിനോട് റോബിൻ ബസ് ഉടമ പ്രതികരിച്ചിരുന്നത്. നേരത്തെ സംഭവിച്ചതുപോലെ സർവീസ് നടത്തുമ്പോൾ തടയാനുള്ള നീക്കം ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകാനും സാധ്യത ഏറെയാണ്.