തിരുവനന്തപുരം: അനന്തപുരിയിൽ കളക്ടറായി തിളങ്ങിയ നവ്‌ജ്യോത് ഖോസ കേരളം വിട്ട് പഞ്ചാബിലേക്ക്. കേരളാ കേഡർ 2012 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയായ ഖോസയുടെ പുതിയ നിയമനം പഞ്ചാബ് ആൻഡ് ചണ്ഡീഗഡിലെ ഡയറക്ടറേറ്റ് ഓഫ് സിറ്റിസൺ രജിസ്‌ട്രേഷനിലെ ഡയറക്ടറായിട്ടാണ്. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം കേരളാ കേഡറിൽ നിന്ന് ഇന്നലെ ഖോസയെ റിലീവ് ചെയ്തു. പഞ്ചാബിൽ 2025 ഡിസംബർ 31വരെയാണ് ഖോസയുടെ നിയമനം.

തിരുവനന്തപുരം കളക്ടറായിരുന്ന ഖോസ, ഇഷ്ട സ്ഥലമായ തിരുവനന്തപുരം വിട്ടുപോവുന്നതിന്റെ സങ്കടത്തിലാണ്. എന്റെ ഇഷ്ട സ്ഥലമാണ് തിരുവനന്തപുരം. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡിയായി കഴിഞ്ഞ മൂന്നര വർഷം പ്രവർത്തിച്ച അനുഭവമുണ്ട്. നല്ല ജനങ്ങളാണ് ഇവിടെയുള്ളത്. ശ്രീപത്മനാഭ സ്വാമിയുടെ മണ്ണിൽ ജോലിചെയ്യാൻ കഴിയുന്നത് ഭാഗ്യമാണ്. ജനങ്ങളുടെ ഏതാവശ്യത്തിനും ഞാൻ എപ്പോഴും കൂടെയുണ്ടായിരുന്നു. ജില്ലാ കളക്ടറെന്ന നിലയിൽ നന്നായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു. അടുത്തിടെയാണ് ഖോസയെ കളക്ടർ സ്ഥാനത്തു നിന്ന് മാറ്റിയത്.

2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഡോ. നവ്ജ്യോത് അമൃത് സർ മെഡിക്കൽ കോളേജിൽ നിന്ന് സ്വർണ മെഡലോടെ ബി.ഡി.എസ് പാസായ ശേഷമാണ് ഐ.എ.എസ് കരസ്ഥമാക്കിയത്. തൃശൂർ അസിസ്റ്റന്റ് കളക്ടറായി തുടക്കം. തലശ്ശേരി സബ് കലക്ടറായി രണ്ടര വർഷം പ്രവർത്തിച്ചപ്പോഴാണ് 2016 ൽ ഫുഡ് സേഫ്റ്റി കമ്മീഷണറായത്.ഒപ്പം ,കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡിയുമായി. ആയുഷ് നാഷണൽ മിഷൻ ചുമതലയുമുണ്ടായിരുന്നു. മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡി എന്ന നിലയിൽ കോവിഡ് നിയന്ത്രണ പരിപാടികളിൽ സജീവമായി ഇടപെടാൻ കഴിഞ്ഞിരുന്നു. രോഗ നിർണയത്തിനും നിയന്ത്രണത്തിനുമുള്ള പി.സി.ആർ മെഷീൻ, ഏജന്റ് കിറ്റ് , സ്വാബ് ശേഖരണ ഉപകരണം,ആർ.എൻ.എ എക്‌സ്ട്രക്ഷൻ കിറ്റ് എന്നിവ വിതരണം ചെയ്യുന്നത് കോർപ്പറേഷനാണ്.

പുതിയ പദവിയിൽ ഖോസയ്ക്ക് കൂടുതൽ ഉത്തരവാദിത്വമാണുള്ളത്. പഞ്ചാബ് ആൻഡ് ചണ്ഡീഗഡിലെ ഡയറക്ടറേറ്റ് ഓഫ് സിറ്റിസൺ രജിസ്‌ട്രേഷനിലെ ഡയറക്ടറുടേത് ഭാരിച്ച ഉത്തരവാദിത്തമാണ്. ഡെപ്യൂട്ടി സെക്രട്ടറി തലത്തിലെ നിയമനമാണ് ഖോസയ്ക്ക് ലഭിച്ചത്. സെൻട്രൽ സ്റ്റാഫിങ് സ്‌കീമിൽ പെടുത്തിയുള്ള സെൻട്രൽ ഡെപ്യൂട്ടേഷനിലാണ് ഖോസ പഞ്ചാബിലേക്ക് പോവുന്നത്. ഭർത്താവ് ലാൽജിത് സിങ് ബ്രാർ ഖത്തറിൽ ഓർത്തോഡോന്റിസ്റ്റാണ്. മകൾ അനാഹത്തിന് മൂന്നര വയസ് . അച്ഛൻ ജെ.എസ്. ഖോസ മഹീന്ദ്രയിൽ റീജിയണൽ മാർക്കറ്റിങ് മാനേജരായി വിരമിച്ചു. അമ്മ സത്യന്ദർ കോർ.