ലണ്ടൻ: മനസാന്നിദ്ധ്യം കൈവിടാതെ ഏതൊരു സാഹചര്യത്തെയും അഭിമുഖീകരിക്കുന്നതിൽ സമർത്ഥയാണ് കെയ്റ്റ് രാജകുമാരി. എന്നാൽ, കഴിഞ്ഞ ദിവസം മുസ്ലിം സെന്റർ സന്ദർശിക്കാനെത്തിയ രാജകുമാരിക്ക് നേരിട്ടത് അസാധാരണമായ ഒരു സംഭവമായിരുന്നു. തുർക്കിയിലും സിറിയയിലും അടുത്തകാലത്ത് ഉണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി നടത്തിയ സാമ്പത്തിക സമാഹരണത്തെ കുറിച്ച് അറിയാൻ ലണ്ടനിലെ ഹേയ്സ് മുസ്ലിം സെന്ററിൽ വില്യം രാജകുമാരനൊപ്പം എത്തിയതായിരുന്നു കെയ്റ്റ് രാജകുമാരി.

സെന്ററിൽ വരുന്ന വിവിധ നേതാക്കളെ രാജകുമാരനും രാജകുമാരിക്കും പരിചയപ്പെടുത്തുന്നതിനിടയിലായിരുന്നു ഈ ഒഴിവാക്കാമായിരുന്ന സംഭവം ഉണ്ടായത്. അവിടെ എത്തിയ ഇമ്മാം സുഫിയൻ ഇഖ്ബാൽ ഉൾപ്പടെയുള്ള സമുദായ നേതാക്കളെ പരിചയപ്പെടുത്തുമ്പോൾ വില്യം രാജകുമാരൻ എല്ലാവർക്കും പുഞ്ചിരിയോടെ ഹസ്തദാനം നൽകി. അക്കൂട്ടത്തിൽ ഒരാൾ കെയ്റ്റുമായും ഹസ്തദാനം നടത്തി.

അതിനുശേഷമായിരുന്നു കെയ്റ്റ് രാജകുമാരി ഇമാം സുഫിയൻ ഇഖ്ബാലിനടുത്തെത്തിയത്. ഹസ്തദാനത്തിനായി രാജകുമാരി കൈ നീട്ടിയപ്പോൾ, ഇമാം തന്റെ കൈ പിൻവലിച്ച് സ്വന്തം നെഞ്ചത്ത് വയ്ക്കുകയും തല കുനിച്ച് വണങ്ങുകയുമായിരുന്നു. രാജകുമാരി ഉടൻ തന്നെ കൈ പിൻവലിക്കുകയും ഇമാമം ചെയ്ത രീതിയിൽ തന്നെ തലകുനിച്ച് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ചില ഇസ്ലാമിക രീതികൾ അനുസരിച്ച് അടുത്ത ബന്ധുവല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നത് പാപമാണെന്ന് ചില പണ്ഡിതന്മാർ ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പറയുന്നു. അടുത്തിടെ മാഡ്രിഡിലെ റോയൽ പാലസിൽ ഇറാൻ അംബാസിഡർ സന്ദർശനത്തിനെത്തിയപ്പോൾ സ്പാനിഷ് രാജ്ഞി ലെറ്റിസിയയ്ക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. രാജാവ് ഫെലിപ്പുമായി ഹസ്തദാനം നടത്തിയ ഇറാനിയൻ അംബാസിഡർ പക്ഷെ രാജ്ഞിക്ക് മുൻപിൽ വണങ്ങിക്കൊണ്ടായിരുന്നു അഭിവാദ്യം ചെയ്തത്.

എന്നാൽ, ഇസ്ലാമത വികാരങ്ങളെ ബഹുമാനിച്ചുകൊണ്ട് ശിരോവസ്ത്രം ധരിച്ചുകൊണ്ടായിരുന്നു കെയ്റ്റ് രാജകുമാരി എത്തിയത്. ഇരുവരും പാദരക്ഷകൾ ഊരിമാറ്റി ആയിരുന്നു സെന്ററിന് അകത്തേക്ക് കടന്നതും. ജാപ്പനീസ് കരകൗശല മാതൃകയായ ഒറിഗാമിയിൽ പക്ഷികളെ നിർമ്മിക്കുന്ന കുട്ടികൾക്കൊപ്പം രാജകുമാരനും രാജകുമാരിയും ചേർന്നു. കടുത്ത വെല്ലുവിളികൾക്കിടയിൽ തെളിഞ്ഞു വരുന്ന പ്രത്യാശയെ സൂചിപ്പിക്കുന്നവയാണ് ജാപ്പനീസ് വിശ്വാസ പ്രകാരം ഒറിഗാമി പക്ഷികൾ.

അടുത്തിടെ തുർക്കിയിൽ സേവന പ്രവർത്തനങ്ങൾക്കായി പോയി തിരിച്ചെത്തിയ ചില സന്നദ്ധ സേവകരുടെ അനുഭവങ്ങളും രാജദമ്പതിമാർ സശ്രദ്ധം കേട്ടു. വെറും ചുറ്റികകൾ കൊണ്ട് കെട്ടിടാവശിഷ്ടങ്ങൾ അടിച്ചു പൊളിച്ച് ഇടയിൽ കുടുങ്ങിയവരെ രക്ഷിക്കേണ്ടി വന്നതുൾപ്പടെ പല ഹൃദയസ്പർക്കായ അനുഭവങ്ങളും അവർക്ക് വിവരിക്കാനുണ്ടായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ സഹായവുമായി പോയവരെ കെയ്റ്റ് രാജകുമാരി അഭിനന്ദിച്ചു.