ചെന്നൈ: നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. വീട്ടുജോലിക്കാരി കടലൂർ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസയം ശോഭനയുടെ അമ്മയുടെ പക്കൽ നിന്നും 41,000 രൂപ മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്ക് താരം മാപ്പ് നൽകി. ജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് അറിഞ്ഞതോടെ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു. മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം എറ്റുപറഞ്ഞതിനെ തുടർന്നാണ് ജോലിക്കാരിക്ക് മാപ്പ് നൽകിയത്.

തേനാംപെട്ടിലെ വീട്ടിൽ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാൻ നിയോഗിച്ച കടലൂർ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാർച്ച് മുതലാണ് മോഷണം തുടങ്ങിയത്. പണം നഷ്ടപ്പെടുന്നുവെന്ന സംശയം തോന്നിയ ശോഭന, വിജയയോട് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസിൽ പരാതി നൽകി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്.

കഴിഞ്ഞ എതാനം മാസങ്ങളിലായി ആനന്ദത്തിന്റെ പണം കാണാതാകുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പണം ശോഭനയുടെ ഡ്രൈവർ മുരുകന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴി, മകൾക്ക് കൈമാറിയെന്ന് വിജയ വെളിപ്പെടുത്തി. സത്യം മനസിലായതോടെ ശോഭന പരാതി പിൻവലിച്ചെന്നും, വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും തെയ്ന്നാംപെട്ട് എസ് ഐ പറഞ്ഞു. വിജയയെ തുടർന്നും വീട്ടിൽ നിർത്താൻ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തിൽ നിന്നും പിടിക്കുമെന്നും റിപ്പോർട്ടുണ്ട്. ശോഭന വാർത്തയോട് പ്രതികരിച്ചിട്ടില്ല.