പത്തനാപുരം: വീടുവെച്ചു നൽകാമെന്ന് ഏഴാം ക്ലാസുകാരനായ അർജുന് അന്ന് നൽകിയ വാക്കു പാലിച്ച് കെ ബി ഗണേശ് കുമാർ എംഎൽഎ. അർജുന് വേണ്ടി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശവും കഴിഞ്ഞു. അർജുൻ തന്നെയാണ് നിലവിളക്കുമായി വീടിനുള്ളിലേക്ക് കയറിയത്. ഗണേശ് കുമാറും സമീപവാസികളും ചടങ്ങിൽ പങ്കെടുത്തു.

വീട് വച്ച് നൽക്കുക മാത്രമല്ല, വീട്ടിലേക്ക് ആവശ്യമായ വസ്തുക്കളെല്ലാം വീട്ടിലൊരുക്കുകയും ചെയ്താണ് സ്വപ്‌ന ഭവനം പത്തനാപുരം കമുകുംചേരി അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും കൈമാറിയത്. വീട് എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലും അദ്ഭുതത്തിലുമാണ് അർജുനും അമ്മ അഞ്ജുവും.

കഴിഞ്ഞ മാർച്ചിലാണ് പത്തനാപുരം കമുകുംചേരി അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീടുവെച്ച് നൽകുമെന്ന് ഗണേശ് കുമാർ വാക്കുനൽകിയത്. കമുകുംചേരിയിൽ 'നവധാര'യുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് അർജുന്റെ കാര്യം ഗണേശ് കുമാറിനോട് പറഞ്ഞത്. പഠനത്തിൽ മിടുക്കനായ അർജുന് അമ്മ മാത്രമേയുള്ളൂവെന്നും നല്ല വീടില്ലെന്നും സുനിത ഗണേശ് കുമാറിനോട് പറഞ്ഞു.



തുടർന്ന് ഗണേശ് കുമാർ ഇവരെ സന്ദർശിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ' എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാൻ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാൻ നോക്കും. വീടും തരും' -ഗണേശ് കുമാർ അർജുന് വാക്കുനൽകി. ആ വാക്കാണ് ഗണേശ്‌കുമാർ ഇന്ന് യാഥാർത്ഥ്യമാക്കിയത്. അന്ന് എംഎൽഎ വീടിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ച് ഏകദേശം അഞ്ച് മാസം തികയുമ്പോൾ, അർജുനും അമ്മ അഞ്ജുവിനും വീടിന്റെ താക്കോൽ അദ്ദേഹം തന്നെ കൈമാറി.

അന്ന് സന്തോഷത്താൽ അർജുൻ ഗണേശ് കുമാറിനെ ചേർത്തുപിടിച്ച് ഉമ്മവെച്ചതും വൈറലായിരുന്നു. താനൊരു നിമിത്തം മാത്രമാണെന്നും ദൈവമാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നും അന്ന് തന്നെ ഗണേശ് കുമാർ പറഞ്ഞു. ഞാനല്ല ഈ വീട് നിർമ്മിച്ച് നൽകുന്നത്, എന്നെ സ്‌നേഹിക്കുന്ന നാട്ടുകാരാണെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

മാസങ്ങൾക്കിപ്പുറം എല്ലാ പണിയും തീർത്ത് വെറും 'ഹൗസ്' അല്ലാതെ ഒരു 'ഹോം' കൈമാറിയെന്ന സന്തോഷമാണ് ഗണേശ് കുമാർ പങ്കുവച്ചത്. അടുക്കളയിൽ പാത്രങ്ങളും കിടപ്പുമുറിയിൽ അലമാരയും കട്ടിലും കിടക്കയും തലയണയും എന്നുവേണ്ട, എല്ലാ സൗകര്യങ്ങളും കൂടി ഒരുക്കിയാണ് അഞ്ജുവിനും അർജുനും ആദ്യമായി വീട് തുറന്നുകാണിച്ചത്.



അർജുന് പഠിക്കാനുള്ള 'സ്റ്റഡി ടേബിളും' ലൈറ്റും എല്ലാം റെഡി. അവിടെ അർജുനെ കൊണ്ടിരിത്തി ഗണേശ് കുമാർ. എല്ലാം കഴിഞ്ഞ് അപ്രതീക്ഷിതമായൊരു സമ്മാനം കൂടി അർജുന് കിട്ടി. ഒരു ചവിട്ട് സൈക്കിൾ. കമുകുംചേരി വിട്ട് എവിടെയും സൈക്കിളുമായി പോകരുതെന്ന് ഉപദേശവും. എക്കാലത്തെയും സ്വപ്നമായ വീട് കിട്ടിയതിൽ സന്തോഷമുണ്ട്, പക്ഷെ ഇത് അതിലൊക്കെ എത്രയോ വലുതാണെന്നും അഞ്ജു പറയുന്നു.

വീടിന്റെ വാർപ്പ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് കയറിയിട്ടില്ലെന്നും ഇന്ന് എനിക്ക് എംഎൽഎ സമ്മാനിച്ച വീട് കണ്ടപ്പോൾ അതിശയിച്ചുപോയി, ഒരു സൈക്കിളും മേടിച്ചു തന്നു ഇത് സ്വപ്നമാണോ എന്ന് തോന്നിയെന്നും സമ്മാനമായി കിട്ടിയ സൈക്കിളിനോട് ചേർന്ന് നിന്ന് അർജുൻ പറയുന്നു.

തറക്കല്ലിടൽ കർമം നിർവഹിച്ച് അഞ്ച് മാസം തികയുമ്പോൾ, അർജുനും അമ്മ അഞ്ജുവിനും വീടിന്റെ താക്കോൽ ഗണേശ് കുമാർ തന്നെ കൈമാറി. അർജുന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിച്ചതിൽ വൻ സന്തോഷമുണ്ടെന്നും വീടിന്റെ നിർമ്മാണത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ഗണേശ് കുമാർ പറഞ്ഞു. ഗണേശിന്റെ പ്രവ്യത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് എത്തുന്നത്.