തിരുവനന്തപുരം: എസ്.എഫ്.ഐ. എല്ലാ വിദ്യാർത്ഥികളേയും പ്രതിനീധികരിക്കുന്ന സംഘടന അല്ലെന്നും ബാക്കിയുള്ളവർ എന്തേ പ്രതിഷേധിക്കാത്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ മറുപടി പറയേണ്ടത് രാഷ്ട്രപതിയോടാണെന്നും മാധ്യമങ്ങൾ ചോദ്യങ്ങൾ വഴിതിരിച്ചുവിടുന്നുവെന്നും പറഞ്ഞ് ക്ഷുഭിതനായിക്കൊണ്ടായിരുന്നു ഗവർണറുടെ പ്രതികരണം. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സിപിഎം. പ്രവർത്തകരുടെ നിയമനത്തിൽ കോഴിക്കോട് വെച്ച് പലരും തന്നോട് പരാതിപ്പെട്ടുവെന്ന് പറഞ്ഞ ഗവർണർ, സർവകലാശാലയിൽ രാഷ്ട്രീയ ഇടപെടൽ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. 'എസ്.എഫ്.ഐ. മാത്രമാണോ സംഘടന? ബാക്കിയുള്ളവർ എന്തേ പ്രതിഷേധിക്കാത്തത്? മിഠായിത്തെരുവിൽ ഒരു സുരക്ഷാപ്രശ്‌നവും ഉണ്ടായിട്ടില്ല. വർധിപ്പിച്ച സുരക്ഷ പിൻവലിക്കാൻ രാജ്ഭവനാണ് പറഞ്ഞത്', ഗവർണർ പറഞ്ഞു.

കോഴിക്കോട് യാതൊരു സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും സുരക്ഷ പിൻവലിക്കാൻ രാവിലെ തന്നെ ഡിജിപിയോടു പറഞ്ഞിരുന്നെന്നും ഗവർണർ പറഞ്ഞു. ബിജെപിയുടെ നിർദേശപ്രകാരമാണ് ഗവർണർ പ്രവർത്തിക്കുന്നത് എന്ന ആരോപണം ഉയരുന്നുണ്ടെന്നു പറഞ്ഞ മാധ്യമപ്രവർത്തകനോടു ഗവർണർ ക്ഷുഭിതനായി.

''ബിജെപി രാജ്യത്ത് നിരോധിച്ച സംഘടനയാണോ? എനിക്ക് ആരുമായും ബന്ധമുണ്ടാകാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാൻ രണ്ടു കിലോമീറ്ററോളം കോഴിക്കോട് തെരുവിലൂടെ നടന്നു. എന്നെ കടകളിലേക്ക് വിളിച്ചു കയറ്റിയത് ബിജിപെയുടെ ആൾക്കാരാണോ. എനിക്ക് ഹൽവ വായിൽവച്ചു തന്നവർ ബിജെപിക്കാരാണോ? മൂന്നു മാസം മുൻപ് മാറ്റിവച്ച ഒരു പരിപാടിയുടെ ഭാഗമായാണ് ഞാൻ പോയത്'' ഗവർണർ പറഞ്ഞു.

കോഴിക്കോടെ ജനങ്ങൾ തന്നോടുള്ള സ്‌നേഹമാണു പ്രകടമാക്കിയതെന്നും ഗവർണർ പറഞ്ഞു. മിഠാായിതെരുവിലൂടെ നടന്നിട്ട് അവിടെയാതൊരു സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും ഗവർണർ ആവർത്തിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ കൂടെ നടക്കരുതെന്നു നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ ഗവർണർ വിമർശനവും ഉന്നയിച്ചു. സർവകലാശാലകളിൽ അച്ചടക്കം തിരികെ കൊണ്ടുവരണമെന്നു പറഞ്ഞ ഗവർണർ തന്നെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടയെടുത്തില്ലെന്നും വിമർശനം ഉന്നയിച്ചു.

അതേസമയം, എസ്.എഫ്.ഐയുടെ പ്രതിഷേധം കണക്കിലെടുത്ത് തിരുവനന്തപുരത്തും കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ വിവിധയിടങ്ങളിൽ വെച്ച് ഗവർണക്ക് എസ്.എഫ്.ഐ. പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പാറ്റൂരിനും ജനറൽ ആശുപത്രിക്കും ഇടയിൽ, ജനൽ ആശുപത്രി ജംങ്ഷനിൽ, എകെജി സെന്ററിന്റെ മുൻവശത്ത് വെച്ചും ഗവർണർക്ക് കരിങ്കൊടി കാണിച്ചു. സുരക്ഷ കണക്കിലെടുത്ത് ഗവർണറുടെ റൂട്ട് വഴിതിരിച്ചുവിട്ടു. പാളയത്ത് വെച്ചും എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധിച്ചു.