കോഴിക്കോട്: എന്തെങ്കിലും ചെയ്യരുത് എന്ന് ഒരാൾ പറഞ്ഞാൽ അത് ചെയ്യുവർ തന്നെയാണ് മലയാളികൾ എന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയാ വിഷയമായിരുന്നു, എസ്വൈഎസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ക്രിസ്മസ് ആഘോഷിക്കരുതെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്്്്. ആഗോളതലത്തിൽ സാക്കിർ നായിക്ക് അടക്കമുള്ളവർ വർഷങ്ങളായി പറയുന്നത് ഏറ്റുപറയുകയാണ് ഹമീദ് ഫൈസിയും ചെയ്തത്. ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസലിം സമുദായത്തിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നുമായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞത്.

ഈ പ്രസ്താവന വിവാദമായതോടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം ഒന്നുകൂടി പൊടിപൊടിക്കയാണ് ചെയ്തത്. മുസ്ലിം സഹോദരന്മാർ അടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ആശംസകൾ നേരുകയാണ്. പലരും ആഘോഷങ്ങളുടെ പടം ഫേസ്‌ബുക്കിലിട്ട് അമ്പലക്കടവിനെ വെല്ലുവിളിക്കുന്നു. മലബാറിലും ഇത്തവണ വലിയ ആഘോഷമാണ് നടക്കുന്നത്. ഫൈസി അമ്പലക്കടവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെയും ശരിക്കും പൊങ്കാലയാണ് നടക്കുന്നത്.

സാക്കിർ നായിക്കിനും സമാനമായ അവസ്ഥ

എല്ലാവർഷവും ക്രിസ്മസ് ആഘോഷിക്കരുതെന്ന് പറഞ്ഞ് പോസ്റ്റിടുന്ന സാക്കിർ നായിക്ക് ഇത്തവണയുംു പതിവ് തെറ്റിച്ചില്ല. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകൻ മലേഷ്യയിലിരുന്നാണ് ഇപ്പോൾ വിദ്വേഷം ചീറ്റുന്നത്. '' ക്രിസ്മസ് ആശംസകൾ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമാണ്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരരുത്. ഇങ്ങനെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണ്.ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല.''- സാക്കിർ നായിക്ക് പറയുന്നു.

മറ്റു മതങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരോട് പ്രവാചകൻ പൊറുക്കില്ലെന്ന് കഴിഞ്ഞവർഷവും സാക്കിർ നായിക്ക് പറഞ്ഞിരുന്നു. ഈ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെയും വൻ പ്രതിഷേധം ഉതർന്നു. ഇത്തവണയും സാക്കിർ നായിക്ക് പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റിന് താഴെ നായിക്കിന് ക്രിസ്മസ് ആശംസകൾ നേർന്നും ഒട്ടേറെ പേർ കമന്റിട്ടു. ഒട്ടേറെ മലയാളികളും പ്രതിഷേധ കമന്റുമായി പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്. സാക്കിർ നായിക്കിനെ ക്രിസ്മസ് അപ്പൂപ്പനാക്കിയും പ്രതിഷേധം പൊടിപൊടിക്കുന്നുണ്ട്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ സാക്കിർ നായിക്കിനെതിരെ കുറ്റം ചുമത്തിയതിനെത്തുടർന്ന്, രാജ്യംവിട്ട ഇദ്ദേഹം 2017 മുതൽ മലേഷ്യയിലാണ് താമസിച്ചുവരുന്നത്. നായിക്കിന് മലേഷ്യയിൽ സ്ഥിരതാമസത്തിന് അനുമതിയുണ്ടെങ്കിലും 2020-ൽ ''ദേശീയ സുരക്ഷ'' മുൻനിർത്തി പ്രഭാഷണപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് മലേഷ്യ അദ്ദേഹത്തെ വിലക്കിയിരുന്നു.

നേരത്തെ നായിക്കിനെ വിട്ടുകിട്ടാൻ ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് മതങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ യുകെയിലും കാനഡയിലും നായിക്കിന് വിലക്കുണ്ട്.