തിരുവനന്തപുരം. കാട്ടക്കട സംഭവത്തിന്റെ മുറിവ് ഉണങ്ങും മുൻപ് കെ എസ് ആർ ടി സി ക്ക് വീണ്ടും നാണക്കേടായി പുവ്വാർ കെ എസ് ആർ ടി സി ഡിപ്പോയിൽ സദാചാര ഗുണ്ടായിസം. കെ എസ് ആർടി സി കൺട്രോളിങ് ഇൻസ്പെക്ടറുടെ ഗുണ്ടായസത്തിന് വിധേയനായതാകട്ടെ പ്രായപൂർത്തിയാകത്ത പ്ലസ് വൺ വിദ്യാർത്ഥിയും. 

ഇന്നലെ രാവിലെ ഒൻപതരയോടെ ആയിരുന്ന സംഭവം. സ്‌ക്കൂളിൽ ഒപ്പം പഠിക്കുന്ന പെൺകുട്ടികളുമൊത്തു പുവ്വാർ ബസ്സ് സ്റ്റാൻഡിൽ സംസാരിച്ചു നിന്ന പൊഴിയൂർ സ്വദേശിയായ ഷാനുവെന്ന വിദ്യാർത്ഥിയെ കഴുത്തിൽ കുത്തിപ്പിടിച്ച് മുറിക്കുള്ളിലേക്ക് വലിച്ചു കൊണ്ടു പോയി മർദിക്കുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പെക്ടർ എം സുനിൽ വിദ്യാർത്ഥിക്ക് നേരെ അതിക്രം നടത്തിയത്. പെൺകുട്ടികൾക്ക് നടുവിൽ സംസാരിക്കുകയും തമാശ പറയുകയും ചെയ്തതാണ് സുനിലിനെ പ്രോകോപിപ്പിച്ചത്.

അരുമാനൂർ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ബസ് കാത്ത് ഡിപ്പോയിൽ ഉണ്ടായിരുന്നത്. സ്‌ക്കൂളിലെ ക്രിസ്മസ് ഫംങ്ഷനുമായി ബന്ധപ്പെട്ട് കേക്ക് ഓർഡർ ചെയ്യാൻ പോകാനാണ് കുട്ടികൾ ബസ് സ്റ്റാൻഡിൽ എത്തിയത്.. അതു കൊണ്ടു തന്നെ വിദ്യാർത്ഥികളാരും യൂണിഫോമും ധരിച്ചിരുന്നില്ല. ക്രിസ്മസ് പ്രോഗ്രാം സംബന്ധിച്ച് കൂട്ടുകാർ ബസ് സ്റ്റാൻഡിൽ നിന്നും ചർച്ച നടത്തി ഇടയ്ക്ക് തമാശയും കളിയാക്കലും ഒക്കെ ഉണ്ടായി. ഇത് കണ്ട് കൺട്രോളിങ് ഇൻസ്പെക്ടർ പെൺകുട്ടികളോട് ഏറെ നേരം സംസാരിച്ചു നിന്നുവെന്നാരോപിച്ചാണ് സദാചാര ഗുണ്ടായിസം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മർദ്ദനത്തെ ചോദ്യം ചെയ്തു പെൺകുട്ടികളും മറ്റ് യാത്രക്കാരും എത്തിയതോടെ കെ എസ് ആർ ടി സി ഡിപ്പോ അധികൃതർ വെട്ടിലായി.

മർദനമേറ്റ വിദ്യാർത്ഥിയുടെ ഷർട്ട് വലിച്ചു കീറി, വിരലിനും പരുക്കേറ്റു. ഇടിയും തൊഴിയുമേറ്റ പ്ലസ് വൺ വിദ്യാർത്ഥിയെ പൊലീസ് എത്തി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകി. കെഎസ്ആർടിസി പൂവാർ ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പെക്ടർ എം.സുനിൽ കുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കുട്ടിക്ക് മർദനമേറ്റിട്ടും ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ജീവനക്കാരനെതിരെ ചുമത്തിയതെന്നാണ് വിവരം. സംഭവം വിവാദമായതിനെ തുടർന്ന് സുനിൽ ഇന്നലെ ഡ്യൂട്ടി അവസാനിപ്പിച്ച് നേരത്തെ മടങ്ങി. മറ്റു യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയാണ് വിദ്യാർത്ഥിയെ മോചിപ്പിച്ചതും ആശുപത്രിയിൽ എത്തിച്ചതും. പിന്നീട് വിദ്യാർത്ഥിയുടെ മൊഴി വാങ്ങി, പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. മർദിച്ച ട്രാൻ. ഉദ്യോഗസ്ഥനെതിരെ സംഭവത്തിന് സാക്ഷികളായ വനിതകളും മറ്റു യാത്രക്കാരും രൂക്ഷമായി പ്രതികരിക്കുന്നതും ചർച്ചയായി.മാസങ്ങൾ മുൻപ് കാട്ടാക്കട ബസ് സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് എടുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിൽ തല്ലിച്ചതച്ച സംഭവം കെഎസ് ആർടിസിക്ക് വലിയ നാണക്കേടുണ്ടാക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. പ്രതിസന്ധിയിൽ ഉഴലുന്ന കെഎസ്ആർടിസിക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിന് പിന്നാലെയാണ് വീണ്ടും സമാനായ ആക്രമണമുണ്ടാവുന്നത്. കാട്ടാക്കട സംഭവത്തിൽ 3 പേർക്കെതിരെ ജാമ്യമില്ല വകുപ്പു ചുമത്തി കേസെടുക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. അന്നു പ്രതികലെ തക്ക സമയത്ത് അറസ്റ്റ് ചെയ്യാത്തത് പൊലീസ് വീഴ്ചയാണന്ന് ആരോപണം ഉയർന്നിരുന്നു.

അതിന്റെ അലയൊലികൾ അടങ്ങും മുൻപാണ് ബസ് ഡിപ്പോയ്ക്കുള്ളിൽ വിദ്യാർത്ഥക്കു വീണ്ടും ജീവനക്കാരനിൽ നിന്ന് മർദനമേൽക്കുന്നത് പ്രതിക്കെതിരെ നിസാര വുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന വിമർശനം ഉണ്ട്.. മകനെ മർദിച്ച ഉദ്യോഗസ്ഥനെതിരെ കർശന ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത, വിദ്യാർത്ഥിയായ മകനെ ബസ് കാത്തുനിൽക്കുന്നതിനിടയിൽ, ഒരു പ്രകോപനവും ഇല്ലാതെ ഉദ്യോഗസ്ഥൻ ആക്രമിച്ചതിനു നീതികരണമില്ല.

ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തണം. നിലവിൽ ജാമ്യം ലഭിക്കത്തക്ക വകുപ്പാണ് ചുമത്തിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും പിതാവ് പറഞ്ഞു.