കോഴിക്കോട്: വീണ്ടും നിപ വൈറസ് സ്ഥിരീകരിക്കപ്പെട്ടതോടെ വാട്സാപ്പിലൂടെ ഭീതി വ്യാപാരവും കൊഴുക്കുന്നു. കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടു പേർക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചതോടെ വീണ്ടും ഈ മാരക രോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ആശങ്കകളും ഉയരുകയാണ്. എന്നാൽ വാട്സാപ്പിലും മറ്റും പ്രചരിക്കുന്ന തെറ്റായ വിവരങ്ങളല്ല വിശ്വസിക്കേണ്ടത് എന്നും, അനാവശ്യഭീതി വേണ്ടെന്നുമാണ് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

നിപ പടരാതിരിക്കാൻ വവ്വാലുകളെ കൊന്നെടുക്കമെന്നതാണ് ഇതിൽ എറ്റവും ഭീതിജനകമായ പ്രചാരണം. നിപ പടർത്തുന്നതിൽ വവ്വാലുകൾക്ക് പങ്കുണ്ടെങ്കിലും അവയെ കൊന്നൊടുക്കാൻ ആരോഗ്യവകുപ്പ് ഇതുവരെ നിർദ്ദേശം നൽകിയിട്ടില്ല. വവ്വാലിന്റെ വിസർജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയുമാണ് രോഗാണു വ്യാപിക്കുന്നത്. മാത്രമല്ല എല്ലാ വവ്വാലുകളും നിപയുടെ വാഹകരുമല്ല. പക്ഷിപ്പനി വന്നപ്പോൾ പക്ഷികളെ കൂട്ടത്തോടെ കൊന്ന പോലെ, വവ്വാലുകളെ കൊന്നതുകൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല നിപ. ഓരോ രോഗത്തിന്റെയും കാര്യകാരണങ്ങളും പടരുന്ന രീതിയും വേറെയാണന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ചിക്കനിലുടെ പകരില്ല

അതുപോലെ തന്നെ ചിക്കനിലുടെ നിപ പകരും എന്ന പ്രചാരണം സംസ്ഥാനത്തെ കോഴി വ്യാപാരികളുടെ വയറ്റത്തടിക്കുന്നത് കൂടിയാണ്. കോഴിയും നിപ്പയുമായി ഒരു ബന്ധവുമില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ധൈര്യമായി ചിക്കൻ കഴിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. പഴങ്ങൾ ഒന്നും തന്നെ കഴിക്കരുത് എന്നതാണ് അടുത്ത ഐറ്റം. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലേറ്റതുമായ പഴങ്ങൾ കഴിക്കരുത് എന്ന് മാത്രമാണ് ആരോഗ്യവകുപ്പ് പറയുന്നത്. നിലത്തു വീണുകിടക്കുന്ന പഴങ്ങളും ഒഴിവാക്കണം. മറ്റ് പഴങ്ങൾ നന്നായി തൊലി കളഞ്ഞു കഴിക്കാം വിറ്റമിൻ സി അടങ്ങിയ പഴങ്ങൾ പനിയുള്ളവർ കഴിക്കുന്നതു നല്ലതാണ്.

അതുപോലെ തന്നെ കിണർ വെള്ളം കുടിക്കരുത് എന്ന പ്രചാരണത്തിനും യാതൊരു അടിസ്ഥാനവുമില്ല. കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും വവ്വാലുകളുടെ വിസർജ്യം വീഴുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. എന്നാൽ, വെള്ളം തിളപ്പിച്ച ശേഷം ഉപയോഗിക്കുന്നതിൽ ഒരു തകരാറുമില്ല.

ഇനി മുതൽ എല്ലാവരും  മാസ്‌ക് ധരിച്ചുമാത്രം പുറത്തിറങ്ങണമെന്നും, വായുവിലൂടെ രോഗം പകരുമെന്നുമാണ് മറ്റൊരു പ്രചാരണം. എന്നാൽ ആരോഗ്യവകുപ്പ് ഇങ്ങനെ ഒരു നിർദ്ദേശം നൽകിയിട്ടില്ല. തൽക്കാലം രോഗികളോടു നേരിട്ട് ഇടപഴകുന്നവരും ചികിത്സിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാൽ മതി. വായുവിലൂടെ പകരുന്ന രോഗമല്ലിത്. വൈറസ് ബാധയുള്ള ഒരു വ്യക്തിയുമായോ ജീവിയുമായോ നേരിട്ടു ബന്ധപ്പെടുന്നതിലൂടെ മാത്രമാണ് രോഗ വ്യാപനം. രോഗത്തിന്റെ ആദ്യഘട്ടത്തിൽ നിപ്പ വൈറസ് ബാധയാണെന്നു തിരിച്ചറിയാതെ പരിചരിക്കുന്നവരിൽ മാത്രമേ രോഗം പകരാൻ സാധ്യതയുള്ളൂ. നിപ്പയുടെ ലക്ഷണങ്ങളാണെന്നു കണ്ടെത്തിയാൽ ചികിത്സകർ പിപിഇ ധരിക്കും. ഇതു പകർച്ചാ സാധ്യത ഒഴിവാക്കും. പിപിഇ ധരിക്കാതെ രോഗിയെ സന്ദർശിക്കൽ, രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധനങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യൽ എന്നിവ പാടില്ല.

സോപ്പാണ് എറ്റവും നല്ല ആയുധം

നായ്ക്കളെയും പൂച്ചകളെയും തൊടരുത് അതും രോഗം പരത്തുമെന്നും പലരും വിശ്വസിക്കുന്നുണ്ട്. എന്നാൽ നിലവിൽ പശുവും പൂച്ചയും നായ്ക്കളും അടക്കം വീട്ടിൽ വളർത്തുന്ന ജീവികൾ നിപ പരത്തുന്നവയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. വളർത്തു മൃഗങ്ങളുടെ ശരീര സ്രവങ്ങൾ ദേഹത്തു സ്പർശിച്ചാൽ സോപ്പ് ഉപയോഗിച്ചു നന്നായി വൃത്തിയാക്കുകയാണ് വേണ്ടത്.

നിപയെ പ്രതിരോധിക്കാൻ സോപ്പ് മികച്ച ആയുധമാണ്. ദിവസവും പലവട്ടം സോപ്പിട്ടു കൈകൾ തമ്മിലുരച്ചു നന്നായി കഴുകുക. ഭക്ഷണം കഴിക്കുന്നതിനു മുൻപു പ്രത്യേകിച്ചും. 40 സെക്കൻഡ് വരെ കൈകൾ കഴുകണം. എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ് നിപ. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ ഇവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും.

സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാണെന്നതിനാൽ അതിന്റെ സ്പർശം തന്നെ വൈറസിനെ നശിപ്പിക്കുമെന്നർഥം. പക്ഷേ, രോഗികളുമായി നേരിട്ടു ബന്ധപ്പെടാൻ പിപിഇ അടക്കമുള്ള മുൻകരുതലെടുക്കണം. ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായി തൂവാല കയ്യിൽ കരുതണം. ചുമയ്ക്കുമ്പോൾ ഒപി ടിക്കറ്റ്, പത്രക്കടലാസ് എന്നിവ കൊണ്ടു മുഖംമറയ്ക്കുന്ന രീതി ഒഴിവാക്കണം. തൂവാല കൊണ്ടു മൂക്കും വായും പൊത്തണം. ചുമച്ചുകഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകണം. ഉപയോഗിച്ച ടിഷ്യു പേപ്പറുകൾ, മാസ്‌ക് എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത് എന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.