കോഴിക്കോട്: തങ്ങളുടെ മതത്തെക്കുറിച്ച് ആര്് എന്ത് നല്ലത് പറഞ്ഞാലും അത് മുൻ പിൻ നോക്കാതെ പ്രചരിപ്പിക്കുക എന്നത് കേരളത്തിലെ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകളുടെ രീതിയാണ്. 'നോമ്പെടുക്കുന്നത് നല്ലതാണെന്ന് നാസ കണ്ടെത്തി' തുടങ്ങിയ മൂൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ തള്ളുകളൊക്കെ വൈറൽ ആകുന്നത് ഇങ്ങനെയാണ്. എന്നാൽ വുന്നുവന്ന് ട്രോൾ ഏതാണ് ശരിയേതാണ് എന്ന് മനസ്സിലാക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലേക്ക് മാറിയിരിക്കയാണ് ഇത്തരക്കാരിൽ പലരും. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, പർദ ധരിക്കുന്നത് നല്ലതാണെന്നും, ഇത് ക്യാൻസറിനെ തടയുമെന്നും അമേരിക്കയിൽ കണ്ടെത്തിയെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്ത.

അമേരിക്കൻ ക്യാൻസർ സൊസൈറ്റി പുറത്തിറക്കിയ ഏറ്റവും പുതിയ പഠനത്തിൽ പറയുന്നു ലോകത്തിലെ ഏറ്റവും കുറവ് സ്‌കിൻ ക്യാൻസർ ഉള്ളത് പർദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകൾക്ക് ആണന്നും, പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച ഏതെങ്കിലും ഒരു മുസ്ലിം സ്ത്രീയെ നിങ്ങൾ കണ്ടെത്തി പൊതുസമൂഹത്തിനു മുമ്പിൽ കാണിച്ചുതരിക എന്നൊക്കെയാണ് ഇസ്ലാമിക വാട്സാപ്പ് ഗ്രൂപ്പകളിൽ പ്രചരിക്കുന്നത്. രണ്ട് ഓൺലൈൻ പോർട്ടലുകളും ഇത് ശരിയാണെന്ന് വിശ്വസിച്ച് വാർത്ത കൊടുത്തു!

ഒരു ട്രോൾ പോലും മനസ്സിലാവാത്തവർ

സത്യത്തിൽ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ ടോമി സെബാസ്റ്റ്യൻ എഴുതിയ ട്രോൾ പോസ്റ്റ് ആയിരുന്നു ഇത്. ഇത്് സ്വതന്ത്രചിന്തകയായ ജസ്ല മാടശ്ശേരി ഷെയർ ചെയ്തതോടെയാണ് വാർത്തയായയും. ടോമിയുടെ പോസ്റ്റ് ഇങ്ങനെയാണ്. ''

മുൻ നിരീശ്വരവാദി ആയിരുന്ന പ്രൊഫ. സി. രാമചന്ദ്രൻ എഴുതിയത് ശരിയാണ് എന്ന് തോന്നിയതുകൊണ്ട് ഞാനും ഷെയർ ചെയ്യുന്നു. ഇസ്ലാം മതത്തിൽ കല്യാണത്തിന് സ്ത്രീകൾ മറ്റൊരു ഭാഗത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് എന്നതിനെ ഇപ്പോൾ ഒരു ഹിന്ദു സിനിമ നടിയും , അത് ഏറ്റുപിടിച്ചുകൊണ്ട് കുറേ യുക്തിയില്ലാത്ത ചിന്തകരും നടക്കുന്നുണ്ട്. ഇവർക്ക് എന്താണ് ഇസ്ലാം എന്നോ, എന്തുകൊണ്ടാണ് ഇസ്ലാം മനുഷ്യർക്ക് അപ്രകാരം ചില നിയമങ്ങൾ കൊടുത്തിട്ടുള്ളത് എന്നോ അറിയില്ല. എന്നു മാത്രമല്ല അവരൊന്നും പഠിക്കാൻ പോലും തയ്യാറാവുന്നില്ല. ചില ശാസ്ത്രീയ വസ്തുതകൾ മാത്രം പരിശോധിക്കുക.

ഇസ്ലാമിനെ പരിഹസിക്കാൻ വേണ്ടി എക്കാലവും ഉപയോഗിച്ചുവന്ന ഒരു കാര്യമാണ് കറുത്ത ചാക്കിൽ കെട്ടിയ സ്ത്രീകൾ എന്നത്. ഇസ്ലാമിലെ സ്ത്രീകൾ ധരിക്കുന്ന കറുത്ത പർദ്ദയെ പരിഹസിക്കാൻ വേണ്ടിയാണ് ഈ പ്രയോഗം. എന്നാൽ അമേരിക്കൻ ക്യാൻസർ സൊസൈറ്റി പുറത്തിറക്കിയ ഏറ്റവും പുതിയ പഠനത്തിൽ പറയുന്നു ലോകത്തിലെ ഏറ്റവും കുറവ് സ്‌കിൻ ക്യാൻസർ ഉള്ളത് പർദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകൾക്ക് ആണത്രേ. സൂര്യപ്രകാശത്തിൽ ദൃശ്യ പ്രകാശത്തിന്റെ സ്പെക്ട്രത്തിന് പുറത്തുള്ള അൾട്രാ വയലറ്റ് രശ്മികൾ ആണ് സ്‌കിൻ ക്യാൻസറിന് പ്രധാന കാരണം. കറുത്ത നിറത്തിലുള്ള വസ്ത്രം ദൃശ്യപ്രകാശത്തിന്റെ സ്പെക്ട്രത്തെ മുഴുവനായും വലിച്ചെടുക്കുകയും മറ്റെല്ലാ രശ്മികളെയും പ്രതിഫലിപ്പിച്ച് കളയുകയും ചെയ്യുന്നു എന്നത് ഐസക് ന്യൂട്ടൻ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ കണ്ടെത്തിയിരുന്നു. പർദ്ദ ധരിക്കുന്ന സ്ത്രീകളിൽ രശ്മികൾ കാര്യമായി പതിക്കാത്തതുകൊണ്ടാണ് അവരിൽ ഏറ്റവും കുറവ് സ്‌കിൻ ക്യാൻസർ കാണുന്നത് എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ ചാൾസ് ബാബേജ് എന്ന് തന്റെ പ്രബന്ധത്തിൽ വ്യക്തമാക്കുന്നു.

അതേപോലെതന്നെ മറ്റു പുരുഷന്മാരോടൊപ്പം ഭക്ഷണം കഴിക്കുന്നവരെയും പഠനത്തിന് വിധേയമാക്കി. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന അമൈലേസ് എന്ന എൻസൈം പ്രൊജസ്റ്ററോൺ എന്ന ഹോർമോണുമായി ചേർന്ന് അമൈലോപ്രൊജസ്റ്ററൈസ് എന്ന രാസവസ്തു ഉണ്ടാവുന്നു. ഇത് പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകുന്നു. എന്നാൽ ചാൾസ് ബാബേജിന്റെ പഠനങ്ങളിൽ കണ്ടത് ഒറ്റ മുസ്ലിം സ്ത്രീകളിൽ പോലും ഇതുവരെ പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്തിയിട്ടില്ല എന്നതാണ്. കല്യാണവീട്ടിലെ ഭക്ഷണം വിളമ്പുന്ന കാര്യത്തിൽ ഇസ്ലാമിനെ വിമർശിക്കുന്ന ആളുകളെ ഞാൻ വെല്ലുവിളിക്കുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച ഏതെങ്കിലും ഒരു മുസ്ലിം സ്ത്രീയെ നിങ്ങൾ കണ്ടെത്തി പൊതുസമൂഹത്തിനു മുമ്പിൽ കാണിച്ചുതരിക.''- ഇങ്ങനെയാണ് ഈ ട്രോൾ പോസ്റ്റ് അവസാനിക്കുന്നത്.

ഈ പറഞ്ഞതെല്ലാം ശുദ്ധ ട്രോൾ ആണെന്ന് ഒറ്റ വായനയിൽ മനസ്സിലാവും. കമ്പ്യൂട്ടർ കണ്ടുപിടിച്ച ഡോ ചാൾസ് ബാബേജിനെയാണ് ക്യാൻസർ രോഗ പ്രബന്ധം ഉണ്ടാക്കിയ ശാസ്ത്രജ്ഞനായി വിശേഷിപ്പിക്കുന്നത്. അമൈലോപ്രൊജസ്റ്ററൈസ് എന്ന രാസവസ്തുവെന്നതൊക്കെ ടോമി കൈയിൽനിന്ന് ഇട്ടതാണ്. എന്നാൽ അതൊന്നും മനസ്സിലാക്കാതെയാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം നടക്കുന്നത്.

നേരത്തെയും ടോമി എഴുതിയ പല ട്രോളുകളും ഇസ്ലാമിക ഗ്രൂപ്പുകൾ ശരിയാണെന്ന് കരുതി വാർത്തയാക്കി വൻ തോതിൽ പ്രചരിപ്പിച്ചിരുന്നു. പല്ലി ഒരു ഭീകരജീവിയാണെന്നും, അത് ഡൈ ഹൈഡ്രജൻ മോണോക്സൈഡ് എന്ന വിഷവാതകം പുറത്തുവിടുന്നുണ്ട് എന്ന് ആധുനിക ശാസ്ത്രംകണ്ടെത്തിയെന്നും, ഇസ്ലാമിൽ പല്ലിയെ തല്ലിക്കൊല്ലാൻ പറയുന്നത് ഇതുകൊണ്ട് ആണെന്നുമൊക്കെ ടോമി തട്ടിവിട്ടത് എടുത്ത് ചില മൗലവിമാർ വീഡിയോ ആക്കിയിരുന്നു. സമാനമായ സംഭവമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്.