കോഴിക്കോട്: കേരളത്തെ പേ വിഷ മുക്തമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ വീണ്ടും പ്രതിസന്ധിയുണ്ടാവുകയാണ് പേ വിഷ വാക്‌സിനിൽ. അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷം പേവിഷ പ്രതിരോധ വാക്‌സീൻ സ്റ്റോക്ക് വീണ്ടും കുറയുകയാണ്. സെക്രട്ടറിയേറ്റിലെ ചുവപ്പുനാടയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഈ അവസ്ഥയ്ക്ക് കാരണം.

കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണകേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 19,000 വയ്ലിൽ താഴെ മാത്രമാണ് സ്റ്റോക്ക്. ദിവസവും 800 വയ്ൽ വാക്‌സീൻ ഉപയോഗിക്കുന്നതു കണക്കിലെടുക്കുമ്പോൾ അടുത്ത മാസം പകുതിയോടെ സ്റ്റോക്ക് തീരും. ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകും. സാമ്പത്തിക പ്രതിസന്ധിയും ഇതിന് വഴിയൊരുക്കുന്നുണ്ട്. ഇക്വീൻ ആന്റി റേബീസ് വാക്‌സീന്റെ ടെൻഡർ നടപടികൾ ഉയർന്ന വില കാരണം പൂർത്തിയാക്കാനും സർക്കാരിന് സാധിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് ഇതിന് കാരണം.

തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനാൽ അടിയന്തര തീരുമാനം വേണമെന്ന് കോർപറേഷൻ അഭ്യർത്ഥിച്ചെങ്കിലും ഏഴു മാസമായിട്ടും സർക്കാർ തീരുമാനം എടുത്തിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം തീരുമാനം നീളുന്നു. ഇ്തു ഖജനാവിന് അധിക ബാധ്യതയുണ്ടാക്കുമെന്നതാണ് വസ്തുത. സ്റ്റോക്ക് തീർന്നാൽ, നിലവാര പരിശോധന പൂർത്തിയാക്കാത്ത വാക്‌സീൻ 'കാരുണ്യ' വഴി താൽക്കാലികമായി വാങ്ങുകയോ പ്രാദേശിക വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് വാക്‌സീൻ വാങ്ങുകയോ മാത്രമാവും പോംവഴി.

പുതിയ ടെൻഡറിൽ വാക്‌സീന്റെ വില ക്രമാതീതമായി വർധിച്ചതാണ് കോർപറേഷനെ വെട്ടിലാക്കിയത്. 152.46 രൂപയിൽ നിന്ന് 264.60 രൂപയിലേക്ക് ഉയർന്നു ഈ വർഷത്തെ ടെൻഡർ നിരക്ക്. മുൻ വർഷത്തെ കമ്പനിയായ വിൻസ് ബയോ പ്രോഡക്ട്‌സ് തന്നെയാണ് ടെൻഡറിൽ ഒന്നാമതെത്തിയതെങ്കിലും 74% വിലവർധന ചൂണ്ടിക്കാട്ടി കോർപറേഷൻ അന്തിമ തീരുമാനം എടുത്തില്ല. ഫയൽ സർക്കാരിന്റെ പരിഗണനയ്ക്ക് വിട്ടു. അഴിമതി ആരോപണങ്ങൾ ഉയരുമെന്ന ഭയമാണ് ഇതിന് കാരണം. ഇതോടെ വാക്‌സിൻ ലഭ്യത കുറഞ്ഞു.

പേവിഷ പ്രതിരോധ വാക്‌സീൻ സൗജന്യ ലഭ്യത ബിപിഎൽ കാർഡുടമകൾക്ക് മാത്രം പരിമിതപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ചികിൽസ തേടുന്നവരിൽ മുപ്പത് ശതമാനം മാത്രമാണ് സാധാരണക്കാരെന്ന ആരോഗ്യവകുപ്പിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. 2000 മുതൽ 20,000 രൂപയ്ക്ക് മുകളിൽ വരെ ചെലവ് വരുന്ന പേവിഷ പ്രതിരോധമരുന്നിന്റെ ഭാരമാണ് ജനങ്ങളുടെ ചുമലിൽ വരിക. പഠന റിപ്പോർട്ട് സർക്കാർ പരിഗണിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഉപയോഗം വർധിച്ചതിന് പിന്നാലെ പേവിഷ പ്രതിരോധ മരുന്ന് ക്ഷാമം സർക്കാരിന് വൻ നാണക്കേടായിരുന്നു.

ഇതിന് പിന്നാലെയാണ് മെഡിക്കൽ കോളജുകളിൽ ചികിൽസ തേടിയവരിൽ പഠനം നടത്തിയത്. 60 ശതമാനവും വളർത്തു മൃഗങ്ങൾ കടിച്ചാണ് ചികിൽസതേടിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 70 ശതമാനം പേരും സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ മേഖലയിൽ വാക്‌സീൻ ചെലവ് ഒരു വയലിന് 350 രൂപയാണ്. നാല് ഡോസിന് 1400 രൂപ ചെലവ് വരും. അധിക സുരക്ഷ നല്കുന്ന ഇമ്യൂണോഗ്‌ളോബുലിന് 20000 രൂപ വരെ ചെലവാകും. കടിയേറ്റയാളുടെ ശരീരഭാരം കൂടുന്നതിന് അനുസരിച്ച് മരുന്നിന്റെ അളവും ചെലവും കൂടും.

പ്രതിദിന ആവശ്യം 800 വയൽ വാക്‌സീനെന്നാണ് കണക്കുകൾ. അടുത്തിടെ വാക്‌സീന്റെ ഉപയോഗം കൂടിയത് 145 ശതമാനമാണ്. ഗർഭിണികൾ അലർജിയുള്ളവർ തുടങ്ങിവർക്ക് കൂടുതൽ ചെലവുള്ള ഹ്യൂമൻ ഇമ്യൂണോഗ്‌ളോബുലിൻ നല്‌കേണ്ടി വരും. ഈ തീരുമാനവും സർക്കാർ ഉടൻ എടുത്തേക്കും.