തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ അതീവതാത്പര്യം പ്രകടിപ്പിച്ച് വീണ്ടും കേന്ദ്ര റെയിൽവേ ബോർഡ് രംഗത്തെത്തിയെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ, പദ്ധതി പ്രദേശമായ ദക്ഷിണറെയിൽവേ ആകട്ടെ പദ്ധതിക്ക് ഒട്ടും അനുകൂലമല്ല താനും. സിൽവർ ലൈൻ പദ്ധതിക്കാി റെയിൽവേയുടെ ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്.

സിൽവർലൈൻ പദ്ധതിക്കായി റെയിൽവേയുടെ ഭൂമി പങ്കുവയ്ക്കാനാകില്ലെന്നും ഭാവി വികസനപരിപാടികൾക്ക് അതു തടസ്സമാകുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് എംപിമാരുടെ യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും ചേർന്നുള്ള കമ്പനിയാണു കെറെയിൽ. പദ്ധതിക്കായുള്ള 70 ശതമാനം തുകയും വിദേശവായ്പയിലൂടെയാണു സമാഹരിക്കുന്നത്. ഈ വായ്പയ്ക്കു കേന്ദ്ര സർക്കാരാണു ഗാരന്റി നൽകേണ്ടത്.

അതിനാൽ, വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനം പദ്ധതിയിൽ നിന്നു ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. നിലവിലെ റെയിൽവേ ലൈനുമായി പലയിടത്തും കൂട്ടിമുട്ടുന്ന തരത്തിലാണു രൂപരേഖ. ഇതിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ്, എൻ.കെ.പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, എ.എം.ആരിഫ്, ജെബി മേത്തർ, എ.എ.റഹിം തുടങ്ങിയവർ പങ്കെടുത്തു.

നേരത്തെ കെ റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാനം പുറകോട്ടില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു ദിവസം മുമ്പ് രംഗത്തു വന്നതോടെയാണ് കേന്ദ്ര റെയിൽവേ ബോർഡിന്റെ നിലപാടും വ്യക്തമായത്. കെ റെയിൽ പദ്ധതി സംബന്ധിച്ച് കേരളാ റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡുമായി (കെ-റെയിൽ) അടിയന്തരപ്രാധാന്യത്തോടെ ചർച്ച നടത്താൻ നിർദ്ദേശിച്ച് ബോർഡ് ഡയറക്ടർ എഫ്.എ അഹമ്മദ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കു രണ്ടാംതവണയും കത്തയച്ചിരുന്നു. ഇതോടെ വീണ്ടും ചർച്ചകൾ തുടങ്ങുന്നത്.

കേന്ദ്ര സർക്കാരും കേരളത്തിലെ ബിജെപിയും പദ്ധതിക്കെതിരെ പരസ്യമായ നിലപാട് എടുത്തിരുന്നു. ഇതിനിടെയാണ് പുതിയ നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസം വാർത്ത വന്നത്. കേരളത്തിലെ ഡൽഹിയിലെ പ്രതിനിധി കെവി തോമസിന്റെ നിർണ്ണായക നീക്കങ്ങളാണ് ഇതിന് പിന്നിൽ എന്നാണ് സൂചന. കേരളത്തിലെ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. പൊതുവിൽ ജനങ്ങളും എതിരാണ്. ഇത്തരമൊരു പദ്ധതിയാണ് വീണ്ടും ചർച്ചകളിലേക്ക് എത്തുന്നത്.

സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പറിയിച്ച് നാലുവർഷം മുമ്പ്, 2020 ജൂൺ 10-നും 15-നും, റെയിൽവേ ബോർഡിനു ദക്ഷിണ റെയിൽവേ കത്ത് നൽകിയിരുന്നു. പദ്ധതിക്കായി 107.8 ഹെക്ടർ റെയിൽവേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്നു വ്യക്തമാക്കി കഴിഞ്ഞ ഒക്ടോബർ 21-നും ബോർഡിനു കത്തയച്ചു. ഭൂമി വിട്ടുകൊടുത്താൻ റെയിൽവേയുടെ ഭാവിവികസനത്തിനു തടസമാകുമെന്നു സൂചിപ്പിച്ചായിരുന്നു കത്ത്. വീണ്ടും കെ റെയിലിന് ജീവൻ വയ്ക്കുന്നുവെന്ന് സൂചന നൽകുന്നതാണ് പുതിയ നീക്കം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇ ശ്രീധരൻ നൽകിയിട്ടുണ്ട്. കെ റെയിലിന് മാറ്റങ്ങൾ നിർദ്ദേശിക്കുന്നതാണ് ഇത്. ഈ വിഷയത്തിലാകും ചർച്ചയെന്നും സൂചനയുണ്ട്.

കെ-റെയിലുമായി ചർച്ച നടത്താനാവശ്യപ്പെട്ട് രണ്ടുതവണ, കഴിഞ്ഞ നവംബർ ഒന്നിനും ജനുവരി 16-നും, റെയിൽവേ ബോർഡ് ഡയറക്ടർ എഫ്.എ. അഹമ്മദ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കു കത്ത് നൽകി. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണു റെയിൽവേ ബോർഡിന്റെ ഇടപെടലുകൾ. കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാർ കഴിഞ്ഞമാസം 24-നു വിരമിക്കേണ്ടതായിരുന്നു. എന്നാൽ, അദ്ദേഹം ഇപ്പോഴും തുടരുകയാണ്. ഇതിന് പിന്നിൽ കെ റെയിൽ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയാണെന്ന വിലയിരുത്തലുമുണ്ട്.