തിരുവനന്തപുരം: കേരളത്തിലെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. ജനുവരി മുതൽ വിൽപനയും കുറഞ്ഞു. ഇതോടെ മൂവായിരത്തോളം റേഷൻ കടകൾ പൂട്ടിയേക്കും. കമ്മീഷൻ കുറയുന്നതാണ് ഇതിന് കാരണം. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ് പൂട്ടുന്നതിൽ അധികം റേഷൻ കടകളും. 195 വ്യാപാരികൾക്കു ജനുവരിയിൽ 10,000 രൂപയിൽ താഴെയാകും കമ്മിഷൻ. ഇവരാകും പൂട്ടുക.

നഗരമേഖലകളിൽ കടമുറി വാടക തന്നെ 10,000 രൂപ നൽകണം. അതു പോലും കമ്മീഷനായി കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് കടകൾ പൂട്ടുന്നത്. സംസ്ഥാനത്തു പതിനാലായിരത്തോളം കടകൾ ഉള്ളതിൽ കഴിഞ്ഞ വർഷം വരെ 10,000 രൂപയിൽ കുറവ് കമ്മിഷൻ ലഭിച്ചിരുന്നവ 50 എണ്ണം മാത്രമായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. റേഷൻ വാങ്ങുന്നതിനോട് ആളുകൾക്ക് താൽപ്പര്യക്കുറവുണ്ട്. ഇ പോസ് മിഷിൻ വന്നതോടെ നേരിട്ട് കടയിൽ എത്തിയാലേ റേഷൻ കിട്ടൂവെന്ന സ്ഥിതി വരികയും ചെയ്തു.

ജനുവരിയിൽ 2700ൽ പരം കടകൾക്ക് 10,000 15,000 രൂപയാകും കമ്മിഷൻ. 15,000 20,000 രൂപ കമ്മിഷൻ കിട്ടുന്ന കടകളുടെ എണ്ണം രണ്ടായിരത്തോളം വരും. 20,00030,000 രൂപ ലഭിക്കുന്നവ ഏഴായിരത്തോളം. ജനുവരിയിലെ കമ്മിഷൻ ഇനിയും വിതരണം ചെയ്തിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇത്. അങ്ങനെ റേഷൻ വിതരണം ആകെ താളം തെറ്റിക്കുന്ന സ്ഥിതിയിലേക്ക് റേഷൻ കടകൾ പൂട്ടുന്ന സാഹചര്യമുണ്ടാക്കും. നിലവിൽ ഇ പോസ് മിഷിനായതു കൊണ്ട് ആർക്കും ഏതു കടയിൽ നിന്നും സാധനം വാങ്ങാം. അതുകൊണ്ട് പ്രതിസന്ധി രൂക്ഷമാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

45 ക്വിന്റലിനു താഴെ വിൽപന നടത്തുന്ന വ്യാപാരികൾക്ക് ക്വിന്റലിന് 220 രൂപ തോതിൽ 9900 രൂപയാണു കമ്മിഷൻ എന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി പറഞ്ഞു. 45 ക്വിന്റലിനു മുകളിൽ ആണ് വിൽപനയെങ്കിൽ 180 രൂപ നിരക്കിൽ കമ്മിഷനും സപ്പോർട്ടീവ് പേയ്‌മെന്റും ലഭിക്കും. 5% ആദായനികുതി കുറവു ചെയ്താണു കമ്മിഷൻ നൽകുക. ഇതിൽ നിന്നു വേണം കട വാടക, വൈദ്യുതി ചാർജ്, സെയിൽസ്മാൻ വേതനം തുടങ്ങിയ ചെലവുകൾക്കും സ്വന്തം ആവശ്യത്തിനും വ്യാപാരികൾ തുക കണ്ടെത്തേണ്ടത്.

മുൻഗണനാ കാർഡ് അംഗങ്ങളായ 1.54 കോടി പേർക്ക് കോവിഡ് കാലത്ത് കേന്ദ്രം നൽകിയിരുന്ന അധിക അരിവിഹിതം നിർത്തിയത് റേഷൻ വാങ്ങാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറച്ചു. പുഴുക്കലരി കുറഞ്ഞതും പച്ചരി കൂടിയതും ഇ പോസ് സംവിധാനത്തിലെ അപാകത മൂലം കടകളുടെ സമയക്രമീകരണത്തിൽ വരുത്തിയ മാറ്റവുമെല്ലാം പ്രതിസന്ധിയായി. ഇതോടെയാണ് ആളുകൾ റേഷൻ കടകളിൽ എത്താതായത്.

പൊതുവിതരണവകുപ്പിന്റെ പുതിയ കണക്കുപ്രാകാരം 66.67-ശതമാനം ആളുകളാണ് റേഷൻ വാങ്ങുന്നത്. നേരത്തെ 85-ശതമാനത്തിന് മുകളിൽ ആളുകൾ വാങ്ങിയിരുന്ന സ്ഥാനത്താണ് ഗണ്യമായി കുറവ് ഉണ്ടായിട്ടുള്ളത്. കോവിഡ് സമയത്ത് വലിയൊരുശതമാനം പേരും റേഷൻ കടകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ പിന്നീട്, പതിയെ അകലുന്ന സ്ഥിതിയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇ-പോസ് മെഷിന്റെ തകരാർ, കടയുടെ അടിക്കടിയുണ്ടാകുന്ന സമയക്രമം, കുത്തരിയുടെയും, ചാക്കരിയുടെയും ദൗർലഭ്യം തുടങ്ങിയവയെല്ലാം ആളുകളെ റേഷൻ കടകളിൽനിന്ന് അകറ്റിയിട്ടുണ്ട്.

ഇ-പോസ് മെഷിനിലെ സെർവർ തകരാർ കാരണം ജില്ലയിൽ റേഷൻ വിതരണം തടസ്സപ്പെടുന്നത് പതിവ് സംഭവമാണെന്ന് റേഷൻ വ്യാപാരികൾ ഒന്നടങ്കം പറയുന്നു. പലപ്പോഴും ആഴ്ചകളോളം നീളും. മെഷിനിൽ വിരൽ അമർത്തിയാൽ വിവരങ്ങൾ ലോഡായി വരാൻ കാലതാമസമെടുത്തതിനാൽ റേഷൻ വാങ്ങാതെ മടങ്ങിപ്പോകുന്നവരുണ്ട്. മലയോരമേഖലകളിലാണ് ഈ പ്രശ്‌നം അധികവുമെന്ന് ഇവർ പറയുന്നു. രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് റേഷൻ വാങ്ങാൻ ശ്രമിച്ചാൽ ഒ.ടി.പി. വരാത്ത സാഹചര്യവും നിലവിലുണ്ട്. നിലവിൽ റേഷൻ കടയുടമകൾക്ക് മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യമാണ്.

നിലവിൽ 18,000-രൂപ കമ്മിഷൻ ലഭിക്കണമെങ്കിൽ കടയിൽ നൽകുന്ന ലോഡിന്റെ 75-ശതമാനമോ 45-ക്വിന്റലോ ചിലവഴിച്ചാൽ മാത്രമേ പറ്റൂ. ഈ മിനിമം കമ്മീഷനിൽ എത്താൻപോലും റേഷൻകടകൾക്ക് സാധിക്കുന്നില്ല. പിന്നീടുള്ള കട വാടക, വൈദ്യുതി-വെള്ളക്കരങ്ങൾ, തൊഴിലാളികളുടെ വേതനം എന്നിവ നൽകിയാൽ സ്വന്തം ആവശ്യങ്ങൾക്ക് കടമെടുത്ത് ജിവിയ്‌ക്കേണ്ട അവസ്ഥയാണിവർക്ക്.