ഉപ്പുതറ: മാട്ടുക്കട്ട ഗവ. എൽ.പി സ്‌കൂളിന് സർക്കാർ അനുവദിച്ച് നൽകിയ കളിസ്ഥലം കൈയേറ്റക്കാരുടെ കൈയിൽ. കളിക്കാൻ ഗ്രൗണ്ടില്ലാത്ത അവസ്ഥയിൽ വിദ്യാർത്ഥികൾ.

1997 ൽ ഉടുമ്പൻചോല താലൂക്കിൽ 84 സെന്റ് ഭൂമിയാണ് സ്‌കൂളിന് കളിസ്ഥലമായി അനുവദിച്ച് നൽകിയത്. എന്നാൽ ഈ വസ്തു 2023 ആയിട്ടും സ്‌കൂളിന് ഉപയോഗിക്കാൻ ലഭിച്ചിട്ടില്ല. ഈ സ്ഥലം അനധികൃത കയ്യേറ്റം മൂലം സ്‌കൂളിന് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇവിടെയെന്ന് സ്‌കൂൾ പി.ടി.എ ജില്ലാ കളക്ടർ, തഹസിൽദാർ, അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി എന്നിവർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്‌കൂളിന് കളിസ്ഥലം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സ്‌കൂൾ പി.ടി.എ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് നിവേദനം സമർപ്പിച്ചത്. സ്‌കൂളിലെ കുട്ടികളും നിവേദനം നൽകിയിട്ടുണ്ട്.

33 സെന്റ് സ്ഥലമാണ് ഇപ്പോൾ സ്‌കൂളിനുള്ളത്. സ്‌കൂൾ, ഓഫീസ്, പാചകപ്പുര, എന്നിവ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കുശേഷം കളിസ്ഥലം ഇല്ലാത്ത അവസ്ഥയാണ്. സ്‌കൂളിന് മുൻപിലുള്ള സ്ഥലം 1995 വരെ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന റവന്യൂ ഭൂമിയാണ്. എന്നാൽ ഇപ്പോൾ ഈ സ്ഥലം സ്വകാര്യ വ്യക്തി കൈവശം വെച്ചിരിക്കുകയാണെന്നാണ് പരാതി.

ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നതും 84 സെന്റ് സ്ഥലവും വിദ്യാഭ്യാസവകുപ്പിന് കൈമാറണമെന്ന് ദേവികുളം ആർ.ഡി.ഒ.യുടെ ഉത്തരവുണ്ട്. ഈ ഭൂമി വീണ്ടെടുത്ത് കുട്ടികളുടെ കളിസ്ഥലമാക്കണമെന്ന് നിവേദനത്തിൽ കുട്ടികൾ ആവശ്യപ്പെടുന്നു. അബീ ഗെയിൽ, എയ്ഞ്ചൽ ആത്മീകം, അമൃതലി, സൂരജ് സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.