കൊച്ചി: പൊതുവേ ഇടതുപക്ഷ -പുരോഗമന ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന വ്യക്തിയാണ് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ എന്നാണ് പൊതുവെ കരുതിയിരുന്നത്. 'മലയാളിക്ക് എന്നാണ് തന്തയുണ്ടായത്' എന്ന് പറയുന്ന ഒരു വീഡിയോവിൽ ഒക്കെ അദ്ദേഹം പഴയകാലത്തെ ജീർണ്ണകളെയാക്കെ പൊളിച്ചടുക്കുന്ന കാഴ്ചപ്പാടാണ് അവതിരിപ്പിച്ചത്. നേരത്തെ വി എസ് അച്യുതാനന്ദനെ വിമർശിക്കുക വഴി പിണറായിയോട് ആഭിമുഖ്യമുള്ള കലാകാരനാണ് ഇദ്ദേഹമെന്നും നവമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ തന്റെ ആദ്യ ഹിറ്റ് തിരക്കഥയായ തലസ്ഥാനം അടക്കമുള്ള സിനിമകളിൽ കമ്യൂണിസത്തെ നിശിതമായി അദ്ദേഹം വിമർശിച്ചിട്ടുമുണ്ടായിരുന്നു.

ഇപ്പോൾ സംഘപരിവാർ അനുകൂല പുസ്തക പ്രകാശന സംഘടനയായ കുരുക്ഷേത്ര പ്രകാശൻ, പുറത്തിറക്കിയ സംഘദർശനമാലിക പുസ്തകപരമ്പരയുടെ പ്രകാശനവേളയിൽ പങ്കെടുത്ത്, രഞ്ജി പണിക്കർ നടത്തിയ കമ്യൂണിസ്റ്റ് വിമർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

'കമ്യൂണിസം എല്ലായിടത്തും തകർന്നു'

ലോകം ഏറ്റവും കൂടുതൽ പ്രത്യാശയോടുകൂടി കണ്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത് ജന്മം കൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞുവെന്നാണ് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് രഞ്ജി പണിക്കർ പറഞ്ഞത്. കാറ്റും വെളിച്ചവും കയറാതെ കെട്ടിപ്പൂട്ടിവെക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം അവസ്ഥ ഇതായിരിക്കും. ഏത് വലിയ പ്രത്യയശാസ്ത്രമായാലും കാലത്തിന്റെ പ്രവാഹത്തിൽ പലപ്പോഴും തകർന്നടിഞ്ഞ് പോകുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജന്മംകൊണ്ട എല്ലാ രാജ്യങ്ങളിൽ നിന്നും കടപുഴകയും നാടുകടത്തപ്പെടുകയും ചെയ്തതും നമ്മൾ കണ്ടു. എല്ലാ വാതിലുകളെയും കൊട്ടിയടച്ചുകൊണ്ട് ഒരു ചിന്തയെയും നമ്മൾക്ക് നിലനിർത്താൻ കഴിയില്ല. ഏതു പ്രത്യയശാസ്ത്രവും വായിക്കപ്പെടുകയും ചർച്ചപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ അതിന്റെ തടങ്കലുകളിൽ നിന്ന് വലിഞ്ഞുകയറി മുന്നോട്ടു സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവുകയുള്ളു. പുസ്തകങ്ങൾ വായിക്കാനും വിമർശിക്കാനുമുള്ളതാകുമ്പോൾ മാത്രമേ അതിന് പ്രസക്തി ഉള്ളൂവെന്നും രഞ്ജി പണിക്കർ ചൂണ്ടിക്കാട്ടി.

കൊച്ചി ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ബാലസാഹിത്യകാരനുമായ പായിപ്ര രാധാകൃഷ്ണൻ പുസ്തകപരമ്പരയുടെ പ്രകാശനകർമ്മം നിർവ്വഹിച്ചു. ആർഎസ്എസ് അഖിലഭാരതിയ സമ്പർക്ക വിഭാഗം അംഗം വി. രവികുമാർ മുഖ്യ പ്രഭാഷണം നടത്തി. ജന്മഭൂമി മുൻ പത്രാധിപരും എഴുത്തുകാരനുമായ പി.നാരായണൻ, കുരുക്ഷേത്ര മാനേജിങ് ഡയറക്ടർ കാ. ഭാ. സുരേന്ദ്രൻ, ചീഫ് എഡിറ്റർ ജി.അമൃതരാജ്, ഡയറക്ടർ ബോർഡ് അംഗം കെ ആർ ചന്ദ്രശേഖരൻ എന്നിവരും സംസാരിച്ചു.

രഞ്ജി ഇനി 'സംഘി'

അതേസമയം താൻ ഒരു പാർട്ടിയുടെയും വക്താവ് അല്ലെന്നും, പുസ്തക പ്രകാശനം ആയതുകൊണ്ടാണ് പങ്കെടുത്തത് എന്നുമാണ് രഞ്ജി പണിക്കർ തന്റെ സുഹൃത്തുക്കളോട് പറഞ്ഞത്. നേരത്തെ ബിജെപിയെ നിശിതമായ വിമർശിച്ചും രഞ്ജിപണിക്കർ വാർത്തകളിൽ നിറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ ബാനറിൽ മത്സരിക്കുന്ന മെട്രോമാൻ ശ്രീധരനെ വിമർശിച്ചത് വലിയ വാർത്തയായിരുന്നു. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയാണ് ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം എന്നാണ് അദ്ദേഹം പരിഹസിച്ചത്. ഇതേതുടർന്ന് ബിജെപി അനുഭാവികൾ ശ്രീധരനെതിരെ തിരിഞ്ഞിരുന്നു. ഫാരിസ് അബൂബക്കിറിന്റെ മെടോ വാർത്തയിലെ ജീവനക്കാരൻ ആയിരുന്നു രഞ്ജി പണിക്കർ എന്ന് പറഞ്ഞായിരുന്നു എന്ന് അവരുടെ പൊങ്കാല.

പലകാര്യങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിക്കുകയുണ്ടായെങ്കിലും, പ്രശ്നാധിഷ്ഠിതമായ അദ്ദേഹം സർക്കാറിനെ നിശിതമായി വിമർശിക്കാറുമുണ്ട്. ബ്ര്ഹ്‌മപുരം മാലിന്യങ്ങൾ കത്തിയlfന്റെ സമയത്തും ശക്തമായ പ്രതികരണമായി രഞ്ജി പണിക്കർ രംഗത്ത് എത്തിയിരുന്നു. ബ്രഹ്‌മപുരത്ത് ഉണ്ടായത് ടൈം ബോംബാണെന്നും എന്തുകൊണ്ടാണ് ആശങ്കവേണ്ടെന്ന് അധികൃതർ പറയുന്നത് എന്നുമായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്. പക്ഷേ ഇപ്പോൾ കുരുക്ഷേത്ര പ്രകാശന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതോടെ, രഞ്ജി പണിക്കർക്ക് 'സംഘി പട്ടം' കിട്ടുകയാണ്. ഇസ്ലാമോ- ഇടതുപക്ഷം ഇപ്പോൾ തന്നെ അദ്ദേഹത്തിനുനേരെ തിരിഞ്ഞുകഴിഞ്ഞു.