ഇടുക്കി: റോബിൻ ബസിൽ വീണ്ടും എം വിഡി. പരിശോധന. ഞായറാഴ്ച രാവിലെയാണ് ബസ് എം വിഡി. ഉദ്യോഗസ്ഥർ പരിശോധിച്ചത്. തുടർച്ചയായ രണ്ടാംദിവസമാണ് റോബിൻ ബസിൽ എം വിഡി. പരിശോധന നടത്തുന്നത്. പൊലീസും ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച ബസിൽ പരിശോധന നടത്തിയതിന് പിന്നാലെ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇത് ഇന്നും തുടർന്നു.

ഞായറാഴ്ച തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വച്ചായിരുന്നു ബസ് തടഞ്ഞ് പരിശോധിച്ചത്. പെർമിറ്റ് ലംഘിച്ചെന്നാരോപിച്ച് 7,500 രൂപ പിഴ ഈടാക്കി. എത്ര രൂപ പിഴയിട്ടാലും സർവീസ് തുടരുമെന്നാണ് ഉടമ ഗിരീഷ് പറയുന്നത്. ഇന്നു മുതൽ കെഎസ്ആർടിസിയും പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. എസി ലോ ഫ്‌ളോർ ബസാണ് റോബിന്റെ അതേ റൂട്ടിൽ അരമണിക്കൂർ മുൻപാണ് പത്തനംതിട്ടയിൽ നിന്ന് സർവീസ് തുടങ്ങിയത്.

പരിശോധനാവേളയിൽ ബസിന് ചുറ്റുംചേർന്ന നാട്ടുകാർ കരിങ്കുന്നത്ത് എം വിഡിയെ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഒരുത്തൻ അരി മേടിക്കാൻ ഇറങ്ങുമ്പോൾ നിങ്ങൾ അരി വറുക്കാൻ നടക്കുകയാണോ എന്നുമായിരുന്നു ഒരാളുടെ ചോദ്യം. കാര്യമുണ്ടായിട്ടാണ് പരിശോധനയെന്നും എം വിഡി. പരിശോധനയിൽ ഇടപെടാതിരിക്കൂ എന്നുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. ഇതോടെ നാട്ടുകാർ മാറി നിന്നു. അപ്പോഴും പ്രതിഷേധം തുടരുകയും ചെയ്തു. വലിയ പിന്തുണയാണ് റോബിൻ ബസിന് ഇന്നും കിട്ടിയത്.

അഖിലേന്ത്യ പെർമിറ്റുമായി സർവീസ് നടത്തിയ റോബിന് ഇന്നലെ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരു ലക്ഷത്തിലധികം രൂപയാണ് പിഴ ചുമത്തിയത്. കേരളത്തിൽ സർവീസ് ആരംഭിച്ചതിന് ശേഷം നാലിടത്താണ് തടഞ്ഞത്. പിടിച്ചെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴ ഈടാക്കി എംവിഡി വിട്ടയക്കുകയായിരുന്നു. നാളെയും പിഴ ഈടാക്കാനാണ് തീരുമാനം. ഇതോടെ റോബിൻ ബസ് പിഴ കൊടുത്ത് മുടിയുമെന്നാണ് സർ്ക്കാർ നിരീക്ഷണം.

പതിവു പരിശോധനകളുടെ ഭാഗമായാണ് റോബിനിൽ പരിശോധന നടത്തിയതെന്ന് എം വിഡി. ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പ്രതികരിച്ചു. പാസഞ്ചർ ലിസ്റ്റിന്റെ മൂന്ന് പകർപ്പ് വേണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. വണ്ടി താമസിപ്പിക്കാനാണ് എം വിഡിയുടെ നീക്കം. വണ്ടി വൈകിപ്പിച്ചാൽ കൃത്യസമയത്ത് എത്തില്ലല്ലോ എന്ന ഭയം യാത്രക്കാരിലുണ്ടാകും. സമയത്ത് എത്തിക്കാതിരിക്കാൻ, കെ.എസ്.ആർ.ടി.സിക്കു വേണ്ടി ഇവർ ചെയ്യുന്നതാണ്, ഗിരീഷ് പ്രതികരിച്ചു.

റോബിൻ സർവീസ് ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപേ പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി. വോൾവോ ബസിന് പെർമിറ്റ് ഇല്ലെന്നും ഗിരീഷ് പറഞ്ഞു. അർബൻ റോഡ് ട്രാൻസ്പോർട്ടിന് വേണ്ടി മാത്രം നൽകിയിരിക്കുന്ന വണ്ടിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഏത് ജില്ലയിലാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത്, ആ ജില്ല വിട്ടു പുറത്തുപോകാൻ അവകാശമില്ല.

ഇല്ലെങ്കിൽ അവർ പറയട്ടേ. ആ ബസ് ആണ് എന്നോടുള്ള വാശിക്ക് ഇന്റർസ്റ്റേറ്റ് ഓടാൻ പോയിരിക്കുന്നത്. അവർ വാശികാണിക്കുന്നത് എന്നോടല്ല, ജനങ്ങളോടാണ്, ഗിരീഷ് കൂട്ടിച്ചേർത്തു.