ലണ്ടൻ: തോമസ് കിങ്സ്റ്റണിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ട് ബ്രിട്ടീഷ് രാജകുടുംബം. ഭാര്യ ലേഡി ഗബ്രിയേല കിങ്സ്റ്റൺ, മാതാപിതാക്കളായ മാർട്ടിൻ, ജിൽ കിങ്സ്റ്റൺ, സഹോദരിമാരായ ജൊവാന കൊണോളി, എമ്മ മുറേ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് തോമസ് കിങ്സ്റ്റണിന്റെ മരണവിവരം അറിയിച്ചത്. ഹൃദയം വിങ്ങുന്ന വേദനയോടെയാണ് തങ്ങൾ ഈ വിവരം അറിയിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

പരിചയപ്പെട്ടവരെയെല്ലാം സന്തോഷിപ്പിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു തോമസ് കിങ്സ്റ്റൺ എന്ന് സന്ദേശത്തിൽ പറയുന്നു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെഅടുത്ത ബന്ധുവായ മൈക്കിൾ രാജകുമാരന്റെ ബന്ധുവാണ് തോമസ് കിങ്സ്റ്റണിന്റെ പത്നിയായ ലേഡി ഗബ്രിയേല. ഗ്ലോസ്റ്റർഷയറിലെ വീട്ടിൽ ഞായറാഴ്‌ച്ച വൈകിട്ടോടെയായിരുന്നു ഫിനാൻസർ കൂടിയായ തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എമർജൻസി സർവ്വീസിനെ ഉടനടി വിവരം അറിയിക്കുകയായിരുന്നു.

ഏറ്റവും അവസാനമായി വാലന്റൈൻസ് ദിനത്തിലായിരുന്നു തോമസിനെ ഒരു പൊതു പരിപാടിയിൽ കണ്ടത്. മരണ കാരണം അറിയുന്നതിനായി ഇൻക്വെസ്റ്റ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, മരണത്തിൽ സംശയാസ്പദ സാഹചര്യങ്ങളോ മറ്റൊരാളുടെ ഇടപെടലുകളോ ഇല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചാൾസ് രാജാവും കാമില രാജ്ഞിയും, ലേഡി ഗബ്രിയേലയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും അനുശോചന സന്ദേശം അയച്ചിട്ടുണ്ട്.

2019 മെയ് മാസത്തിലായിരുന്നു ലേഡി ഗബ്രിയെല കിങ്സ്റ്റണെ വിവാഹം കഴിക്കുന്നത്. വിൻഡ്സർ കാസിലിലെ സെയിന്റ് ജോർജ്ജ് ചാപ്പലിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. അതിന് ഒരു വർഷം മുൻപ് ചാനൽ ദ്വീപുകളുടെ ഭാഗമായ ഐൽ ഓഫ് സാർക്കിൽ വച്ചായിരുന്നു അവരുടെ വിവാഹ നിശ്ചയം നടന്നത്. ഒരു കാലത്ത് കെയ്റ്റ് രാജകുമാരിയുടെ സഹോദരി പിപാ മിഡിൽടണുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കിങ്സ്റ്റണിന്റെ പിതാവ് വില്യം മാർട്ടിൻ കിങ്സ്റ്റൺ ഒരു നിയമജ്ഞനാണ്.

തോമസ് കിങ്സ്റ്റണിന്റെ മരണശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മൈക്കൽ രാജകുമാരനും പ്ത്നിയും വിൻഡ്സർ കാസിലിലെത്തി കിങ് കോൺസ്റ്റന്റൈൻ സ്മാരക പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തു. കാമില രാജ്ഞിയും ഒപ്പമുണ്ടായിരുന്നു. കാൻസർ ചികിത്സയിൽ ഇരിക്കുന്ന ചാൾസ് രാജാവും, മറ്റൊരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന വില്യം രാജകുമാരനും ചടങ്ങുകൾക്ക് എത്തിയിരുന്നില്ല.