ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം പ്രമുഖരുമായി ചർച്ച നടത്തി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഇമാം ഉമർ അഹമ്മദ് ഇല്യാസിയുമായി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തി. കസ്തൂർബാ ഗാന്ധി മാർഗ് മസ്ജിദിലാണ് അടച്ചിട്ട മുറിയിലെ ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടന്നത്.

ആർഎസ്എസിന്റെ മുതിർന്ന പ്രവർത്തകരായ കൃഷ്ണ ഗോപാൽ, രാം ലാൽ, ഇന്ദ്രേഷ് കുമാർ എന്നിവരും മോഹൻ ഭാഗവതിനൊപ്പമുണ്ടായിരുന്നു. അതേസമയം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയിൽ വ്യത്യസ്ത സമുദായങ്ങളും മതവിശ്വാസങ്ങളും തമ്മിൽ സൗഹാർദ്ദമാവശ്യമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

''ഇത് രാജ്യത്തിന് വളരെ നല്ല സന്ദേശമാണ് നൽകുന്നത്. ഒരു കുടുംബത്തെപ്പോലെയാണ് ഞങ്ങൾ സംസാരിച്ചത്. ഞങ്ങളുടെ ക്ഷണം അനുസരിച്ചാണ് അവർ വന്നത്'' - ഇമാമിന്റെ മകനായ ഷുഹൈബ് ഇല്യാസി പറഞ്ഞു. രാജ്യത്തെ മുസ്ലിം പ്രമുഖരുമായി ആർഎസ്എസ് മേധാവി അടുത്തിടെ ചർച്ച നടത്തിയിരുന്നു. ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈശി, അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർ റിട്ട. ലഫ്. ജനറൽ സമീറുദ്ദീൻ ഷാ, രാഷ്ട്രീയ ലോക്ദൾ ദേശീയ വൈസ് പ്രസിഡന്റ് ശാഹിദ് സിദ്ദീഖി തുടങ്ങിയവരാണ് പങ്കെടുത്തത്.

ആർഎസ്എസ് മേധാവി ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ കാണുന്നുണ്ടെന്നും ഇത് തുടർന്നുവരുന്ന പൊതുസംവാദ പ്രക്രിയയുടെ ഭാഗമാണെന്നും ആർഎസ്എസ് വക്താവ് സുനിൽ അംബേദ്കർ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് കേരളത്തിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയത്.

തൃശൂർ ആനക്കല്ലിൽ ആർഎസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ആർഎസ്എസ് ചിന്തൻ ബൈഠക്കിൽ പങ്കെടുക്കാൻ മോഹൻ ഭാഗവത് തൃശൂരിലെത്തിയതായിരുന്നു.