ന്യൂഡൽഹി: മുൻകൂർ ജാമ്യം തേടിയുള്ള മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഞായറാഴ്ചയായിട്ടും ഇന്നലെ തന്നെ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. താമസിയാതെ തന്നെ ഹർജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് സുപ്രീംകോടതിയിൽ മറുനാടൻ എഡിറ്റർക്കായി ഹാജരാകുന്നത്.

മുൻ അഡീഷണൽ സോളിസിറ്റർ ജനറയാണ് ലൂത്ര. ഭരണഘടനാ കേസുകളിലും ക്രിമിനൽ നിയമത്തിലും വിദഗ്ധനാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് വേണ്ടി ഹാജരായത് ലൂത്രയായിരുന്നു. തെരഞ്ഞെടുപ്പു കേസുകളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അംഗീകരിക്കപ്പെട്ട നിയമ വിദഗ്ധനാണ് ലൂത്ര. ലൂത്രയുടെ അച്ഛൻ കെകെ ലൂത്രയും സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. കേന്ദ്രത്തിനും വിവിധസംസ്ഥാന സർക്കാരുകൾക്കുമായും നിരവധി കേസുകളിൽ ലൂത്ര ഹാജരായിട്ടുണ്ട്.

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ നിരാകരിച്ചത്. കുന്നത്തുനാട് എംഎൽഎ വി ശ്രീനിജിൻ എംഎൽഎ നൽകിയ കേസിലാണ് ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യം തേടിയത്. ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു. പിവി ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചാണ് എളമക്കര പൊലീസാണ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്.

ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് മറുനാടൻ നിയമ പോരാട്ടവുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഷാജൻ സ്‌കറിക്കെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കില്ലെന്ന അഭിഭാഷകന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻകൂർ ജാമ്യ ഹർജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്.