'ബംഗാളിൽ നിന്നു വാർത്തകളില്ല' എന്ന പഴയ കവിതാശകലം കേരളത്തിൽ ഇപ്പോൾ അന്വർഥമാവുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ അഴിഞ്ഞാട്ടമാണ് ബംഗാളിന്റെ ഉൾഗ്രാമമായ 24 പർഗാനയിൽ നടക്കുന്നത്. നമ്മുടെ കണ്ണുർ ജില്ലയൊക്കെ പോലെ ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു 24 പർഗാന ജില്ല. എന്നാൽ ഇവിടെ ഇപ്പോൾ സിപിഎം നേതാക്കളും അണികളും ഒന്നടങ്കം ബിജെപിയിലാണ്. അതുകൊണ്ടുതന്നെ തൃണമൂൽ- ബിജെപി സംഘർഷം എന്ന പേരിലാണ് ഇവിടുത്തെ വാർത്തകൾ പുറത്തുവരാറുള്ളത്.

24 പർഗാനയിലെ സന്ദേശ്ഖാലി എന്ന നാട് ഇപ്പോൾ കലാപങ്ങളിൽ വെന്തുരുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾ ഇവിടെ അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. ഈയിടെ ഒരു 13കാരിയെ ഈ ഗുണ്ടകൾ കൂട്ടബലാത്സംഗം ചെയ്തുകൊന്നതോടെ കാര്യങ്ങൾ പിടിവിട്ടു. ദലിതരും, ആദിവാസികളുമായ പാവങ്ങളായ അമ്മമാർ സഹികെട്ടതോടെ വടിയും പന്തുവുമായി തെരുവിലിറങ്ങിയിരിക്കയാണ്. ഗവർണ്ണർ സി വി ആനന്ദബോസ് റിപ്പോർട്ട് തേടിയിട്ടും സംഘർഷങ്ങൾക്ക് ശമനമില്ല. ഷെയ്ഖ് ഷാജഹാൻ എന്ന തൃണമൂൽ ഗുണ്ടയെ പിടികൂടാതെ പോരാട്ടം അവസാനിപ്പിക്കില്ല എന്നാണ് അമ്മമാരുടെ നിലപാട്. എന്നാൽ മമത സർക്കാരാവട്ടെ, തൃണമൂൽ അക്രമികൾക്ക് നിർലോഭമായ പിന്തുണയാണ് കൊടുക്കുന്നത്.

സന്ദേശ്ഖാലിയിലെ ജംഗിൾ രാജ്

സന്ദേശ്ഖാലിയിലെ സ്ത്രീകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി മമതാ സർക്കാരിനെതിരെ തെരുവിൽ പ്രക്ഷോഭത്തിലാണ്. തൃണമൂലിന്റെ ഗുണ്ടായിസം അത്രമേൽ സഹിക്കാൻ കഴിയാതായിരിക്കുന്നു. തൃണമൂൽ നേതാവായ ഷെയ്ഖ് ഷാജഹാൻ ഖാന്റെ ഗുണ്ടകൾ ഒരു 13-കാരിയെ റേപ്പ് ചെയ്തുകൊന്നിട്ടും പൊലീസ് അനങ്ങിയില്ല. അത് വിളിച്ചു പറഞ്ഞ ആ അമ്മയെ കേസിൽ കൂടുക്കാനാണ് മമതാ സർക്കാർ ആദ്യം ശ്രമിച്ചത്. ഇതോടെ ജനരോഷം അണപൊട്ടി. ബിജെപിയുടെ പിന്തുണയോടെ ഈ വീട്ടമ്മമാർ സമരം തുടരുകയാണെന്ന് എൻഡിടിവി അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്.

വർഷങ്ങളായി തൃണമൂലിന്റെ നേതൃത്വത്തിൽ ശരിക്കും ജംഗിൾ രാജാണ് ഇവിടെ നടക്കുന്നത്. പാവപ്പെട്ട ഹിന്ദു, ദളിത്, ആദിവാസികളുടെ ഭൂമിക പിടിച്ചെടുത്ത് ചെമ്മീൻകെട്ടും കോഴി ഫാമുകളും തുടങ്ങുക എന്നതാണ് ഷാജഹാന്റെ നേതൃത്വത്തിലുള്ള തൃണമൂൽ ഗുണ്ടകളുടെ ആദ്യ പണി. ചെറുപ്പക്കാരികളും സുന്ദരികളായ സ്ത്രീകളെ തട്ടി കൊണ്ടു പോയി കൂട്ടബലാൽസംഗം നടത്തുകയും അവരെ മാസങ്ങളോളം ലൈംഗിക അടിമകളാക്കി വെക്കുകയും ചെയ്യുക ഇവരുടെ രീതിയാണ്. മമത ഭരിക്കുന്ന ബംഗാളിൽ തൃണമൂൽ ഗുണ്ടകൾക്കെതിരെ പരാതിപ്പെട്ടിട്ട് കാര്യമുണ്ടായില്ല. പരാതിക്കാരെയും പൊലീസും ഗുണ്ടകളും കൈകാര്യം ചെയ്തു.

ഇതിനെതിരെയാണ് ഇപ്പോൾ ഗതികെട്ട സ്ത്രീകൾ തെരുവിലിറങ്ങിയത്. ഷെയ്ഖ് ഷാജഹാനും കൂട്ടാളികളും ഇപ്പോൾ ഒളിവിലാണ്. റേഷൻ കുംഭകോണത്തിൽ പെട്ട ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് കഴിഞ്ഞ മാസം റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ഗുണ്ടകളെയും കൂടി ആക്രമിച്ച കേസിലാണ് ഷാജഹാനും കൂട്ടാളികളും ഒളിവിൽ പോയത്. ഹിന്ദു സ്ത്രീകളുടെ പ്രക്ഷോഭം ശക്തമായതോടെ പൊലീസിന് ഷാജഹാന്റെ കൂട്ടാളിയായ തൃണമൂലിന്റെ ലോക്കൽ നേതാവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നു. പക്ഷേ മുഴുവൻ പ്രതികളെയും പിടിക്കണമെന്ന് ആവശ്യപ്പെട്ട്, സന്ദേശ്ഖാലിയിലെ ആദിവാസികളും ദളിതരുമായ സ്ത്രീകൾ ഇപ്പോഴും സമരത്തിലാണ്. ദേശീയ തലത്തിൽ ഈ വാർത്ത കഴിഞ്ഞ രണ്ടാഴ്‌ച്ചയായി നിറഞ്ഞു നിൽക്കുന്നുമുണ്ട്. പക്ഷേ കേരളത്തിലടക്കം ഈ വാർത്ത വലിയ ചർച്ചയായിട്ടില്ല.

ഗവർണ്ണർ ശക്തമായി രംഗത്ത്

പ്രക്ഷോഭം ശക്തമായതോടെയാണ് ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയറായത്. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബു പ്രസാദ് ഹസ്രയാണ് ബലാത്സംഗക്കേസിൽ അറസ്റ്റിലായത്. പ്രാദേശിക തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ രണ്ട് സഹായികളിൽ ഒരാളാണ് ഹസ്ര. ഉത്തം സർദാർ എന്ന തൃണമൂൽ നേതാവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതിനിടെ സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതിയും രംഗത്ത് എത്തിയിരുന്നു. വിവാദങ്ങളെ തുടർന്ന് ഡിജിപി കുമാർ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സന്ദേശ്ഖാലിയിലെ ലൈംഗികാതിക്രമ കേസുകളെ കൂടാതെ ഭൂമി തട്ടിപ്പ് സംബന്ധിച്ച പരാതികളും പ്രതികൾക്കെതിരെ ഉയർന്നിരുന്നു. സന്ദേശ്ഖാലിയിലെ പാവപ്പെട്ട ജനങ്ങളിൽ നിന്ന് നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയാണ് പ്രതികൾ കൈക്കലാക്കിയത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടന്നീളം ബിജെപിയുടെ പ്രതിഷേധം നടക്കുകയാണ്.

സന്ദേശ്ഖാലിയിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ സ്ഥലത്തെത്തിയ ബിജെപി പ്രതിനിധി സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞിരുന്നു. ബിജെപി നേതാക്കളായ അന്നപൂർണാദേവി, പ്രതിമ ഭൗമിക്, സുനിത ദുഗ്ഗൽ, കവിതാ പടിദാർ, സംഗീത യാദവ്, ബ്രിജ് ലാൽ എന്നിവരുൾപ്പെട്ട സംഘത്തെയാണ് പൊലീസ് തടഞ്ഞത്. പിന്നാലെ ഇവർ ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെ സന്ദർശിക്കുകയും ചെയ്തു. സന്ദേശ്ഖാലിയിൽ പ്രതിഷേധിക്കുന്ന സ്ത്രീകളുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹർജി സമർപ്പിക്കുമെന്നും പ്രതിനിധി സംഘം അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ഗവർണർ സി.വി. ആനന്ദ ബോസ് രംഗത്ത് എത്തിയിട്ടുണ്ട്. സംബന്ധിച്ചുള്ള സമഗ്ര റിപ്പോർട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു.തിങ്കളാഴ്ച സന്ദേശ്ഖാലി സന്ദർശിക്കുകയും പ്രക്ഷോഭകരുമായി ഗവർണർ സംസാരിക്കുകയും ചെയ്തിരുന്നു.