കൊച്ചി: വിമർശനം വരുമ്പോൾ, മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് ചില രാഷ്ട്രീയ കക്ഷികൾ ശ്രമിക്കാറുള്ളത്. ഈ സംഭവത്തിലും അങ്ങനെ പറയുമോ എന്നറിയില്ല. കൊച്ചി മഹാരാജാസ് കോളേജിന് മുന്നിൽ ബസ് കണ്ടക്ടറെ ബസിൽ നിന്ന് വലിച്ചിറക്കി എസ്എഫ്‌ഐ പ്രവർത്തകർ തല്ലി പരുവമാക്കി. സ്വകാര്യ ബസിലെ കണ്ടക്ടർക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികൾ ഇയാളെ മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

വിദ്യാർത്ഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണു കാരണം. രണ്ടാഴ്ച മുമ്പ് വിദ്യാർത്ഥികളും കണ്ടക്ടറും തമ്മിൽ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഇന്നുണ്ടായത്. ജൂൺ 13ന് വിദ്യാർത്ഥി നേതാവിനെ ബസ്സിനുള്ളിൽ വെച്ച് ഈ കണ്ടക്ടർ മർദ്ദിച്ചിരുന്നുവെന്ന് എസ്എഫ്‌ഐ പ്രവർത്തകർ ആരോപിക്കുന്നു. മറ്റ് വിദ്യാർത്ഥികളോട് കണ്ടക്ടർ തട്ടിക്കയറിയെന്നും ആരോപണമുണ്ട്. ഇതാണ് കണ്ടക്ടറെ ചോദ്യം ചെയ്യാൻ കാരണമെന്നാണ് എസ്എഫ്‌ഐ ഏരിയ നേതൃത്വത്തിന്റെ വിശദീകരണം.

ചോറ്റാനിക്കര - ആലുവ റൂട്ടിൽ ഓടുന്ന സാരഥി ബസ് കണ്ടക്ടറെയാണ് മർദ്ദിച്ചത്. പ്രധാന നിരത്തിൽ വാഹനം തടഞ്ഞായിരുന്നു എസ്എഫ്‌ഐയുടെ മർദ്ദനം. ചോറ്റാനിക്കര സ്വദേശി ജഫിനാണ് മർദ്ദനമേറ്റത്. ഉച്ചയ്ക്ക് കോളജിനു മുമ്പിൽ ബസ് എസ്എഫ്‌ഐക്കാർ തടഞ്ഞിടുകയായിരുന്നു. എസ്എഫ്‌ഐ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഒന്നരയാഴ്ചയായി ജോലി ചെയ്തിരുന്നില്ലെന്ന് ജെഫിൻ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് രാവിലെ ആറുമണികഴിഞ്ഞ് നാല് വിദ്യാർത്ഥികൾ ബസ് കൺസെഷൻ ആവശ്യപ്പെട്ടു. എന്നാൽ ഏഴുമണിമുതലാണ് ബസ് കൺസെഷൻ സമയമെന്നും മുഴുവൻ പണവും വേണമെന്നും ബസ് ജീവനക്കാർ പറഞ്ഞു. ഇതിന്റെ പേരിൽ വാക്കുതർക്കമായി. ബസ് ജീവനക്കാർക്കെതിരെ പരാതി വരികയും കേസെടുക്കുകയും ചെയ്തു.