കൊച്ചി: കേരള സാഹിത്യ അക്കാദമിയിൽ നിന്നും സച്ചിദാനന്ദനെ നീക്കണമെന്ന ആവശ്യം ആവശ്യം ഇടതു മുന്നണി അംഗീകരിച്ചേക്കില്ല. സച്ചിദാനന്ദന്റെ പ്രവർത്തകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തിയിലാണ്. എങ്കിലും തൽകാലം സച്ചിദാനന്ദനെ മാറ്റില്ല. സർക്കാരിനെ പൂർണ്ണമായും ശ്രീകുമാരൻ തമ്പി തള്ളി പറഞ്ഞതും ഇതിന് കാരണമാണ്. തൽകാലം സിപിഎം ഈ വിഷയത്തിൽ പ്രതികരിക്കില്ല. ഒന്നും പറയാതെ വിവാദം താനെ അവസാനിപ്പിക്കാമെന്നാണ് സിപിഎം വിലയിരുത്തൽ. എങ്കിലും വിവാദങ്ങളുണ്ടാകാതിരിക്കാനുള്ള കരുതൽ വേണമെന്ന് സച്ചിദാനന്ദനോട് സിപിഎം ആവശ്യപ്പെടും. ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് വിവദാങ്ങൾ ആരും ഉണ്ടാക്കരുതെന്നാണ് സിപിഎമ്മിന്റെ പൊതു നിലപാട്. ഇനി വിവാദങ്ങളിൽ സച്ചിദാനന്ദനും പ്രതികരിക്കില്ല. അതിനിടെ സച്ചിദാനന്ദൻ രാജി വയ്ക്കുമെന്ന അഭ്യൂഹവുമുണ്ട്.

ശ്രീകുമാരൻ തമ്പി തുടങ്ങി വെച്ച കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ വെട്ടിലായിരിക്കുകയാണ് എന്നതാണ് വസ്തുത. ശ്രീകുമാരൻ തമ്പിയുടെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങളാണുള്ളത്. ഇതിൽ, തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്ന് പറഞ്ഞ സച്ചിദാനന്ദൻ ബി.കെ. ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചതെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, കേരള ഗാനം ആരുടെതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. എന്നാൽ തീരുമാനം എടുത്തില്ലെന്നാണ് മന്ത്രി സജി ചെറിയാന്റെ നിലപാട്. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയും ഇതേ നിലപാടിലാണ്. ഇതോടെ ഏകോപനക്കുറവ് വ്യക്തമായി. ഈ സാഹചര്യത്തിൽ സച്ചിദാനന്ദൻ കൂടുതൽ ഒറ്റപ്പെടുകയാണ്.

ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്‌നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ പറഞ്ഞു. അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പാട്ടിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് ഇന്ന് രാവിലെ അബൂബക്കർ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഹരിനാരായണന്റെ പാട്ട് തിരഞ്ഞെടുത്തുവെന്ന് സച്ചിദാനന്ദൻ അറിയിച്ചത്. ഇതെല്ലാം സ്ിപിഎമ്മിനും സർക്കാരിനും തലവേദനയായി.

കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പി ഉയർത്തിയ പാട്ട് വിവാദത്തിൽ പ്രതികരണവുമായി ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും എത്തിയെന്നതാണ് ശ്രദ്ധേയം. ശ്രീകുമാരൻ തമ്പിക്കുണ്ടായ മാനസിക വിഷമത്തിൽ ഒപ്പം നിൽക്കുന്നുവെന്ന് ഹരിനാരായണൻ വ്യക്തമാക്കി. മലയാളത്തിന് ഉന്നതമായ പാട്ടുകൾ സമ്മാനിച്ച ആളാണ് ശ്രീകുമാരൻ തമ്പി. വിവാദത്തിലേക്കു തന്നെ വലിച്ചിഴയ്ക്കുന്നതിൽ വിഷമമുണ്ടെന്നും ഹരിനാരായണൻ പ്രതികരിച്ചു. ''തമ്പി സാറിന്റെ പാട്ടുകൾ ഒരിക്കലും ക്ലീഷേ അല്ല. അദ്ദേഹത്തിന്റെ ഏതു വരിയേക്കാളും എത്രയോ താഴെയാണ് എന്റെ വരികൾ. കേരളഗാനവുമായി ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പിയുടെ പങ്ക് ഇന്നലെയാണ് അറിഞ്ഞത്. മലയാളി ഇന്നു പാടി നടക്കുന്ന പ്രണയഗാനങ്ങളെല്ലാം നൽകിയത് ശ്രീകുമാരൻ തമ്പിയാണ്. തമ്പി സാറിന്റെ പാട്ടിനു വേറെ താരതമ്യങ്ങളില്ല. അദ്ദേഹത്തിന് ഇങ്ങനെ ഒരു മനോവിഷമം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ പാട്ടെഴുതാൻ തയാറാകുമായിരുന്നില്ല.''ഹരിനാരായണൻ വ്യക്തമാക്കി.

സർക്കാരിനായി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ട് സാഹിത്യ അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ വിമർശനം. എന്നാൽ ശ്രീകുമാരൻ തമ്പിയുടെ ഗാനം കവികളും പ്രഗൽഭരും അടങ്ങിയ കമ്മിറ്റിക്ക് അംഗീകരിക്കാൻ തോന്നിയില്ലെന്ന് സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ. സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു. പാട്ടിൽ ക്ലീഷേ പ്രയോഗങ്ങളായിരുന്നു എന്നും അദ്ദേഹം വിമർശിച്ചു. കമ്മിറ്റി ഹരിനാരായണന്റെ പാട്ട് തിരഞ്ഞെടുത്തതായും സച്ചിദാനന്ദൻ അറിയിച്ചു.