തിരുവനന്തപുരം: സപ്ലൈക്കോ സ്‌റ്റോറുകളിൽ നിന്നും ജനങ്ങളെ ആകർഷിക്കാൻ പോന്ന കാര്യങ്ങളെല്ലാം ഇല്ലാതായി കഴിഞ്ഞു. സബ്‌സിഡി സാധനങ്ങളെല്ലാം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇതോടെ വിവിധ കോണുകളിൽ നിന്നും സർക്കാറിന് വിമർശനം നേരിടേണ്ടി വരികയാണ്. ഇതിനിടെ മാധ്യമങ്ങളെ വിലക്കി തടിതപ്പാനാണ് ശ്രമം.

ഇതിനായി സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജീവനക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സപ്ലൈക്കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. മുൻകൂർ അനുമതി ഇല്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്ന ദൃശ്യങ്ങളും വാർത്തകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് സർക്കുലർ. ജീവനക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ സബ്‌സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരുന്നതിനിടെയാണ് സർക്കുലർ പുറത്ത് വരുന്നത്.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടിയത്.

അതേസമയം സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ 40ഇന ഉത്പന്നങ്ങൾക്കെത്തിക്കാൻ വിളിച്ച ടെണ്ടർ മൂന്നാം വട്ടവും മുടങ്ങിയിരുന്നു. കുടിശിക തീർപ്പാക്കാത്തതിനാൽ ടെണ്ടർ ബഹിഷ്‌കരിക്കുന്നതായി വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ടെണ്ടർ സപ്ലൈക്കോ പിൻവലിച്ചത്.

സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ സബ്‌സിഡി ഉത്പന്നങ്ങളുടെയടക്കം ക്ഷാമം തുടരുന്ന അവസ്ഥയാണുള്ളത്. ഇതോടെയാണ് സബ്‌സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരുന്നത്. കുടിശിക തീർപ്പാക്കാത്തതിനാൽ ടെണ്ടർ ബഹിഷ്‌കരിക്കുന്നതായി വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിനുപിന്നാലെയാണ് സപ്ലൈക്കോ ടെണ്ടർ പിൻവലിച്ചത്.

എട്ട് മാസമായുള്ള 600 കോടി കുടിശ്ശികയിൽ തീരുമാനമില്ലെങ്കിൽ ടെണ്ടറിൽ പങ്കെടുക്കില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് വിതരണക്കാരുടെ സംഘടന. എന്നാൽ പുതുക്കിയ നിരക്കനുസരിച്ച് ടെണ്ടർ പുനക്രമീകരിക്കേണ്ടതിനാലാണ് തീരുമാനമെന്നാണ് ഔദ്യോദിക വിശദീകരണം. ഡിസംബറിലും ജനുവരിയിലും വിളിച്ച ടെണ്ടറിന് പിന്നാലെ ഇ ടെണ്ടറിൽ നിന്നും സംഘടന വിട്ട് നിന്നിരുന്നു. ഇതോടെയാണ് ടെണ്ടർ നടപടികൾ സപ്ലൈക്കോ നിർത്തി വെച്ചത്.