തിരുവനന്തപുരം: വില വർധിക്കില്ലെന്ന പ്രകടന പത്രികയും കാട്ടി വോട്ടു വാങ്ങി അധികാരത്തിലെത്തിയ പിണറായി സർക്കാർ വീണ്ടും ജനങ്ങളെ മറക്കുന്നു. സപ്ലൈക്കോയിൽ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫിൽ ധാരണയായി. 13 സാധനങ്ങളുടെ വിലയാണ് വർധിപ്പിക്കാൻ അനുമതി നൽകിയിട്ടുള്ളത്. വില വർധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നുമാണ് എൽഡിഎഫിൽ ധാരണയായിട്ടുള്ളത്.

ഏഴ് വർഷത്തിന് ശേഷമാണ് സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിലകൂട്ടുന്നത്. വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു. ചെറുപയർ, വൻ പയർ, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി , തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങൾക്കാണ് വില വർധിപ്പിക്കുക.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. അതിന് വിരുദ്ധമാണ് എൽഡിഎഫ് തീരുമാനം. ഏഴു വർഷത്തിനുശേഷമാണ് സബ്‌സിഡി സാധനങ്ങളുടെ വില കൂടുന്നത്. അതേസമയം ഇപ്പോഴും സപ്ലൈകോ ഔട്ട് ലറ്റുകളിൽ അവശ്യസാധനങ്ങളൊന്നും കിട്ടാനില്ലെന്നതു മറ്റൊരു വശം. സപ്ലൈകോയെ ആശ്രയിച്ചെത്തുന്ന പാവങ്ങൾ കണ്ണ് നിറഞ്ഞാണ് തിരിച്ചുപോകുന്നത്.

അരിയടക്കം അവശ്യസാധനങ്ങളൊന്നുമില്ല. കോഴിക്കോട് പാളയത്തെ സപ്ലൈകോ ഔട്ട്‌ലറ്റിൽ 13 ഇനം സബ്‌സിഡി സാധനങ്ങളിൽ ആകെയുള്ളത് കടല മാത്രമാണ്. ഈ മാസം ഇതുവരെ സ്റ്റോക്ക് വന്നിട്ടില്ല. സാധനങ്ങൾ വാങ്ങാൻ സപ്ലൈകോയുടെ കൈയിൽ പണമില്ല. ടെൻഡർ വിളിച്ചാലും കോടികൾ കിട്ടാനുള്ളതുകാരണം കരാറുകാർ പങ്കെടുക്കാനും തയാറല്ല. സബ്‌സിഡിയിനത്തിൽ സാധനങ്ങൾ കൊടുത്ത വകയിൽ കോടികളാണ് സർക്കാർ സപ്ലൈകോയ്ക്ക് കൊടുക്കാനുള്ളത്.

പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ തടുക്കാൻ വേണ്ടിയാണ് പൊതുമേഖലയിൽ സപ്ലൈക്കോ സ്ഥാപിതമായത്. 1974ൽ സ്ഥാപിതമായ ഈ പൊതുമേഖലാ കമ്പനിയുടെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന 1600 ലേറെ ചില്ലറ വില്പനശാലകൾ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായാണ് നാടെങ്ങും പ്രവർത്തിച്ചുവരുന്നത്. എന്നാൽ, സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നു പോകുമ്പോൽ സപ്ലൈക്കോയുടെ ഭാവിയും ചർ്ച്ചയാകുകയ്ണ്.

2016 ഏപ്രിൽ മുതൽ അന്ന് നിശ്ചയിച്ച വിലയ്ക്കാണ് 13 അവശ്യസാധനങ്ങൾ വിറ്റുവരുന്നത്. കഴിഞ്ഞ ഏഴു വർഷങ്ങളിലായി വർധിപ്പിക്കാത്ത അവയുടെ ഇപ്പോഴത്തെ വില പൊതുവിപണിയിലെ വിലയിൽനിന്നും ഏതാണ്ട് 50 ശതമാനംകണ്ട് കുറവാണ്. സപ്പ്‌ലൈകോയ്ക്ക് പ്രതിമാസം 62.70 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സഹിക്കേണ്ടി വരുന്നത്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് ഏറെ സഹായകരമായ ഈ പദ്ധതി തുടർന്ന് പോകണമെങ്കിൽ നഷ്ടം നികത്തിക്കൊണ്ടുള്ള സർക്കാരിന്റെ അടിയന്തര ഇടപെടൽ കൂടിയേതീരൂ. അതിന്റെ പേരിലാണ് വിലവർധനവ്.