തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന വിഷ്ണു രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പുറത്തു വരുന്നതും സഹകരണ തട്ടിപ്പ്. രക്തസാക്ഷി ഫണ്ട് നിക്ഷേപിച്ചതും ആ പണം തട്ടിയെടുത്തതും ആരോപണ വിധേയനായ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ നായർ പ്രസിഡന്റായ കൈതമുക്ക് ചുമട്ടു തൊഴിലാളി സർവീസ് സഹകരണ ബാങ്കിൽ. ഇദ്ദേഹം പ്രസിഡന്റായ ശേഷമാണു പണം പിൻവലിച്ചതെന്നാണു ആരോപണം.

ജില്ലാ നേതൃത്വത്തിനു വഞ്ചിയൂർ ഏരിയ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ രവീന്ദ്രൻ നായരുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചു സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി എത്ര രൂപ പിരിച്ചു എന്നതിനു രേഖകളില്ല. പിരിച്ച തുകയിൽ നിന്നു 11 ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബത്തിനു കൈമാറി. നിയമ സഹായ ഫണ്ട് എന്ന പേരിൽ കൈതമുക്ക് ചുമട്ടു തൊഴിലാളി സഹകരണ സംഘത്തിൽ ബാക്കി പണം പാർട്ടി അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇതിൽ നിന്ന് 5 ലക്ഷം രൂപ രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്കു വക മാറ്റിയെന്നാണ് കണ്ടെത്തൽ എന്ന് മനോരമ പറയുന്നു.

ഈ പണം അക്കൗണ്ടിലുണ്ടായിരുന്നു എങ്കിൽ പലിശയും ചേർത്ത് 9 ലക്ഷം രൂപയാകുമായിരുന്നുവെന്നു ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള മറ്റൊരു സഹകരണസംഘത്തിൽ ഭാര്യയ്ക്കും ഗവ. പ്രസിൽ മകനും ജോലി നേടിയതു സ്വാധീനം ഉപയോഗിച്ചാണെന്ന സംശയവും ചർച്ചയാകുന്നു. വിഷ്ണു രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തുമ്പോൾ രവീന്ദ്രൻ നായർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കൈതമുക്കിലെ പാർട്ടി പ്രവർത്തകരുടെ വികാരമായിരുന്നു ഒരു കാലത്ത് വിഷ്ണു. എസ് എഫ് ഐയിലുടെ രാഷ്ട്രീയത്തിലെത്തിയ വിഷ്ണു അതിവേഗം ഈ മേഖലയിലെ സിപിഎമ്മിലെ പ്രധാനിയാവുകയായിരുന്നു.

വിഷ്ണുവിന്റെ സഹോദരൻ വിവി വിമൽ സിപിഎമ്മിന്റെ നേതാവാണ്. വഞ്ചിയൂർ ഏര്യാ കമ്മറ്റി അംഗമാണ് വിമൽ. എസ് എം വി സ്‌കൂളിൽ എസ് എഫ് ഐ പ്രവർത്തകനായി തുടങ്ങിയ വിഷ്ണു അതിവേഗം തിരുവനന്തപുരത്തെ സ്വാധീനമുള്ള ഡിവൈഎഫ് ഐ നേതാവാകുകയായിരുന്നു. 2008ൽ തിരുവനന്തപുരം കൈതമുക്കിൽ പാസ്പോർട്ട് ഓഫിസിനു മുന്നിൽ വിഷ്ണുവിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. 13 പ്രതികളെ കുറ്റക്കാരാണെന്നു തിരുവനന്തപുരം ജില്ലാ കോടതി കണ്ടെത്തിയെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു. വിധി സുപ്രീം കോടതിയും ശരിവച്ചു. കേസ് നടത്തിപ്പിനായാണു ഫണ്ട് സമാഹരണം നടന്നത്.

വിഷ്ണു നിയമസഹായ ഫണ്ട് എന്ന പേരിൽ സൂക്ഷിച്ച ബാക്കി പണത്തിൽനിന്ന് 5 ലക്ഷം രൂപ രവീന്ദ്രൻ നായരുടെ മറ്റൊരു അക്കൗണ്ടിലേക്കു വക മാറ്റിയതായി ലോക്കൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഏരിയ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. ഇതാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് എത്തിയത്. ശക്തമായ നടപടികൾ കുറ്റക്കാർക്കെതിരെ ഉണ്ടാകുമെന്നാണ് സൂചന. ജില്ലാ സെക്രട്ടറി ജോയിയും കർശന നിലപാടിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിർ്ദ്ദേശ പ്രകാരമാണ് അന്വേഷണം.

പാസ്പോർട്ട് ഓഫീസിന് മുന്നിൽ അപേക്ഷ പൂരിപ്പിക്കുന്ന ജോലിയിൽ ഏർപ്പെടുന്ന വ്യക്തിയായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ ചേട്ടൻ കൂടിയായ വിമലിന്റെ പാതയിലാണ് ഈ ജോലിയിൽ എത്തിയത്. ഇത് മനസ്സിലാക്കിയായിരുന്നു വിഷ്ണുവിനെ വകവരുത്തിയത്. ജോലിക്ക് എത്തുന്ന വിഷ്ണുവിന്റെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയായിരുന്നു കൊല. വഞ്ചിയൂർ ഏര്യാ കമ്മറ്റിയിൽ വിഷ്ണുവിനെ അനുസ്മരിക്കാതെ പരിപാടികളൊന്നും നടക്കാറില്ല. അങ്ങനെ പ്രവർത്തകർ വികാര പരമായ അടുപ്പം സൂക്ഷിക്കുന്ന രക്തസാക്ഷിയാണ് വിഷ്ണു. ഈ വിഷ്ണുവിന്റെ പേരിലെ ഫണ്ട് തട്ടിപ്പ് അണികൾക്കും തീരാ വേദനയാണ്.

തിരുവനന്തപുരം കോർപറേഷന്റെ മുട്ടട വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ 2 പ്രവർത്തകരെ താക്കീത് ചെയ്യാനും ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പേരൂർക്കട ഏരിയ കമ്മിറ്റി അംഗങ്ങളായ ജയ്പാൽ, സുനിൽ എന്നിവർക്കാണ് താക്കീത് നൽകുക.